ആദ്യം റിപ്പോര്‍ട്ട് വരട്ടെ... കെ.എസ്.എഫ്.ഇ.യില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് കൈമാറാന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി സൂചന; ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യത
കെ.എസ്.എഫ്.ഇ.യില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് കൈമാറാന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി അറിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച് അനുമതി നല്‍കിയെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ സിപിഎം തലത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ആദ്യം റിപ്പോര്‍ട്ട് വരട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്ന് അറിയുന്നു. റിപ്പോര്‍ട്ടും റെയ്ഡും വേണ്ടെന്ന് കേന്ദ്രകമ്മിറ്റി നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നില്ല. അത് പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കുമെന്ന സാഹചര്യമുണ്ട്. ഇപ്പോള്‍ തന്നെ ഐസക്കിനെതിരെയാണ് മാധ്യമങ്ങള്‍ നീങ്ങുന്നത് .
ധനമന്ത്രി തോമസ് ഐസക്ക് വിജിലന്‍സിനെതിരെ അതി ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് യഥാര്‍ത്ഥ ചിത്രം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചത്. ഇനിയാണ് കളി കാണാന്‍ പോകുന്നത്. രണ്ടാഴ്ചക്ക് മുമ്പ് വിജിലന്‍സ് ആരംഭിച്ച പ്രവര്‍ത്തനമാണ് കെ എസ് എഫ് ഇ റെയ്ഡ്.
റെയ്ഡിന് പിന്നിലുള്ളവര്‍ക്ക് വട്ടാണെന്ന് വരെ ഐസക്ക് പറഞ്ഞെങ്കിലും മുഖ്യമന്ത്രി അതിന് മറുപടി പറയാത്തത് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്. കിഫ്ബിക്കെതിരെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍, കെ. എസ് എഫ് ഇയിലെ അഴിമതി സംബന്ധിച്ച് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ എസ് എഫ് ഇയില്‍ റെയിഡ് നടത്തിയത്. ധനമന്ത്രിയുടെ വൈകാരികമായ ഇടപെടലും ക്ഷോഭവും അഴിമതി കണ്ടു പിടിക്കപ്പെട്ടതിന്റെ വേദനയാണെന്ന് ബി ജെ പി ആരോപിക്കുന്നത് അതു കൊണ്ടാണ്. ധനമന്ത്രിയുടെ വൈകാരിക പ്രകടനം അദ്ദേഹത്തിന് തന്നെ വിനയായി തീര്‍ന്നിരിക്കുകയാണ്.
14000 കോടി രൂപയാണ് കെ എസ് എഫ് ഇയുടെ പ്രവാസി ചിട്ടിയില്‍ ലക്ഷ്യമിട്ടത്. 217 കോടി മാത്രമാണ് പിരിഞ്ഞു കിട്ടിയത്. ഇതില്‍ 25 കോടി കെ എസ് എഫ് ഇയുടെ ചിട്ടി പരസ്യത്തിനായി ഉപയോഗിച്ചു. 25 കോടിയുടെ പരസ്യം എവിടെയാണ് നല്‍കിയതെന്ന ചോദ്യം ബാക്കിയാവുന്നു. പ്രവാസിചിട്ടി തകര്‍ന്നു തരിപ്പണമായതായി ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്. കിഫ്ബി സിഇഒ നേരിട്ടാണ് കെ. എസ്. എഫ് ഇയില്‍ നിന്നും പണം എഴുതി വാങ്ങിയത്. ഇത്തരത്തില്‍ വന്‍ പ്രതിസന്ധിയാണ് കെ എസ് എഫ് ഇ അനുഭവിക്കുന്നത്.
കെ എസ് എഫ് ഇ 1000 കോടിയോളം രൂപ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട്. കമ്പനിക്ക് സ്വന്തമായുള്ള പണം കിഫ്ബിക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കെ എസ് എഫ് ഇ യെ പ്രതിസന്ധിയിലാകും. കിഫ്ബിയിലല്ല ട്രഷറിയില്‍ ആണ് തുക അടയ്‌ക്കേണ്ടത്. ഇക്കാര്യം വിജിലന്‍സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ മന്ത്രി ഐസക്ക് രണ്ടു ദിവസമായി പരാതി ഉന്നയിച്ചിട്ടും വിജിലന്‍സ് വകുപ്പില്‍ നിന്ന് ഒരു വിശദീകരണം വാങ്ങാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് വിജിലന്‍സിന്റെ കണ്ടെത്തലില്‍ കഴമ്പുണ്ട് എന്നതു കൊണ്ടാണ്. കെ എസ് എഫ് ഇയില്‍ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് തന്നെയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ പത്രക്കുറിപ്പ് നല്‍കിയിട്ടില്ല.
കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പില്‍ വന്‍ ക്രമക്കേടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ചിട്ടിയുടെ മറവില്‍ കള്ളപ്പണം വെളിപ്പിക്കാന്‍ ശ്രമം നടത്തുണ്ടെന്നും ജീവനക്കാര്‍ ബെനാമിപ്പേരില്‍ ചിട്ടികളില്‍ ചേരുന്നുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയെ ചൊല്ലി നടക്കുന്നത് അസാധാരണ സംഭവവികാസങ്ങളാണ്. സാധാരണ ഗതിയില്‍ ഒരു സര്‍ക്കാര്‍ കമ്പനിക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ വകുപ്പ് മന്ത്രി ക്ഷോഭിക്കേണ്ട കാര്യമില്ല. ക്രമക്കേട് നടന്നെങ്കില്‍ അത് മനസിലാക്കി തിരുത്തുകയാണ് വേണ്ടത്. വന്‍തുക അടക്കേണ്ട ചിട്ടികള്‍ മറയാക്കി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നാണ് പ്രധാനകണ്ടെത്തല്‍.
ചില വ്യക്തികള്‍ സ്വന്തം പേരിലും ബെനാമിപ്പേരിലും ഇത്തരം വന്‍ചിട്ടികളില്‍ ചേരുന്നതാണ് സംശയം കൂട്ടുന്നത്. ഇത്തരക്കാര്‍ അടിക്കുന്ന ചിട്ടികള്‍ മാത്രമേ തുടരുന്നുള്ളൂ. ചിട്ടിയില്‍ ചേരാന്‍ ആളുകളെ തികയാതെ വന്നാല്‍ കെഎസ്എഫ്ഇ മാനേജറും ജീവനക്കാരും തന്നെ ബിനാമിപ്പേരില്‍ ചേര്‍ന്ന് എണ്ണം തികയ്ക്കും.
ആദ്യ നറുക്കെടുപ്പോ ലേലത്തിനോ ശേഷം എഴുതിച്ചേര്‍ക്കുന്ന ചിട്ടികളില്‍ മാസവരി നല്‍കുന്നില്ല, ചിറ്റാളന്മാറുടെ ചെക്ക് പണമായിമാറ്റുന്നതിന് മുമ്പെ അവരെ ചിട്ടില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നു എന്നിവയാണ് മറ്റ് ക്രമക്കേടുകള്‍.
ട്രഷറിയിലേക്ക് കെഎസ്എഫ്ഇ അന്നന്നു പണമടക്കേണ്ട കാര്യമില്ലെന്നും മുടങ്ങുന്ന ചിട്ടികളില്‍ പകരം ആളെ ചേര്‍ക്കുന്നത് തെറ്റല്ലെന്നും കെഎസ്എഫ്ഇ ചെയര്‍മാന്‍ പറഞ്ഞു. ധനമന്ത്രി വിജിലന്‍സിനെ തള്ളുമ്പോഴും ഒരുമാസമായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിജിലന്‍സ് വിശദീകരണം.
40 ശാഖകളില്‍ പരിശോധനയില്‍ 35ലും ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്ത് അന്വേഷണങ്ങളുടെ പെരുമഴയാണ്. മാസങ്ങളായി ഇതേച്ചൊല്ലിയാണ് രാഷ്ട്രീയം ചുറ്റിത്തിരിയുന്നത്. കെഎസ്എഫ്ഇയിലും കള്ളപ്പണ ഇടപാട് നടക്കുന്നുവെന്ന ആരോപണം ഇഡിയടക്കം കേന്ദ്ര ഏജന്‍സികളെ സ്വയം വിളിച്ച് വരുത്തുന്നതാണെന്നാണ് ധനവകുപ്പിന്റെ പരാതി.
പൊലീസ് നിയമഭേദഗതിയില്‍ കൈപൊള്ളി നില്‍ക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും കെഎഎഫ്ഇ യിലെ വിജിലന്‍സ് റെയ്ഡ് തിരിച്ചടിയായി. കേന്ദ്ര അന്വേഷണങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് ഈ നടപടിയെന്ന സംശയം മിക്ക സിപിഎം നേതാക്കളും പങ്കുവയ്ക്കുന്നു.
കേന്ദ്രമന്ത്രി വി മുരളീധരനടക്കം എല്ലാ പ്രതിപക്ഷ നേതാക്കളും വിഷയം ഏറ്റുപിടിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇനി ഇടതുപക്ഷത്തിന് കെഎ്എഫ്ഇ യുടെ സുതാര്യത കൂടി പറയേണ്ടി വരും, പ്രതിപക്ഷത്തിനാകട്ടെ ചൂടുള്ള മറ്റൊരു അഴിമതിക്കഥ കൂടി കിട്ടുകയും ചെയ്തു.
മന്ത്രിയും ഭരണകക്ഷി നേതാക്കളും വിജിലന്‍സിനെ പരസ്യമായി കടന്നാക്രമിക്കുന്നത് ഇതാദ്യമായാണ്. ഓപ്പറേഷന്‍ ബച്ചത്തിലെ കണ്ടെത്തലുകളെ ഇന്നലെ ധനമന്ത്രി കുറ്റപ്പെടുത്തിയിട്ടും നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു വിജിലന്‍സ് നീക്കം. പക്ഷെ ധനമന്ത്രി കടുപ്പിക്കുകയും കൂടുതല്‍ നേതാക്കള്‍ പിന്തുണയുമായെത്തുകയും ചെയ്തതോടെ വിജിലന്‍സിന് മേല്‍ ആഭ്യന്തരവകുപ്പിന്റെ പിടിവീണു. ചിട്ടി വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര ക്രമക്കേടുകള്‍ ആഭ്യന്തരവകുപ്പിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍ ഒഴിവാക്കുമാ എന്ന് കണ്ടറിയണം.
വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ അവധിയതിനാല്‍ ഐജി എച്ച് വെങ്കിടേഷിനാണ് ഡയറക്ടറുടെ ചുമതല.
"
https://www.facebook.com/Malayalivartha