അരുണുമായി ആശുപത്രിയിൽ തുടങ്ങിയ പരിചയം പ്രണയത്തിലും ഒടുവിൽ വിവാഹത്തിലുമെത്തി; 51 കാരിയായ ശാഖയുടെ മരണത്തിനു പിന്നിൽ 26കാരനായ ഭർത്താവ്, ക്രിസ്മസിന് തലേദിവസം നടന്ന ചടങ്ങുകളിൽ പങ്കെടുത്തശേഷം ശാഖ മടങ്ങിയത് മരണത്തിലേക്ക്
ത്രേസ്യാപുരം പ്ലാങ്കാലവിളയിൽ ശാഖകുമാരിയുടെ മരണത്തിൽ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും. നാട്ടിലെയും ത്രേസ്യാപുരം പള്ളിയിലെയും എല്ലാകാര്യങ്ങൾക്കും അവർ സജീവമായി പങ്കെടുത്തിരുന്നയാളാണ് ശാഖ. ക്രിസ്മസിന് തലേദിവസം നടന്ന ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ശാഖ പള്ളിയിൽ നിന്നു അവസാനമായി മടങ്ങിയത്. തന്നെക്കാൾ പ്രായംകുറഞ്ഞ വരനെ ശാഖ തിരഞ്ഞെടുപ്പോൾ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷേ അവരുടെ ആഗ്രഹത്തിന് ആരും തടസം നിന്നിരുന്നില്ല. എന്നാൽ ആ ബന്ധം മധുവിധു ആഘോഷിച്ചു തീരുന്നതിനു മുമ്പ് കൊലപാതകത്തിൽ കലാശിച്ചതിന്റെ വേദനയിലാണ് ഇപ്പോൾ എല്ലാവരും.
നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്നുവെങ്കിലും ബ്യൂട്ടിഷനായി ജോലിചെയ്ത് അറിയപ്പെടാനായിരുന്നു ശാഖ ആഗ്രഹിച്ചിരുന്നത്. പള്ളിയിലെ കലാപരിപാടികളിൽ കുട്ടികളെ ഒരുക്കാൻ മുൻപന്തിയിൽ തന്നെ ശാഖ ഉണ്ടയിരുന്നു. മാത്രമല്ല വിവാഹ വീടുകളിൽ വധുവിനെ അണിയിച്ചൊരുക്കുമ്പോഴും അമിതമായി പണം വാങ്ങാറില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പരേതനായ ആൽബർട്ട് ഫിലോമിന ദമ്പതികളുടെ ഇളയമകളായ ഇവർക്ക് കുടുംബപരമായി തന്നെ സ്വത്തുക്കളുണ്ട്. പള്ളിയിലെ എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും സഹായം നൽകുന്നതിലും മടികാണിച്ചിരുന്നില്ല.
ഇപ്പോൾ കിടപ്പുരോഗിയായ മാതാവ് ഫിലോമിന മരണം അറിഞ്ഞതോടെ മാനസികമായി തകർന്നിരിക്കുകയാണ്. അരുണുമായി ആശുപത്രിയിൽ തുടങ്ങിയ പരിചയമാണ് പ്രണയത്തിലും ഒടുവിൽ വിവാഹത്തിലുമെത്തിരുന്നത്. വളരെ വൈകിയാണ് വിവാഹം കഴിച്ചതെങ്കിലും ഭർത്താവുമൊത്ത് സന്തോഷത്തോടെ ജീവിക്കാമെന്നായിരുന്നു ശാഖകുമാരി ആഗ്രഹിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ കൈകൾ കൊണ്ട് തന്നെ ജീവൻ നഷ്ടമായി. ഇന്നലെ രാവിലെ മരണ വാർത്തകേട്ട ത്രേസ്യാപുരം ഇടവകയിലെ നിരവധി വിശ്വാസികൾ വീട്ടിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha