സി.പി.എമ്മിന് കേരളത്തില്‍ ബി.ജെ.പിയുടെ റോള്‍; മുഖ്യമന്ത്രി ലക്ഷ്യം ഭൂരിപക്ഷ വോട്ട് ബാങ്ക്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.എ മജീദ്; മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ആര്‍ക്ക്, മുസ്ലിംലീഗ് - പിണറായി വിജയന്‍ പോര് മുറുകുന്നു

മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിംലീഗും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. മുഖ്യമന്ത്രിയെയും സി പി എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മുസ്‌ളിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെപിഎ മജീദ് രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിന്റെ അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നല്‍കിയിട്ടില്ലെന്നും തങ്ങളെ പിന്തുണയ്ക്കാത്തവരെയെല്ലാം വര്‍ഗീയവാദികളും തീവ്രവാദികളുമാക്കുന്ന ബി ജെ പിയുടെ റോള്‍ കേരളത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ സി പി എമ്മാണെന്നുമായിരുന്നു അദ്ദേഹം വിമര്‍ശിച്ചു.
'കേരളം അകറ്റി നിര്‍ത്തുന്ന എസ് ഡി പി ഐക്കാരെയും ബി ജെ പിക്കാരെയും നാലു വോട്ടിന് വേണ്ടി കൂടെ നിര്‍ത്താന്‍ മടികാട്ടാത്ത സി പി എമ്മാണ് ലീഗിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, തികഞ്ഞ വര്‍ഗീയ മുതലെടുപ്പിനു വേണ്ടി ഒരു രാഷ്ട്രീയ മര്യാദയും പാലിക്കാതെയാണ് മുഖ്യമന്ത്രി മുസ്ലിംലീഗിനെതിരെ തിരിഞ്ഞത്. ഗെയില്‍ സമരത്തിലും ദേശീയപാത സമരത്തിലും പങ്കെടുത്തവരെ തീവ്രവാദികളാക്കിയ, ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നു പറഞ്ഞ പാര്‍ട്ടിയില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണെന്നറിയാം. തങ്ങളെ പിന്തുണയ്ക്കാത്തവരെയെല്ലാം വര്‍ഗീയവാദികളും തീവ്രവാദികളുമാക്കുന്ന ബി ജെ പിയുടെ റോള്‍ കേരളത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ സി പി എമ്മാണ്. ലീഗിനെ ലക്ഷ്യമിടുന്ന സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നല്‍കിയിട്ടില്ലെന്ന് കൂടി ഓര്‍മപ്പെടുത്തുകയാണ്'- മജീദ് പറഞ്ഞു.
'വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ എന്നും നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ആരെങ്കിലും ഈ നിലപാടിനെതിരെ പ്രവര്‍ത്തിച്ചാല്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ല. കാഞ്ഞങ്ങാട് സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് റിപ്പോര്‍ട്ട് വന്ന ഉടന്‍ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ദാരുണമായ ആ കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. നാടിന്റെ പുരോഗതിക്ക് വേണ്ടത് മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സമുദായത്തിനകത്തും പുറത്തും സൗഹൃദവും നാട്ടില്‍ സമാധാനവുമാണ് മുസ്ലിംലീഗ് ആഗ്രഹിക്കുന്നത്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. അക്രമ രാഷ്ട്രീയം ലീഗിന്റെ നയമല്ല. അക്രമികളെ സംരക്ഷിക്കലും കൊലക്കേസ് പ്രതികളായ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി കേസ് വാദിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ എറിയുന്നതുമൊക്കെ ആരുടെ പണിയാണെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ സമാധാനം പുലരുന്നതിന് ലീഗ് എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്'-അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്ലിംലീഗാണെന്ന ആരോപണം ഉന്നയിച്ച് വിവാദത്തിന് തിരികൊളിയത്ത് മുഖ്യമന്ത്രിയായിരുന്നു. പിന്നീട് കോണ്‍ഗ്രസും ലീഗും ഏറ്റെടുത്തു. മുഖ്യമന്ത്രി പ്രസ്താവനയെ പിന്തുണക്കുന്ന നിലപാട് ബി.ജെ.പി സ്വീകരിച്ചതോടെ ഇതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ യു.ഡി.എഫ് നീക്കം നടത്തി. ഇതോടെ ചര്‍ച്ചകള്‍ വേറൊരു വഴിക്ക് പോകുകയായിരുന്നു. മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും അപമാനിക്കുകയാണെന്ന് യു.ഡി.എഫ് പറഞ്ഞു. ഇതോടെ മുസ്ലിംങ്ങളുടെ അട്ടിപേറ് അവകാശം ആരും മുസ്ലിംലീഗിന് നല്‍കിട്ടില്ലെന്ന് പിണറായി വിജയന്‍ തിരിച്ചടിച്ചു. ഇതിന് മറപടിയായിയാണ് ഇപ്പോള്‍ കെ.പി.എ മജീദ് രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha