മരണപ്പെട്ട രാജനെതിരെ നിരന്തരം വ്യാജപരാതികൾ കൊടുത്ത് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു; ഗൃഹനാഥനും ഭാര്യയും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പരാതിക്കാരിയായ അയൽവാസിക്കെതിരെ തുറന്നു പറച്ചിലുമായി നാട്ടുകാർ

നെയ്യാറ്റിന്‍കരയില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തിൽ പരാതിക്കാരിയായ അയൽവാസിക്കെതിരെ തുറന്നു പറച്ചിലുമായി നാട്ടുകാർ രംഗത്ത്. നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കു സമീപമുള്ള പുറമ്ബോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. സമീപവാസിയായ വസന്ത എന്ന സ്ത്രീക്കെതിരെയാണ് ഇപ്പോൾ ജനരോക്ഷം ഉയർന്നിരിക്കുന്നത്.
മരണപ്പെട്ട രാജനെതിരെ നിരന്തരം വ്യാജപരാതികൾ കൊടുത്ത് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി സമീപവാസികൾ പറയുന്നു. രാജന് മാത്രമായിരുന്നില്ല പ്രദേശത്ത് താമസിക്കുന്ന മറ്റുചിലർക്കും വസന്തയിൽ നിന്നും സമാന്തരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നതായും ഇവർ പറയുന്നു. പോലീസിന്റെ ഒത്താശയോടെയാണ് ഇവർ രാജനെയും കുടുംബത്തെയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും അയൽവാസികൾ പറയുന്നു. രാജനും കുടുംബത്തിനും നേരെ അപവാദ പ്രചാരണങ്ങളും ഇവർ നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്ബിളിയും ചികിത്സയിലായിരുന്നു. കഴിഞ്ഞ 22 ന് ആണ് രാജനും ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചത്.നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കു സമീപമുള്ള പുറമ്ബോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാന്‍ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്.
കുടിയിറക്കാന്‍ വന്ന പോലീസുകാര്‍ ചോറുണ്ണുകയായിരുന്ന അഛനെ കോളറില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നു എന്ന് രാജന്റെ മക്കള്‍ പറഞ്ഞിരുന്നു. പൊലീസിനെ പിന്തിരിപ്പിക്കാനാണ് രാജന്‍ പെട്രോള്‍ തലയിലൊഴിച്ചത്. പൊലീസുകാരന്‍ രാജന്റെ കൈയ്യിലുണ്ടായ ലൈറ്റര്‍ പെട്രോള്‍ ഉള്ള ഭാഗത്തേക്ക് അടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നും മക്കള്‍ പറഞ്ഞിരുന്നു.
കോളനിയിലെ പുറമ്ബോക്ക് സ്ഥലത്ത് ചെറിയ ഷെഡ് കെട്ടി താമസിച്ചിരുന്ന കുടുംബത്തെ അയല്‍വാസിയായ വസന്തയാണ് വസ്തു അവരുടെ പേരിലാണെന്ന് പറഞ്ഞ് കുടിയിറക്കാന്‍ പരാതി നല്‍കിയത്. അര മണിക്കൂറിനുള്ളില്‍ സ്‌റ്റേ ഓര്‍ഡറ് വരുമെന്നും ചോറു കഴിച്ചിട്ട് വീട്ടില്‍ നിന്ന് ഇറങ്ങാമെന്നും രാജന്‍ പറഞ്ഞെങ്കിലും അത് വകവെക്കാതെയായിരുന്നു പോലീസിന്റെ അതിക്രമം.
https://www.facebook.com/Malayalivartha