എം.സി റോഡിലെ ഗതാഗതം തടസപ്പെടുത്തി ഗുണ്ടാ വിളയാട്ടം: രണ്ടു പ്രതികളെ പൊലീസ് പിടികൂടി

കടന്നു പോകാൻ സൈഡ് കൊടുത്തില്ലന്നാരോപിച്ച് ലോറിയെ പിൻതുടർന്ന് തടഞ്ഞ് നിർത്തുകയും ലോറി ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കോണ്ട് പോവുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംക്രാന്തി പെരുമ്പായിക്കാട് കണ്ണച്ചാൽ വീട്ടിൽ ബിന്റോ (21), പേരൂർ അമ്പനാട്ട് വീട്ടിൽ സോബിൻ (27) എന്നിവരെയാണ് ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എം.സി റോഡിലെ ഗതാഗതം തടസപ്പെടുത്തിയ പ്രതികൾ ഏറ്റുമാനൂരിലെ ബാറും, മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗവും അടിച്ചു തകർക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ ഏറ്റുമാനൂർ 101 കവലയിലായിരുന്നു സംഭവം. പുനലൂരിൽ ലോഡ് ഇറക്കി ഏറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതികൾ പലതവണ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചിട്ടു കഴിയാതെ വന്നു.ഇതിൽ പ്രകോപിതരായ പ്രതികൾ നൂറ്റോന്ന് കവലയിൽ വച്ച് ലോറിയെ മറികടന്ന് നടുറോഡിൽ ലോറി തടഞ്ഞ് നിർത്തി ലോറി ഡ്രൈവറെ മർദിക്കുകയും ലോറിയുടെ താക്കോൽ ഊരിക്കോണ്ട് പോവുകയുമായിരുന്നു. ഇതിനിടെ ചോദ്യം ചെയ്ത മറ്റൊരു ലോറിയുടെ താക്കോലും പ്രതികൾ ഊരിയെടുത്തു. നടുറോഡിൽ നിന്നു ലോറി മാറ്റാൻ കഴിയാതെ വന്നതോടെ എം സി റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. സംഭവമറിഞ്ഞ് എത്തിയ ഏറ്റുമാനൂർ പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ പ്രതികൾ ഏറ്റുമാനൂരിലെ ബാറിൽ അടിപിടിയുണ്ടാക്കി. ഇത് അറിഞ്ഞു സ്ഥലത്ത് എത്തിയ ഏറ്റുമാനൂർ എസ്.ഐ മനു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി. ഇവിടെ നിന്നും താക്കോൽ തിരികെ വാങ്ങി വന്ന് ലോറി റോഡിൽ നിന്നും മാറ്റുകയുമായിരുന്നു. ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പൊലീസ് പ്രതികളെയുമായി എത്തി. ഇവിടെ എത്തിയ പ്രതികൾ അക്രമാസക്തരാകുകയും, അത്യാഹിത വിഭാഗം അടിച്ചു തകർക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ ആശുപത്രിയിലും ബഹളമുണ്ടാക്കുയും ചെയ്തു.
https://www.facebook.com/Malayalivartha



























