പൊട്ടിക്കരച്ചില്‍ ആരും കണ്ടില്ല... അമ്മ മകനെ പീഡിപ്പിച്ചെന്ന കെട്ടുകഥയിലെ യഥാര്‍ത്ഥ വില്ലന്‍ പുറത്തേക്ക്; മാതാവിനെതിരായ പോക്‌സോ കേസിലെ ദുരൂഹത ചുരുളഴിയുന്നു; ഒരമ്മയെ ലോകത്തിന് മുമ്പില്‍ ഇത്രയേറെ അപമാനിച്ചവര്‍ നിയമത്തിന്റെ മുമ്പിലേക്ക്; ഐ.ജി ഹര്‍ഷിത കേസ് അന്വേഷിക്കും

മലയാളികള്‍ എട്ടുനിലയില്‍ ആഘോഷിച്ച വാര്‍ത്തയില്‍ ആ അമ്മയുടെ വേദന ആരും കണ്ടില്ല. സ്വന്തം മകനെ അമ്മ പീഡിപ്പിച്ചെന്ന വാര്‍ത്ത വരുമ്പോള്‍ കേരളത്തിനതൊരു കൗതുകമായിരുന്നു. ആ അമ്മയെ പരമ പുച്ഛമായാണ് കണ്ടത്. ആ അമ്മയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ പൊട്ടിക്കരയുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ഇതിലേറെ അപമാനം ഒരമ്മക്ക് എങ്ങനെ ലഭിക്കാന്‍. ആ അമ്മയുടെ കഥയുടെ യാഥാര്‍ത്ഥ്യം ആര്‍ക്കും മനസിലായില്ല. അവര്‍ ജയിലിലുമായി. പക്ഷെ ആ അമ്മയെ നാട്ടുകാര്‍ക്കറിയാമായിരുന്നു. അവസാനം ആ അമ്മയുടെ വേദന ദൈവം കേട്ടു.
കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന സംശയങ്ങള്‍ ബലപ്പെടുന്നതിനിടെ അമ്മയെ അറസ്റ്റ് ചെയ്തത് ശിശുക്ഷേമ സമിതിക്ക് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന പൊലീസ് വാദം തള്ളി സി.ഡബ്ല്യു.സി രംഗത്ത്. കുട്ടിയുടെ മൊഴിയെടുത്തിട്ടില്ലെന്നും കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ശിശുക്ഷേമ സമിതി അദ്ധ്യക്ഷ അഡ്വ. എന്‍.സുനന്ദ പറഞ്ഞതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. വിവാദമായതോടെ കേസ് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസിന് വീഴ്ച പറ്റിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഐ.ജി അന്വേഷിക്കും.
കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ പൊലീസ് തയാറാക്കിയ എഫ്.ഐ.ആറില്‍ വിവരം തന്നയാള്‍ ശിശുക്ഷേമസമിതി അദ്ധ്യക്ഷയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലീസിന്റെ ആവശ്യപ്രകാരം കുട്ടിയെ കൗണ്‍സലിംഗ് നടത്തിയ ശിശുക്ഷേമസമിതി ശുപാര്‍ശകളോ നിഗമനങ്ങളോ ഇല്ലാതെ കൗണ്‍സലിംഗ് റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ വിശദമായ അന്വേഷണംപോലും നടത്താതെ പൊലീസ് പോക്‌സോ കുറ്റം ചുമത്തി അമ്മയെ ജയിലിലടച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകന്‍ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരന്‍ അമ്മയ്‌ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു.
വിവാഹബന്ധം വേര്‍പെടുത്താതെ മൂന്നു വര്‍ഷമായി അകന്നു കഴിയുന്ന ഭര്‍ത്താവ് മകനെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പരാതി പറയിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ ദിവസങ്ങളോളം ഒറ്റയ്ക്കു മാറ്റിനിറുത്തിവേണം കൗണ്‍സലിംഗ് നടത്താനെന്ന നിയമം പോലും പാലിക്കാത്തതിനാല്‍ കൗണ്‍സലിംഗ് റിപ്പോര്‍ട്ടിനും നിയമസാധുതയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പരാതി സത്യമാണോയെന്ന് ഉറപ്പിക്കാന്‍ വിശദമായ രണ്ടാം കൗണ്‍സലിംഗാവാമെന്നും ശിശുക്ഷേമ സമിതി പറയുന്നു.
എഫ്.ഐ.ആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് അദ്ധ്യക്ഷയുടെ പേരു ചേര്‍ത്ത സംഭവത്തില്‍ ശിശുക്ഷേമ സമിതി ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നല്‍കും. കൗണ്‍സലിംഗ് നല്‍കാന്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ കത്തും പരാതിക്കൊപ്പം നല്‍കും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും.
കേസ് എടുക്കുന്നതില്‍ പൊലീസ് കൂടുതല്‍ ജാഗ്രത കാട്ടണമായിരുന്നു പരാതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതായിരുന്നു എന്നാണ് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞത്.
കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കി റിപ്പോര്‍ട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്ന് ശിശുക്ഷേമ സമിതി അദ്ധ്യക്ഷ അഡ്വ. എന്‍.സുനന്ദ പറഞ്ഞു. ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസറെയും കൂട്ടിയാണ് പതിന്നാലുകാരനായ കുട്ടിയെ കൗണ്‍സലിംഗിനായി കൊണ്ടുവന്നത്. കൗണ്‍സലിംഗ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗണ്‍സലിംഗിന് കൊണ്ടുവന്നത്. അപ്പോള്‍ ആ വിവരം നല്‍കിയ ആളുടെ പേരാണ് എഫ്.ഐ.ആറിലെ വിവരം നല്‍കിയ ആള്‍ എന്ന കോളത്തില്‍ നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.
എന്തായാലും വൈകിയെങ്കിലും ആ അമ്മയ്ക്ക് നീതി ലഭിക്കുകയാണ്. യഥാര്‍ത്ഥ വില്ലന്‍ ഭര്‍ത്താവും അവരുടെ പുതിയ ഭാര്യയുമെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. സത്യം എന്തായാലും പുറത്ത് വരട്ടെ. ആ അമ്മയ്ക്ക് നീതി ലഭിക്കട്ടെ.
"
https://www.facebook.com/Malayalivartha


























