ചങ്കിന് തീപിടിച്ചപ്പോള്‍... കടയ്ക്കാവൂരിലെ കൊടും ചതിയുടെ പിന്നാമ്പുറങ്ങള്‍ പുറത്തേയ്ക്ക്; ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് ബന്ധുക്കള്‍

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവാകുകയാണ്. കേസില്‍ ശക്തമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചതോടെ കാര്യങ്ങള്‍ വോഗത്തിലായി. ജയിലിലുള്ള ആ അമ്മയുടെ മോചനത്തിനായി ബന്ധുക്കളും നാട്ടുകാരും ഒരേ മനസോടെ രംഗത്തെത്തിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. കേട്ടാലറയ്ക്കുന്ന കഥകളാണ് ആമ്മയെ ജയിലിലടയ്ക്കാനായി ഭര്‍ത്താവും രണ്ടാം ഭാര്യയും കൂടി ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അറസ്റ്റിലായ യുവതിയുടെ ഇളയമകന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തരത്തിലാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങള്‍. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡന പരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ് അമ്മയ്‌ക്കെതിരെ മൊഴി നല്‍കിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയതോടെയാണ് ഉന്നത ഇടപെടലിന് വഴിയൊരുക്കിയത്.
മൂന്നു വര്‍ഷമായി കുടുംബം വേര്‍പ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിര്‍ത്തതോടെ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. രണ്ടാം വിവാഹത്തിനു ശേഷം മൂന്നു മക്കളുമായി ഭര്‍ത്താവ് വിദേശത്ത് പോയിരുന്നു. അവിടെവച്ച് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണ് മൊഴി. രഹസ്യമൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയാണ് അറസ്‌റ്റെന്ന് പൊലീസും വിശദീകരിക്കുന്നു. എന്നാല്‍ കുടുംബപ്രശ്‌നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.
അതേസമയം മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസ് ചുമത്തി ജയിലിലടച്ച സംഭവത്തില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിനു വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു. ഏറെ ഒച്ചപ്പാടുണ്ടാക്കിയ കേസില്‍ കടയ്ക്കാവൂര്‍ പൊലീസ് പ്രതിക്കൂട്ടിലായതോടെ സംഭവത്തിന്റെ അന്വേഷണം ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കു കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി തിരുമാനിച്ചു. ഐജിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും. പരാതി ഭര്‍ത്താവ് കെട്ടിച്ചമച്ചതാണെന്ന ആരോപണവും അന്വേഷിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഡിസംബര്‍ 18 നാണ് കടയ്ക്കാവൂര്‍ പൊലീസ് പോക്‌സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതല്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. ആദ്യം നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിവന്നേക്കും. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും കേസിന്റെ സാഹചര്യം അപ്പാടെ മാറിയെന്ന് കോടതിയെ അറിയിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. അന്വേഷണത്തിന് ഐജിയെ ചുമതലപ്പെടുത്തി ഡിജിപി ഉത്തരവിട്ടത് പരാതിയുടെ നിജസ്ഥിതിയില്‍ പൊലീസിന് തന്നെ സംശയം ഉള്ളതിനാലാണെന്ന് ചൂണ്ടിക്കാട്ടും.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കാത്ത വിവരങ്ങള്‍ എഫ്‌ഐആറിലടക്കം ഉള്‍പ്പെടുത്തിയെന്ന സിഡബ്ല്യൂസി ചെയര്‍പേഴ്‌സണിന്റെ വെളിപ്പെടുത്തലും ഉന്നയിക്കും. ഈ സാഹചര്യത്തില്‍ മൊഴിയുടെ ആധികാരികത ഉറപ്പാക്കാന്‍ കുട്ടിയെ വീണ്ടും വിദഗ്ധ കൗണ്‍സിലിങിന് വിധേയാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. നിലവില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം അതിവേഗ കോടതി ഇത് അംഗീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ഏന്തായാലും ആ അമ്മയെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
"
https://www.facebook.com/Malayalivartha


























