അച്യുതാനന്ദനോടു ചെയ്തത്... അനീതിയോടും അഴിമതിക്കാരോടും കലഹിച്ച കമ്യൂണിസ്റ്റ് !മൗനം മറയാക്കി വിഎസ് പദവികളൊഴിയുമ്പോള്‍... മൗനവിശ്രമത്തിലേക്ക് നീങ്ങുമ്പോഴും വിഎസിനു പകരം വിഎസ് മാത്രം

ജയിച്ചും തോറ്റും പദവിയൊഴിഞ്ഞ് മൗനവിശ്രമത്തിലേക്ക് നീങ്ങുമ്പോഴും വിഎസിനു പകരം വിഎസ് മാത്രം. താന്‍ വിശ്വസിച്ച കമ്യൂണിസത്തിന്റെ താത്വിക പ്രത്യയശാസ്ത്രത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും തീറെഴുതിയപ്പോള്‍ അതിനെതിരെ എക്കാലവും ഗര്‍ജിച്ചയാള്‍. 98-ാം വയസില്‍ മൗനം മറയാക്കി വിഎസ് പദവികളൊഴിയുമ്പോല്‍ അതൊരു ചരിത്രത്തിന്റെ വിരാമമാണ്.
വിഎസ് അച്യുതാനന്ദന്‍, ഇംഎസിനോടും ഇകെ നായനാരോടും പിണറായി വിജയനോടും മാത്രമല്ല പോളിറ്റ് ബ്യൂറോയോടും അതിന്റെ നേതൃത്വത്തോടും വരെ കലഹിച്ചിട്ടുണ്ട്. പിണറായി വിജയനുമായുള്ള പോര് എല്ലാ സീമകളും ലംഘിച്ചപ്പോള്‍ 2009ല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി കേന്ദ്ര കമ്മിറ്റിയിലേക്ക് ഒതുക്കിയപ്പോഴും വിഎസിലെ പോരാളി ഒതുങ്ങിയില്ല.
പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കും. വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്ന സ്ഥിതി. സിപിഎം കോട്ടയായ മാരാരിക്കുളത്ത് സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരി തോല്‍പ്പിച്ചതിനുശേഷവും പാര്‍ട്ടിയ്ക്കുള്ളില്‍ ഇദ്ദേഹം കരുത്തനായി നിലകൊണ്ടു. തോല്‍പ്പിച്ചവരെ പാര്‍ട്ടയില്‍ തോല്‍പ്പിച്ചും മെരുക്കിയും പുതിയ തട്ടകങ്ങളില്‍ വിഎസ് കരുത്തുതെളിയിച്ചുമുന്നേറി.
2002ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ തുടങ്ങിയതാണ് വിഎസിനെ ഒതുക്കാന്‍ ആവിഷ്‌കരിച്ച വിഭാഗീയത എന്ന പ്രയോഗം. അങ്ങനെ ഒരു പതിറ്റാണ്ടോളം വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും സിപിഎമ്മില്‍ താപാറുന്ന പോരിന്റെ വക്താക്കളായി.
വിഎസിന്റെ സ്വന്തം ചേരിയിലായിരുന്ന പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായ കാലത്തു തുടങ്ങിയ വിഭാഗീയത കാലങ്ങളോളം കേരളത്തിലെ രാഷ്ട്രീയ വര്‍ത്തമാനമായി മാറി. പിണറായി സംസ്ഥാന സെക്രട്ടറിയായ ശേഷവും ആറു ജില്ലകളില്‍ ഏറെക്കാലം വിഎസ് ഗ്രൂപ്പ് കരുത്ത് തെളിയിച്ചു പിടിച്ചു നിന്നു. പിന്നീട് നടന്ന മലപ്പുറം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ സമ്മേളനങ്ങളിലോരോന്നിലും വിഎസ് ദുര്‍ബലനായിക്കൊണ്ടിരുന്നു. മറ്റൊരു ഭാഷയില്‍ ലോക്കല്‍ കമ്മിറ്റികളില്‍ തുടങ്ങി സംസ്ഥാന കമ്മിറ്റിയില്‍ വരെ വിഎസ് ഗ്രൂപ്പ് നേതാക്കളെ പിണറായി പക്ഷം വെട്ടിനിരത്തിക്കൊണ്ടിരുന്നു.
സ്വന്തം വീടിന്റെ വിളിപ്പാടകലെ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തില്‍ തന്നെ പരസ്യമായി പാര്‍ട്ടി വിമര്‍ശിച്ചപ്പോള്‍ വേദിയില്‍ നിന്ന് വീട്ടിലേക്ക് പോയി അദ്ദേഹം പ്രതിഷേധിച്ചു.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിഎസിന് സീറ്റ് കൊടുക്കാതിരിക്കാന്‍ പിണറായി ഗ്രൂപ്പ് കരുനീക്കം നടത്തിയെങ്കിലും വിഎസ് പിന്‍മാറിയില്ല. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ മലമ്പുഴയില്‍ 93-ാം വയസിലും വിഎസ് അച്യുതാനന്ദന്‍ സ്ഥാനാര്‍ഥിയായി വിജയം ആവര്‍ത്തിച്ചു.
2016ല്‍ വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി കാബിനറ്റ് പദവിയില്‍ ഒതുക്കുമ്പോഴും പോരാളിയായി തളരാതെ വിഎസ് നിലകൊണ്ടു. പ്രായാധിക്യത്തിന്റെ പൂര്‍ണതയിലെത്തിയ ഒരു വര്‍ഷമായി വിഎസ് മൗനം പാലിച്ചപ്പോള്‍ അതിനുമുണ്ടായിരുന്നു അര്‍ഥങ്ങളും മാനങ്ങളും. സ്വര്‍ണക്കള്ളക്കടത്തും കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ വിരഗാഥകളുമൊക്കെ അറിഞ്ഞകാലത്തും ഒന്നും പ്രതികരിക്കാതെ വിഎസ് സ്വയം മൗനത്തിലായി. 1967ല്‍ ആദ്യമായി നിയമസഭയിലെത്തിയ വിഎസിന് 96ല്‍ മാരാരിക്കുളത്ത് സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നുണ്ടായ കാലുവാരല്‍തോല്‍വി ഒഴികെ ഒരിക്കലും തോല്‍വി അറിയേണ്ടിവന്നില്ല.
എന്നാല്‍ 2001ല്‍ ആദ്യമായി ഇടതുകോട്ടയായ മലമ്പുഴയില്‍ മത്സരിക്കാനെത്തിയപ്പോഴും വിഎസ് വിരുദ്ധ ചേരി അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. സിപിഎമ്മിന് ഇരുപതിനായിരം വോട്ടുകളുടെ മുന്‍തൂക്കമുള്ള മലമ്പുഴയില്‍ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിക്കെതിരെ 4700 വോട്ടുകളുടെ മുന്‍തൂക്കമേ വിഎസിനു ലഭിച്ചുള്ളു. എന്നാല്‍ പിന്നീട് വിഎസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളില്‍ മികച്ച ഭൂരിപക്ഷം നേടി ഇദ്ദേഹം മുഖ്യമന്ത്രി പദവിയിലും പ്രതിപക്ഷ നേതൃപദവിയിലും തിളങ്ങി.
2006ലെ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദനെ ഒഴിവാക്കാന്‍ പിണറായി പക്ഷം ശ്രമിച്ചെങ്കിലും പോളിറ്റ് ബ്യൂറോ ഇടപെടലില്‍ സീറ്റ് നല്‍കി മികച്ച വിജയത്തിലൂടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. എല്‍ഡിഎഫ് വിജയിച്ച ആ വേളയിലും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍ എതിര്‍ചേരി ആഞ്ഞു ശ്രമിച്ചിരുന്നു. ആഭ്യന്തര വകുപ്പ് അന്ന് വിഎസില്‍ നിന്ന് പാര്‍ട്ടി പിടിച്ചുവാങ്ങി പിണറായി പക്ഷം കോടിയേരി ബാലകൃഷ്ണനെ അവരോധിച്ചു.
അക്കാലത്ത് വ്യാജ സിഡി റെയ്ഡിന്റെ പേരില്‍ ഋഷിരാജ് സിംഗിനെ കോടിയേരി സസ്പെന്‍ഡ് ചെയ്തപ്പോള്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കോടിയേരിക്കൊണ്ട് നടപടി റദ്ദാക്കിച്ച ധീരനാണ് വിഎസ്.
2011ലും വിഎസിനെ ഒഴിവാക്കാന്‍ പിണറായി പക്ഷം നീക്കം നടത്തിയെങ്കിലും നടന്നില്ല.മതികെട്ടാന്‍ചോലയിലും മൂന്നാര്‍ ഒഴിപ്പിക്കലിലും പ്ലാച്ചിമട പ്രക്ഷോഭത്തിലും മറയൂര്‍ ചന്ദ്രനക്കൊള്ളയിലുമൊക്കെ വിഎസ് എന്ന പോരാളി പ്രായം വകവയക്കാതെ നടത്തിയ തളരാത്ത നീക്കങ്ങള്‍ കേരളം കണ്ടു.
സരിതയും സോളാറും രാഷ്ട്രീയ ആയുധങ്ങളാക്കി ഇദ്ദേഹം യുഡിഎഫിനെതിരെ പൊരുതിയത് 92-ാം വയസിലാണ്. ആ നീക്കം സിപിഎമ്മിനും എല്‍ഡിഎഫിനും പകര്‍ന്ന കരുത്തിലാണ് ഇടത് ഭരണം വന്നതും പിണറായി മുഖ്യമന്ത്രിപദവിയിലെത്തിയതും. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെടെ വിഎസ് സ്വന്തം പാര്‍ട്ടിയെ മുള്‍മുനയില്‍ നിറുത്തിയ സന്ദര്‍ഭങ്ങളുണ്ട്.
കേരള രാഷ്ട്രീയത്തിലും സിപിഎമ്മിനുള്ളിലും അനീതിയോടും അഴിമതിക്കാരോടും ഇത്രയേറെ കലഹിച്ച മറ്റൊരു കമ്യൂണിസ്റ്റ് വേറെയുണ്ടാവില്ല.
"
https://www.facebook.com/Malayalivartha


























