പ്രേമിച്ച പെണ്ണിനോടാ ഈ ചതി... പ്രേമിച്ച് കൂടെപ്പോന്ന പെണ്ണിനെ ഉപേക്ഷിച്ച് മറ്റൊരാളെ കൂട്ടിക്കൊണ്ട് പോയപ്പോള്‍ തുടങ്ങിയ പ്രശ്‌നം ആദ്യഭാര്യ കേട്ടാല്‍ അറയ്ക്കുന്ന കേസില്‍ ജയിലിലായി; രണ്ടാംവിവാഹം മതനിയമ പ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം തള്ളി ജമാ അത്ത് കമ്മിറ്റി

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ജയിലിലുള്ള ആദ്യഭാര്യയുടെ നീതിക്കായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആ അമ്മയെപ്പറ്റി നല്ലതേ പറയാനുള്ളൂ. പ്രേമിച്ച് കൂടെപോയവളാണ് അവള്‍. അവസാനം ഗര്‍ഭിണിയായതോടെ അവര്‍ തമ്മില്‍ വഴക്കായി. പിന്നീട് മറ്റൊരാളെ പ്രേമിച്ച് പോകുമ്പോള്‍ ആദ്യഭാര്യക്ക് ഇത്തരമൊരു അപമാനം ഉണ്ടാകുമെന്ന് ഒരാളും കരുതിയില്ല.
കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഭര്‍ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്തായി.
വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. എന്നാല്‍ ആദ്യഭാര്യയെ മൊഴിചൊല്ലാതെയുള്ള രണ്ടാം വിവാഹത്തിന് ഭര്‍ത്താവ് പറയുന്ന ന്യായം ഇങ്ങിനെയാണ്.
മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നും വാദിക്കുന്നു. പക്ഷെ പള്ളികമ്മിറ്റി ആ വാദം പൂര്‍ണമായി തള്ളി. രണ്ടാം വിവാഹം നിയമപരമല്ലെന്ന് തെളിഞ്ഞതോടെ അതിനെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങള്‍. വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് രണ്ട് മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണ് പരാതി.
അതേസമയം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണെന്ന് വ്യക്തമായി. കുട്ടി പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആദ്യ കൗണ്‍സിലിംങ് റിപ്പോര്‍ട്ട് പോലീസ് പുറത്ത് വിട്ടു.
പോക്‌സോ കേസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ തളളിയത്. അതേസമയം കേസില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനാ ഫലം ഉള്‍പ്പെടുന്ന ഫയലുകള്‍ എത്തിക്കാന്‍ ഐജി ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കി. കുട്ടിയുടെ പിതാവില്‍ നിന്ന് പണം വാങ്ങിയാണ് പോലീസ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപവും അന്വേഷിക്കുന്നുണ്ട്.
അതിനിടെ പോലീസിനെതിരേയുള്ള ആരോപണം ശക്തമായതോടെ കുട്ടിയുടെ ആദ്യ കൗണ്‍സിലിംങ് റിപ്പോര്‍ട്ട് പോലീസ് പുറത്ത് വിട്ടു. പത്ത് വയസ്സ് മുതല്‍ അമ്മ പീഡിപ്പിച്ചുവെന്ന മൊഴി കുട്ടി ആവര്‍ത്തിക്കുന്നതാണ് കൗണ്‍സിലിംങ് റിപ്പോര്‍ട്ട്. പോക്‌സോ ആക്ട് പ്രകാരം കേസെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഏജന്‍സിയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് മതിയെന്നാണ് പോലീസ് പറയുന്നത്. വിവരം നല്‍കിയവരുടെ സ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ അദ്ധ്യക്ഷയുടെ പേര് ചേര്‍ത്തതില്‍ തെറ്റില്ലെന്നും പോലീസ് വിശദീകരിക്കുന്നു.
അതേസമയം കൗണ്‍സിലിംങിനിടെ കുട്ടി കണ്ണില്‍ നോക്കി സംസാരിച്ചില്ലെന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം എഴുതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പീഡന പരാതി ശരിയാണെന്നോ കേസെടുക്കാമെന്നോ റിപ്പോര്‍ട്ടിലില്ല. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആകെ മാറിമറിയുന്നത്.
"
https://www.facebook.com/Malayalivartha






















