എന്‍ഐഎയുടെ മാസ്റ്റർ പ്ലാൻ, സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് എന്‍ഐഎ! 10 സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി... സാക്ഷികളെ ഉപദ്രവിക്കാനുള്ള സാധ്യതയെന്ന് എന്‍ഐഎയുടെ റിപ്പോർട്ട്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് എന്‍ഐഎ. എന്നാല്‍ കേസിലെ 10 സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ. ഈ സാക്ഷികളുടെ വിശദാംശങ്ങള്‍ കേസിന്‍റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും ഉണ്ടാവില്ല. ഉന്നത ബന്ധമുള്ളവരാണ് പ്രതികളെന്നും സാക്ഷികളെ ഉപദ്രവിക്കാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് 10 പേരെ സംരക്ഷിത സാക്ഷികളാക്കിയതെന്നും എന്‍ഐഎ. ഇതിനായി എന്‍ഐഎ സമര്‍പ്പിച്ച ഹർജി കോടതി അനുവദിച്ചു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘം ചില സാക്ഷികളുടെ വിവരങ്ങളും മൊഴികളും രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടപ്രകാരം നല്‍കിയ അപേക്ഷ അനുവദിച്ചാണ് എറണാകുളത്തെ എന്‍ഐഎ കോടതിയുടെ ഉത്തരവ്.
ഇതോടെ 10 സാക്ഷികളുടെ വിവരങ്ങളും ഇവര്‍ നല്‍കിയ മൊഴികളും ഈ ഘട്ടത്തില്‍ പ്രതിഭാഗത്തിനു പോലും ലഭിക്കില്ല. ഈ സാക്ഷികളുടെ വിവരങ്ങളും മൊഴികളും പുറത്തു വരുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം സാക്ഷികള്‍ക്ക് നിര്‍ഭയം മൊഴി നല്‍കാനുള്ള അവസരമുണ്ടാകണമെന്ന നിലപാട് സ്വീകരിച്ച കോടതി ഇവരുടെ വിവരങ്ങളും മൊഴികളും നീക്കിയ ശേഷം കേസ് രേഖകള്‍ രണ്ടാഴ്ചയ്ക്കകം പ്രതിഭാഗത്തിന് നല്‍കാനും ഉത്തരവില്‍ വ്യക്തമാക്കി. സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, കെ.ടി റമീസ് തുടങ്ങി 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. ഇവരില്‍ മുഖ്യപ്രതിയായിരുന്ന സന്ദീപ് നായര്‍ മാപ്പുസാക്ഷിയായി.
അതേസമയം വിമാനത്താവള സ്വർണക്കള്ളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മുൻ അഭിഭാഷകനെ കസ്റ്റംസ് സ്റ്റാൻഡിംഗ് കൗൺസിലായി നിയമിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകനായ രാജേഷിനെയാണ് കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ, സ്വപ്നയുടെ അഭിഭാഷകനാകും മുമ്പേ തന്നെ ഇതിനായുളള നടപടികൾ തുടങ്ങിയതാണെന്ന് അഡ്വ. ടി കെ രാജേഷ് കുമാർ അറിയിച്ചു. സ്വർണക്കള്ളക്കടത്തുകേസിൽ കഴിഞ്ഞ ജൂലൈ അഞ്ചിന് ഒളിവിൽപ്പോയതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കള്ളക്കടത്തിലെ കസ്റ്റംസ് കേസിലായിരുന്നു നടപടി. ഈ ഹർജിയിൽ സ്വപ്ന സുരേഷിനായി ഹൈക്കോടതിയിൽ ഹാജരായത് രാജേഷായിരുന്നു.
ബംഗളൂരൂവിലേക്ക് ഒളിവിൽപ്പോകുന്നതിന് മുമ്പ് തൃപ്പൂണിത്തുറയിൽ വീട്ടിലെത്തി അഭിഭാഷകനെ കണ്ടതായി സ്വപ്ന സുരേഷും മൊഴി നൽകിയരുന്നു. സ്വപ്നയുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ബംഗളൂരുവിൽ അറസ്റ്റുണ്ടായത്. അന്ന് സ്വപ്നയ്ക്കായി ഹാജരായ അതേ അഭിഭാഷകനെത്തന്നെയാണ് കസ്റ്റംസിന്‍റെ സ്റ്റാൻഡിംഗ് കൗൺസിലായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, സ്വപ്നയുടെ അഭിഭാഷകനാകും മുമ്പേ തന്നെ തുടങ്ങിയ നടപടിക്രമങ്ങളാണിതെന്ന് അഡ്വ രാജേഷ് അറിയിച്ചു.
2018ലാണ് അപേക്ഷ ക്ഷണിച്ചത്. 2019ൽ അഭിമുഖ പരീക്ഷയടക്കം നടന്നു. താനടക്കം 14 പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. ഇതേപോലെ എല്ലാ സംസ്ഥാനത്തും ഒരേസമയം നിയമനം നടന്നിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ മാത്രമാണ് സ്വപ്ന സുരേഷിന് വേണ്ടി ഹാജരായതെന്നും കസ്റ്റംസ് സംബന്ധമായ കേസുകളിൽ തന്‍റെ അനുഭവം പരിഗണിച്ചാണ് നിയമനമെന്നുമാണ് അഡ്വ രാജേഷിന്‍റെ നിലപാട്.
https://www.facebook.com/Malayalivartha






















