സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ല; തനിക്കെതിരേ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങൾ; കഥയുണ്ടാക്കി ചാടിയിറങ്ങിയവർക്ക് നിരാശപ്പെടേണ്ടി വരുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയത്തിന് എത്രത്തോളം യുക്തി ഉണ്ടെന്ന് കൊണ്ടുവരുന്ന ആളുകൾ തീരുമാനിക്കണം. സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തിന് വ്യക്തത തേടാമായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുളള ബഹുമാനക്കുറവാണ്. തുടങ്ങിവെച്ചാൽ ഇത് കീഴ് വഴക്കമാകും, ആവർത്തിക്കപ്പെടും. അത് പാടില്ലായിരുന്നുവെന്നും സ്പീക്കർ തുറന്നടിക്കുകയുണ്ടായി.
തനിക്കെതിരേ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് പറഞ്ഞ സ്പീക്കർ ഏത് ആരോപണത്തിനും മറുപടി ഉണ്ടെന്നും വ്യക്തമാക്കുകയും ചെയ്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വന്ന ആരോപണങ്ങളാണിത്. താൻ ഒരു ശതമാനം പോലും തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും സ്പീക്കർ ആവർത്തിക്കുകയുണ്ടായി . രണ്ടുകേസുകളിലും പുലബന്ധം പോലുമില്ല. കെട്ടിച്ചമച്ച കേസുകളുടെ പേരിൽ ഒരിഞ്ചു തലകുനിക്കില്ല. താണുകൊടുക്കില്ല, ചെയ്യാത്ത തെറ്റിന് പ്രായശ്ചിത്വം ചെയ്യേണ്ട് കാര്യമില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറുശതമാനവും ഉത്തമബോധ്യമുണ്ട്. കഥയുണ്ടാക്കി ചാടിയിറങ്ങിയവർക്ക് നിരാശപ്പെടേണ്ടി വരും. പേഴ്സണൽ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തതിൽ തെറ്റില്ലെന്നും കസ്റ്റംസ് കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും സ്പീക്കർ പറഞ്ഞു.
ഡോളർ കടുത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുന്നത് വൈകും. സ്പീക്കറെ ചോദ്യം ചെയ്യണമെങ്കിൽ ഒരുമാസത്തോളം കാത്തിരിക്കേണ്ടിവരും കസ്റ്റംസ്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ (എ.എസ്.ജി.) കസ്റ്റംസിനു നൽകിയ നിയമോപദേശത്തിൽ സഭാസമ്മേളനത്തിനിടയിൽ സമൻസ് നൽകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു. അതേസമയം ബജറ്റ് സമ്മേളനം 28-നാണ് അവസാനിക്കുന്നത്. ഇതിനുശേഷവും സഭയുടെ ഔദ്യോഗിക രേഖകളിലുള്ള നടപടിക്രമങ്ങൾ സ്പീക്കറുടെ മേൽനോട്ടത്തിൽത്തന്നെയാണു പൂർത്തിയാക്കേണ്ടത്എന്നകാര്യം ശ്രദ്ധേയം. ഇത്തരം ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി സ്പീക്കർക്ക് ചോദ്യംചെയ്യൽ വൈകിപ്പിക്കാൻ സാധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചരിത്രത്തിൽ ആദ്യമായാണ് നിയമസഭാ സ്പീക്കറെ ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. അതു ക്കൊണ്ട് തന്നെ ഇതുസംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തതക്കുറവുകളുമുണ്ട് .
https://www.facebook.com/Malayalivartha
























