'പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പൊതുജനങ്ങള്‍ക്ക് പരമാവധി സേവനം നല്‍കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്താനേ ഉപകരിക്കൂ. പൊതു സമൂഹമേ പൊറുക്കുക, ഞങ്ങള്‍ നിസ്സഹായരാണ്.... കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്....' ഡോ. റീന കുറിക്കുന്നു

കഴിഞ്ഞ ദിവസം ഡോക്ടര്‍ നല്‍കിയ മനസിലാകാത്ത മരുന്ന് കുറിപ്പടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുറിപ്പടിയെ മുൻനിർത്തി പരിഹാസങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡോ. റീന നളിനി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. 'നടുനിവര്‍ത്താന്‍ പോലും സമയമില്ലാതെ, തിരക്കിനിടയില്‍ പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ എഴുന്നേറ്റു പോകാതെയാവും ഡോക്ടര്‍മാരും ജോലിയെടുക്കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ അവസാന രോഗിയേയും നോക്കി നടു നിവര്‍ത്തി കഴിയുമ്പോഴാണ്, ആശുപത്രി ഫാര്‍മസിയില്‍ കാണിക്കേണ്ട OP ടിക്കറ്റ് സമൂഹം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതും ഡോക്ടര്‍ക്കെതിരെ അവമതിപ്പുണ്ടാക്കുന്നതുമെന്ന് ഡോ. റീന തന്റെ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചര്‍ച്ചാ വിഷയം. . . .
കൈയ്യഷരത്തിന്റെ ചന്തവും വൃത്തിയും പോയിട്ട്, കൈയ്യക്ഷരം തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
കേരളത്തിലെ ഒരു കോര്‍പറേറ്റ് ഹോസ്പിറ്റലിലും ഡോക്ടര്‍മാര്‍ സ്വന്തം കൈപ്പടയിലല്ല മരുന്ന് കുറിപ്പടി കൊടുക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ഓഫീസ് ഫയലുകളും ഉത്തരവുകളും കമ്പ്യൂട്ടര്‍ വല്‍കൃതമായിട്ട് ഏറെ നാള്‍ കഴിഞ്ഞു. മരുന്നു കുറിപ്പടികളും മറ്റും കമ്പ്യൂട്ടര്‍ വല്‍കൃതമാക്കാനുള്ള e health നടപടികള്‍ ആരംഭിച്ചുവെങ്കിലും കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച് കാര്യങ്ങള്‍ അവതാളത്തിലാക്കി എന്നത് എല്ലാവര്‍ക്കും അറിവുള്ളതുമാണ്.
കൊല്ലം ജില്ലയിലെ മരുന്നു കുറിപ്പടി വിവാദമായ ആശുപത്രിയിലെ നിലവിലുള്ള സാഹചര്യങ്ങള്‍ നാം മനസ്സിലാക്കണം.
ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജും, ജില്ലാ ആശുപത്രിയും പരിപൂര്‍ണമായും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാററിയിരിക്കുന്നതിനാല്‍ ഈ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആറേഴു മാസങ്ങളായി സര്‍ജറി വിഭാഗത്തില്‍ സേവനങ്ങള്‍ ലഭ്യമല്ല. തന്മൂലം സമീപ താലൂക്ക് ആശുപത്രികളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
1. നൂറിലധികം രോഗികള്‍ ദിവസേന ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ചികില്‍സ തേടുന്ന സ്ഥാപനത്തിലെ ഏക ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ആണ് ആരോപണ വിധേയന്‍. Abdomino Perineal Resection ഉള്‍പ്പെടെയുള്ള അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ചെയ്യുന്ന യുവ ഡോക്ടര്‍.
2. !OP സമയം തീരുന്ന നിമിഷത്തില്‍(12മണി കഴിഞ്ഞ് 59 മിനിറ്റും, 35 സെക്കന്റും ) 98ാമതായി എത്തിയ രോഗി . ഏതാണ്ട് രണ്ടു മണിക്കാകും ഡോക്ടര്‍ രോഗിയെ പരിശോധിച്ചിട്ടുണ്ടാവുക.
3. ശസ്ത്ര ക്രിയക്കായി എത്തുന്ന ഒരു രോഗിയെ പരിശോധിക്കുന്നതിന് ചുരുങ്ങിയത് എത്ര സമയം വേണ്ടി വരും ? ജനറല്‍ OP അല്ല. സ്‌പെഷ്യാലിറ്റി OP ആണെന്ന് ശ്രദ്ധിക്കണം.
* മുഴയോ വേദനയോ എന്താണെന്ന് മനസ്സിലാക്കി, ഓരോ അവസ്ഥക്കും അനുസൃതമായ പരിശോധനകള്‍ ചെയ്ത് ശരിയായ രോഗനിര്‍ണ്ണയം നടത്തണം.
* US scan , CT scan തുടങ്ങിയ പരിശോധനകള്‍ ചെയ്യിച്ച് ഓപ്പറേഷന്‍ ആവശ്യമുണ്ടോ , അതോ മരുന്നുകള്‍ മതിയോ എന്ന് നിര്‍ണ്ണയിക്കണം
* ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റുന്ന ആരോഗ്യ സിഥിതിയിലാണോ രോഗി എന്ന് നിര്‍ണ്ണയിക്കാന്‍ വേണ്ട പരിശോധനകള്‍ എഴുതി കൊടുക്കണം
* അനിസ്തീഷ്യ നല്‍കാന്‍ ആവശ്യമായ ശാരീരിക ശേഷി ഉണ്ടോ എന്നറിയാനായി !ECG, X ray തുടങ്ങിയ ടെസ്റ്റുകള്‍ എഴുതി കൊടുക്കണം.
* ഓപ്പറേഷന്‍ വേണം എന്നുള്ള രോഗികളെ പ്രി അനസ്തീഷ്യ ചെക്കപ്പിനായി വിടണം.
* ഇതിനിടയില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡില്‍ കിടക്കുന്ന രോഗികളെ കാണാനായി പോകണം.
* കിടക്കുന്ന രോഗികളുടെ കേസ് ഷീറ്റ് എഴുതണം.
ഡിസ്ചാര്‍ജ്ജ് കാര്‍ഡ് എഴുതണം
മേല്‍പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്യാന്‍ സര്‍ജറിയില്‍ ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍ തന്നെ വേണം എന്നില്ല. ജൂനിയര്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങി പലര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ് ഇവയില്‍ മിക്കതും.
കേരളത്തിലെ കോര്‍പറേറ്റ് ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒരു ജനറല്‍ സര്‍ജന് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സഹായം ഉണ്ടാകും. സ്റ്റാഫ് നഴ്‌സ് അല്ലെങ്കില്‍ പാരമെഡിക്കല്‍ സ്റ്റാഫ്, ക്ലറിക്കല്‍ സ്റ്റാഫ് തുടങ്ങിയവര്‍ സഹായിക്കാനും എത്തും.
എന്നാല്‍ പരിമിതമായ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സ്‌പെഷ്യാലിറ്റി സര്‍വ്വീസ് നല്‍കുന്ന ഡോക്ടര്‍മാര്‍ നിസ്സഹായരാണ്. മേല്‍ വിവരിച്ച കാര്യങ്ങളെല്ലാം one man show ആയി അവതരിപ്പിക്കാന്‍ വിധിക്കപ്പെട്ടവര്‍ ! ! ! ! .
ആഴ്ചയില്‍ രണ്ടു ദിവസം OP യിലും രണ്ടു ദിവസം ഓപ്പറേഷന്‍ തീയറ്ററിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു ജനറല്‍ സര്‍ജന്, മറ്റ് രണ്ടു ദിവസങ്ങളില്‍ വാര്‍ഡ് ഡ്യൂട്ടി, കോവിഡ് ഡ്യൂട്ടി, പോസ്റ്റ് മോര്‍ട്ടം ഡ്യൂട്ടി, ജയില്‍ ഡ്യൂട്ടി തുടങ്ങി മറ്റനേകം ചുമതലകളും ഉണ്ട്.
ഒന്നാലോചിച്ചു നോക്കൂ. . . .
ഒരൊറ്റ വ്യക്തി നൂറിലധികം രോഗികളും അവരുടെ കൂട്ടിരുപ്പുകാരും തീര്‍ക്കുന്ന ജനക്കൂട്ടത്തിനു നടുവില്‍ രാവിലെ എട്ടു മണി മുതല്‍ ഇരുന്ന് മേല്‍ പറഞ്ഞ ജോലികളെല്ലാം തനിയെ ചെയ്ത് , മരുന്നു കൊണ്ട് കുറക്കാന്‍ കഴിയുന്ന രോഗങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് മരുന്നും , ഓപ്പറേഷന്‍ വേണ്ടവരെ അതിന് സജ്ജരാക്കി, ഓപ്പറേഷനും ചെയ്ത്, രോഗ ശാന്തിയും സൌഖ്യവും ഉണ്ടാക്കുന്നു.
ഈ തിരക്കിനിടയില്‍ പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ എഴുന്നേറ്റു പോകാതെയാവും പലപ്പോഴും ഡോക്ടര്‍മാര്‍ OPല്‍ ഇരുന്ന് രോഗികളെ നോക്കുക. ഈ പരിമിതമായ സൌകര്യങ്ങളില്‍ അവസാന രോഗിയേയും നോക്കി നടുവ് നിവര്‍ത്തി കഴിയുമ്പോഴാണ് , ആശുപത്രി ഫാര്‍മസിയില്‍ കാണിക്കേണ്ട OP ടിക്കറ്റ് സമൂഹം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതും ഡോക്ടര്‍ക്കെതിരെ അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതും കാണേണ്ടി വരിക ! ! ! ! !
അപ്പോള്‍ അവന്റെ മേക്കിട്ടു കേറാന്‍ അക്ഷര വടിവ് എന്നൊരു കച്ചിതുരുമ്പ് കിട്ടിയാല്‍ അതു പാഴാക്കരുത് മക്കളേ ! ! ! ! !
ഇതെല്ലാം വിശദീകരിച്ചത് മോശം കൈയ്യെഴുത്തിനെ ന്യായീകരിക്കാനല്ല. ആ രീതിയില്‍ എഴുതിപ്പോയത് എന്തു കൊണ്ടെന്ന് വായനക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ്.
രോഗത്തിന്റെ പേര്, ആശുപത്രി ഫാര്‍മസിയില്‍ ലഭ്യമായ മരുന്നുകള്‍, രോഗി ചെയ്യേണ്ട ടെസ്റ്റുകള്‍ എന്നിവയാണ് OP ticket ല്‍ എഴുതിയിരിക്കുന്നത് . ഫാര്‍മസിസ്റ്റിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടനെ തന്നെ വിളിച്ചു ചോദിച്ച് മരുന്നു നല്‍കാറാണ് പതിവ്. അങ്ങനെ നിര്‍ദ്ദേശം നല്‍കിയിട്ടും ഉണ്ട്. പുറത്തേക്കുള്ള മരുന്ന് കുറിപ്പടിയല്ല നല്‍കിയത്. ആശുപത്രി ഫാര്‍മസിയില്‍ നിന്ന് വാങ്ങേണ്ട മരുന്നുകളാണ് എഴുതിയിരിക്കുന്നത്.
കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത്, ചുരുങ്ങിയ കാലയളവില്‍ അടിസ്ഥാന സൌകര്യങ്ങളിലുണ്ടായ പുരോഗതി ഏവരേയും അതിശയിപ്പിക്കുന്നതാണ്. രോഗികളുടെയും രോഗങ്ങളുടേയും കാര്യത്തിലും അഭൂതപൂര്‍വമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടില്ല എന്നത് പരമമായ സത്യം മാത്രമാണ്. തീര്‍ച്ചയായും അടുത്ത കാലത്തായി ധാരാളം തസ്തികകള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ വര്‍ദ്ധനവിനും, ആശുപത്രി സൌകര്യങ്ങളുടെ വര്‍ദ്ധനവിനും ആനുപാതികമായി വര്‍ദ്ധിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്.
ആശുപത്രി ഫാര്‍മസിയില്‍ കാണിച്ചാല്‍, അല്ലെങ്കില്‍ ഒരു ഫോണ്‍ വിളിയില്‍ ഒഴിവാക്കാമായിരുന്ന പ്രശ്‌നം ലോകത്താകമാനമുള്ള മലയാളികളിലേക്ക് എത്തിക്കുകയും സിസ്റ്റത്തില്‍ നിലനില്‍കുന്ന അപാകതകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പര്‍വതീകരിച്ച് ഡോക്ടര്‍മാരുടെ മാത്രം പിഴവായി ചിത്രീകരിക്കുകയും ചെയ്യുന്നത്, പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പൊതുജനങ്ങള്‍ക്ക് പരമാവധി സേവനം നല്‍കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്താനേ ഉപകരിക്കൂ.
പൊതു സമൂഹമേ പൊറുക്കുക, ഞങ്ങള്‍ നിസ്സഹായരാണ്.. . . .
കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. . . . ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നോക്കുന്നുമുണ്ട്. . .
മാനുഷികമായ കഴിവുകള്‍ക്കുള്ളില്‍ നിന്ന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിമാനുഷികമായ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കരുത്.
https://www.facebook.com/Malayalivartha