അനധികൃത നിയമനങ്ങൾ നടത്താൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി... ചട്ടങ്ങൾ പാലിക്കാതെ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്‌ത വനിതയ്‌ക്ക് ശിവശങ്കർ അഞ്ച് ഇൻക്രിമെന്റുകൾ ഒരുമിച്ച് നൽകി... ശിവശങ്കറിന്റെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്ത് വരുമ്പോൾ....
ഐ ടി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ (കെ എസ് ഐ ടി ഐ എൽ) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. അനധികൃത നിയമനങ്ങൾ നടത്താൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2016ൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കർ ഇടപെട്ടാണ് കെ എസ് ഐ ടി ഐ എല്ലിൽ നിയമിച്ചത്. 58 വയസുവരെയാണ് സ്ഥാപനത്തിൽ നിയമനം നടത്താൻ കഴിയുന്നത്. 61 വയസ് പൂർത്തിയായ ഇയാളെ എങ്ങനെയാണ് നിയമിച്ചതെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതിൽ ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് പങ്കുണ്ടെന്നും, അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും പറയുന്ന റിപ്പോർട്ട് നടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറി. ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്‌ത വനിതയ്‌ക്ക് ശിവശങ്കർ അഞ്ച് ഇൻക്രിമെന്റുകൾ ഒരുമിച്ച് നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണ്.
പിന്നീട് ഇവരെ ജോലിക്ക് യോഗ്യതയില്ലെന്ന പേരിൽ പിരിച്ചുവിട്ടത് വിചിത്രമായ നടപടിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പി ഡബ്ല്യു സിയെ ( പ്രൈസ് വാട്ടർ കൂപ്പർ) കെ എസ് ഐ ടി ഐ എൽ കൺസൾട്ടന്റാക്കിയ കാര്യം സർക്കാരിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് നടപടികൾ മുന്നോട്ടുപോയത്.നിയമനങ്ങൾ സുതാര്യമാക്കാൻ സ്വീകരിക്കേണ്ട നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഐ ടി സ്ഥാപനങ്ങളിൽ നടത്തിയ നിയമനങ്ങളെക്കുറിച്ചുളള റിപ്പോർട്ട് ധനകാര്യപരിശോധനാവിഭാഗം ഉടൻ സമർപ്പിക്കും.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി റജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. പ്രതിഭാഗം ഹാജരാകാത്തതിനെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി മാറ്റിയത്.ജനുവരി 22ന് ഹർജി വീണ്ടും പരിഗണിക്കും. കുറ്റപത്രം സമർപ്പിച്ചത് നിയമപരമെല്ലന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ചാം പ്രതിയായ എം ശിവശങ്കർ കോടതിയെ സമീപിച്ചത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇഡി സമർപ്പിച്ചിരുന്നത്.
ശിവശങ്കറിന്‍റെ സ്വാഭാവിക ജാമ്യം തടയാൻ ,അറസ്റ്റ് ചെയ്‌ത് 60 ദിവസം പൂർത്തിയാകാനിരിക്കെയായിരുന്നു ഇഡി കുറ്റപത്രം നൽകിയത്. ഈ കേസിൽ ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രം കൂടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമുള്ള കുറ്റമായിരുന്നു ശിവശങ്കറിനെതിരെ ചുമത്തിയത്. പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണിത്. ഇതേ കേസിൽ നേരത്തെ ഇഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്‌ത് അറുപത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ഈ കേസിൽ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യവും ലഭിച്ചിരുന്നു. സരിത്ത്, സന്ദീപ്, സ്വപ്ന എന്നിവർക്കെതിരായ കുറ്റപത്രമായിരുന്നു ആദ്യഘട്ടത്തിൽ സമർപ്പിച്ചത്.
https://www.facebook.com/Malayalivartha