ലോക്ഡൗണിൽ പതിനയ്യായിരം രൂപ വച്ച് ''പന്നിമലർത്ത് '' ചീട്ടുകളി : എട്ടംഗ ചീട്ടുകളി ചൂതാട്ട സംഘത്തെ ഹാജരാക്കാൻ കോടതി ഉത്തരവ്
കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുള്ള ലോക് ഡൗൺ വേളയിൽ പതിനയ്യായിരം രൂപ വച്ച് ചീട്ടു കളിച്ച എട്ടംഗ ചീട്ടുകളി ചൂതാട്ട സംഘത്തെ ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കരമന നെടുങ്കാട് പൊതുസ്ഥലത്ത് വച്ച് ''പന്നി മലർത്ത് '' ചൂതുകളി നടത്തിയ എട്ടംഗ സംഘത്തെ ഫെബ്രുവരി 4 ന് ഹാജരാക്കാൻ കരമന പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി നിർദ്ദേശം നൽകിയത്. ചൂതുകളി നിയമം, പകർച്ചവ്യാധി തടയൽ ഓർഡിനൻസ്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് ചൂതാട്ട സംഘത്തിനെതിരെ കോടതി കേസെടുത്തത്. ചൂതു കളിക്കിടെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 14, 920 രൂപ തൊണ്ടിപ്പണമായി കോടതിയിൽ മുദ്രപ്പടി സൂക്ഷിച്ചിട്ടുണ്ട്.
കേസിൽ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികളായ നെടുങ്കാട് മേലേ മാങ്കോട്ട് കോണത്ത് ബാബു (46), മേലേ മാങ്കോട്ടു കോണത്ത് സുരേഷ് (48), പള്ളിച്ചൽ പാരൂർക്കുഴി അമ്മു ഭവനിൽ ഷിബുകുമാർ (44), പാപ്പനംകോട് എസ്‌റ്റേറ്റ് റോഡ് മീര ഭവനിൽ രതീഷ് (39), നെടുങ്കാട് മേലെ കുലച്ചള വീട്ടിൽ ശ്രീകുമാർ (44), മലയിൻകീഴ് പൊറ്റയിൽ കൃപാലയം വീട്ടിൽ അമരീഷ് (34), നെടുങ്കാട് ദീപാ ഭവനിൽ അശോകൻ (52), നെടുങ്കാട് വിളകത്ത് പുത്തൻവീട്ടിൽ സന്തോഷ് കുമാർ (29) എന്നിവരെയാണ് ഹാജരാക്കേണ്ടത്.
1960 ൽ നിലവിൽ വന്ന കേരള ഗെയിമിംഗ് നിയമത്തിലെ വകുപ്പ് 15 (പണം വച്ച് ചീട്ടുകളിക്കൽ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 269 ( ജീവന് അപായകരമായ രോഗത്തിൻ്റെ പകർച്ച വ്യാപിപ്പിക്കുവാൻ ഇടയുള്ള ഉപേക്ഷാ പൂർവ്വകമായ കൃത്യം), 2020 ൽ നിലവിൽ വന്ന കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസിലെ വകുപ്പുകളായ 4 (2) (എ), 5 ( സാമൂഹിക അകലം പാലിക്കാതെയും ഫെയ്സ് മാസ്ക് ധരിക്കാതെയും കറങ്ങി നടക്കുകയും ചെയ്ത് കൊറോണ മഹാമാരി പടർത്താൻ കാരണമാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി കേസെടുത്തത്.
https://www.facebook.com/Malayalivartha