ഇന്ത്യയുടെ ചരിത്ര ദൗത്യം.. രാജ്യം കാത്തിരുന്ന ദിനം! കോവിഡ് വാക്‌സിനേഷന് തുടക്കം; വാക്‌സിന് വേണ്ടി പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു.... ആരോഗ്യപ്രവർത്തകരുടെ വാക്‌സിനേഷൻ ചിലവ് കേന്ദ്രം വഹിക്കും... വാക്‌സിനേഷൻ ഘട്ടത്തിലും ജാഗ്രത കൈവിടരുത്...
രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ഉദ്ഘാടനം. വാക്‌സിൻ എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം. ഏറെ കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, സൈന്യം, പൊലീസ്, ഫയർ ഫോഴ്‌സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
വാക്‌സിന് വേണ്ടി പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ വാക്‌സിനേഷൻ ചിലവ് കേന്ദ്രം വഹിക്കും. വാക്‌സിനേഷൻ ഘട്ടത്തിലും ജാഗ്രത കൈവിടരുത്. വിദേശ വാക്‌സിനെക്കാൾ വിലക്കുറവാണ് ഇന്ത്യയുടെ വാക്‌സിന്. കുത്തിവയ്‌പ്പിന് ശേഷം രണ്ടാഴ്‌ച കഴിഞ്ഞേ ഫലം കാണുകയുളളൂ. ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ സ്വീകരിക്കണമെന്നും മോദി പറഞ്ഞു.രണ്ട് ഘട്ടങ്ങളിലായി മുപ്പത് കോടിയോളം ജനങ്ങൾക്കാണ് വാക്‌സിൻ നൽകുന്നത്.
ഇത് രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ലോകത്ത് ഇതുവരെ കൊവിഡ് വാക്‌സിൻ നൽകിയത് മൂന്നു കോടി പേർക്കാണ്. എന്നാൽ രാജ്യത്ത് ഇന്ന് തന്നെ മൂന്നു കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകുകയാണ്. വാക്‌സിനുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾ കണക്കിലെടുക്കരുത്. ആദ്യ ഡോസ് കഴിഞ്ഞാലും മാസ്‌ക് മാറ്റരുതെന്നും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നത് തുടരണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.നമ്മുടെ ശാസ്‌ത്രജ്ഞരെ വിശ്വസിക്കണം.
കൊവിഡ് പ്രതിരോധത്തിനുളള ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനാകുന്നു. അത് മറ്റ് രാജ്യങ്ങൾക്കും കൊടുക്കാനും സാധിക്കുന്നു. കൊവിഡ് പ്രതിരോധത്തിലും രാജ്യം ആത്മനിർഭർ ഭാരത് കരസ്ഥമാക്കി. കൊവിഡ് കാലത്ത് ജനങ്ങൾ ഒരുപാട് ദുരിതം അനുഭവിച്ചു. വയോജനങ്ങൾ ഉറ്റവരില്ലാതെ ബുദ്ധിമുട്ടി. ആയിര കണക്കിനുകളാണ് അവരുടെ ജീവൻ ബലി നൽകിയത്. വാക്‌സിൻ അവർക്കുളള ആദരാഞ്ജലി കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക്‌ഡൗൺ പ്രഖ്യാപനം എളുപ്പമായിരുന്നില്ല. എല്ലാ കൃത്യമായി നടക്കാൻ സാദ്ധ്യമായതെല്ലാം ചെയ്‌തു. കൂടുതൽ വാക്‌സിനുകൾ ഇന്ത്യ നിർമ്മിക്കും. 150 രാജ്യങ്ങൾക്ക് ഇന്ത്യ മരുന്ന് എത്തിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായാണ് നേരിട്ടത്. പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ എത്തിച്ചു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലേക്ക് തിരികെയെത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വാക്‌സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു. സാധാരണയായി ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് മേയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്‌സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം മാസ്‌ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നത്. ചരിത്രത്തില്‍ ഇതുവരെ ഇത്രയും വലിയതോതില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടില്ല. മൂന്നുകോടിയില്‍ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ മാത്രം മൂന്നുകോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇത് മുപ്പതു കോടി ആക്കേണ്ടതുണ്ട്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് വാക്സിന്‍ എടുത്താലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്സിനാണ് കൊവിഷീല്‍ഡ്. വരും ദിവസങ്ങളില്‍ കേരളത്തിന് കൂടൂതല്‍ വാക്സിനുകള്‍ കിട്ടണം. വാക്സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്. അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടുതല്‍ വാക്സിന്‍ കിട്ടിയാല്‍ കൊടുക്കാന്‍ കേരളം തയ്യാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് വാക്സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. 10.30ഓടെ വാക്സിനേഷന്‍ തുടങ്ങും. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ ഇന്ന് വാക്സിന്‍ എടുക്കും. 13300 പേര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിക്കും.133 വാക്സീനേഷന്‍ കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. കൊവിഡിന്‍റെ കടുത്ത ലക്ഷണങ്ങളുള്ളവര്‍ , പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍ , ഗര്‍ഭിണികള്‍ , മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കില്ല. കുത്തിവയ്പ് എടുത്തവര്‍ക്ക് ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും. കൈയ്യിലെ മസിലിലാണ് കൊവിഷീല്‍ഡ് കുത്തിവയ്ക്കുക.
https://www.facebook.com/Malayalivartha