വീണ്ടും തൂക്കിയെടുത്തു... നല്ലവനായ ശിവശങ്കറെ തൊടാന്‍ കഴിയില്ലെന്ന് വെല്ലുവിളിച്ചവര്‍ക്ക് ജയില്‍ ഇടിഞ്ഞാലും രക്ഷപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോകുന്നു; ഡോളര്‍ കടത്ത് കേസിലും ശിവശങ്കര്‍ അറസ്റ്റില്‍; മസ്‌കത്തിലെ ഒരു കോളജില്‍ സ്വപ്നയ്ക്കു ജോലി ലഭിക്കാന്‍ വേണ്ടിയും ശിവശങ്കര്‍ ഇടപെട്ടിരുന്നു

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിനെ തൊടാന്‍ പറ്റില്ലെന്നാണ് സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ എന്തായി ജയിലിടിഞ്ഞാലും സഹായിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കായി. അവസാനമായി ശിവശങ്കറിനെ ഡോളര്‍ കടത്തു കേസില്‍ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതിയാണ്.
സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശിവശങ്കറിനെ, വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ പ്രതിചേര്‍ക്കാന്‍ കോടതി അനുമതി നല്‍കിയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളടക്കമുള്ള ശക്തമായ തെളിവുകള്‍ ശിവശങ്കറിനെതിരെയുണ്ടെന്നു കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് അറിയിച്ചു.
അതേസമയം മസ്‌കത്തിലെ ഒരു കോളജില്‍ സ്വപ്നയ്ക്കു ജോലി ലഭിക്കാന്‍ വേണ്ടി എം. ശിവശങ്കര്‍ ശുപാര്‍ശ ചെയ്തിരുന്നതായും ഇന്റര്‍വ്യൂ സമയത്തു ശിവശങ്കര്‍ കോളജിലെത്തിയിരുന്നുവെന്നും മൊഴി നല്‍കി. ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്ത മസ്‌കത്തിലെ ഒരു കോളജിലെ ഡീന്‍ ആയ ഡോ. കിരണിന്റെ മൊഴിയിലാണിക്കാര്യമുള്ളത്.
2018ല്‍ ഇന്റര്‍വ്യൂവിനായി സ്വപ്ന മസ്‌കത്തിലെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ശിവശങ്കര്‍ കോളജിലെത്തുകയായിരുന്നുവെന്നാണു മൊഴിയിലുള്ളത്. ഐടി മിഷനില്‍ ജോലി ചെയ്തപ്പോഴാണു ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ.
അതേസമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ച രഹസ്യ സിംകാര്‍ഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. മലപ്പുറം പൊന്നാനി സ്വദേശി നാസര്‍ ഇന്ന് രാവിലെ പത്തരയ്ക്കു ഹാജരായി. 62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. സ്പീക്കറുടെ സ്വപ്ന ബന്ധം വിവാദമായതോടെ ഈ സിംകാര്‍ഡുള്ള ഫോണ്‍ ഓഫാക്കുകയായിരുന്നു.
മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇവരുടെ അടുത്ത സൗഹൃദ വലയത്തില്‍ ഉള്ള ആളാണ് നാസ് അബ്ദുല്ല എന്ന നാസര്‍. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
കൊച്ചിയില്‍ ഇങ്ങനെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിന്റെ ചര്‍ച്ച നിയമസഭയില്‍ ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലായി മാറി. സ്പീക്കറെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടു വ്യക്തമാക്കി ഭരണപക്ഷം അദ്ദേഹത്തെ ശക്തമായി പിന്തുണച്ചു . മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറെ പിന്തുണച്ചു രംഗത്തു വന്നു.
സ്പീക്കര്‍ സ്ഥാനത്തു തുടരാന്‍ പി. ശ്രീരാമകൃഷ്ണനു ധാര്‍മിക അവകാശമില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതിപക്ഷ പ്രമേയം രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. ആയിരുന്നുവെങ്കില്‍ പ്രമേയം വരേണ്ടതു മുഖ്യമന്ത്രിക്കെതിരെ ആയിരുന്നു. നിയമസഭയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയ ആദ്യ സ്പീക്കര്‍ എന്നു ചരിത്രം രേഖപ്പെടുത്തുക ശ്രീരാമകൃഷ്ണനെക്കുറിച്ചാവും. കേരള ചരിത്രത്തില്‍ ഏതെങ്കിലും സ്പീക്കറുടെ പേര് കള്ളക്കടത്ത് കേസില്‍ വന്നിട്ടുണ്ടോ? ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് അകത്തായവരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സംശയനിഴലിലാണ്. മജിസ്‌ട്രേട്ടിനു മുന്നില്‍ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നയാളിനെക്കുറിച്ചു പറയുന്നുണ്ട്. അതു കേട്ട് അന്തം വിട്ടുവെന്നു കോടതി പറഞ്ഞു. സത്യം അറിഞ്ഞാല്‍ ജനം ബോധരഹിതരായി വീഴില്ലേ? എന്നും ചെന്നിത്തല ചോദിച്ചു.
"
https://www.facebook.com/Malayalivartha


























