ശബരിമല വീണ്ടും ഉയരുമ്പോള്‍... ശബരിമല വിഷയത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അജന്‍ഡയാക്കാനുള്ള കോണ്‍ഗ്രസ്, യു.ഡി.എഫ് നീക്കങ്ങള്‍ക്ക് പിടികൊടുക്കേണ്ടെന്നുറച്ച് സിപിഎം; കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നൂറ് കോടി രൂപയില്‍ ബാക്കി കണക്ക് ചോദിച്ച് വി. മുരളീധരന്‍

ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കങ്ങള്‍ക്കെതിരെ പിടി കൊടുക്കേണ്ടെന്നുറച്ച് സിപിഎം. ശബരിമല വിഷയത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അജന്‍ഡയാക്കാനുള്ള കോണ്‍ഗ്രസ്, യു.ഡി.എഫ് നീക്കങ്ങള്‍ക്ക് നിന്നു കൊടുക്കേണ്ടെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ഭൂരിപക്ഷ സമുദായത്തിന്റെ വികാരം മുതലെടുക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമലയുടെ പേരില്‍ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ശബരിമല വിഷയം യു.ഡി.എഫ് ഉയര്‍ത്തുന്നതിനിടയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം വിശദീകരിച്ച് വിശ്വാസിവിഷയം എടുത്തിട്ട എം.വി. ഗോവിന്ദന്റെ പ്രതികരണം എതിരാളികള്‍ക്ക് ആയുധം ഇട്ടുകൊടുക്കലായെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുയരുന്നത് നല്ലതല്ലെന്നും യോഗം വിലയിരുത്തി. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തിയതാണെന്ന് എം. വി. ഗോവിന്ദന്‍ വിശദീകരിച്ചു.
സര്‍ക്കാരിനെതിരെ ഒന്നും ആരോപിക്കാനില്ലാത്തതിനാലാണ് സാമുദായിക ധ്രുവീകരണത്തിന് വഴിവയ്ക്കുന്ന വിഷയങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും എടുത്തിടുന്നത്. അതില്‍ കൊരുക്കേണ്ടതില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയില്‍ സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഖ്യ അജന്‍ഡയായി പ്രചരണമാക്കാനും ധാരണയായി.സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് ശബരിമല വിഷയം. വിശാല ബെഞ്ചിന്റെ വിധിക്ക് ശേഷം എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിച്ച ധാരണയുണ്ടാക്കുകയാണ് വേണ്ടതെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കും. നേരത്തേ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയിലേക്ക് നയിച്ച വാദപ്രതിവാദത്തിനിടയില്‍ ആചാരവിഷയത്തില്‍ പാണ്ഡിത്യമുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതാണ്. അതിലപ്പുറത്തേക്ക് കടന്ന് പുതിയ സാഹചര്യത്തില്‍ യു.ഡി.എഫിനോ ബി.ജെ.പിക്കോ അനുകൂലമായ വ്യാഖ്യാനത്തിന് ഇടയാക്കുന്ന ചര്‍ച്ചകളിലേക്ക് നേതാക്കള്‍ കടക്കരുതെന്ന് യോഗം നിര്‍ദ്ദേശിച്ചു.
മുസ്ലിം ലീഗിനെതിരായ വിമര്‍ശനത്തെ ഇസ്ലാമിക വിരുദ്ധമായി ചിത്രീകരിച്ച് സി.പി.എമ്മിനെതിരെ ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കും. ലീഗിനെതിരായ വിമര്‍ശനം മുസ്ലിം സമുദായത്തിനെതിരല്ല. മതതീവ്രവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുചേരുന്നതിന് എതിരാണെന്ന് കൃത്യമായി വിശദീകരിച്ച് മുന്നോട്ട് പോകും.പി.എസ്.സി റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ടവരെ യു.ഡി.എഫും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ ഇറക്കുകയാണെന്നും അഭിപ്രായമുയര്‍ന്നു. ഇതിന്റെ വസ്തുത ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. പി.എസ്.സി നിയമനങ്ങളുടെ കണക്കും പി.എസ്.സിക്ക് വിടാത്ത തസ്തികകളിലെ കരാര്‍നിയമനങ്ങളും തമ്മിലെ വ്യത്യാസം വ്യക്തമാക്കാനും ധാരണയായി.
അതേസമയം സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. സ്വദേശ് ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി ശബരിമല വികസനത്തിനും എരുമേലി, പമ്പ, സന്നിധാനം തീര്‍ത്ഥാടന സര്‍ക്യൂട്ടിനുമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നൂറ് കോടി രൂപയില്‍ പത്ത് ശതമാനം മാത്രമാണ് ചെലവഴിച്ചതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. 201617 കാലത്താണ് കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയത്. എന്നാല്‍ 201819 ലും 2020-21ലും ഇതില്‍ നിന്ന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല.
സ്വദേശ് ദര്‍ശനില്‍ വരുന്ന മലബാറിലെ വിനോദ സഞ്ചാര പദ്ധതിക്ക് 80.37 കോടി അനുവദിച്ചതും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല. ശബരിമലയുടെ പേരില്‍ വീണ്ടും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള സി.പി.എമ്മിന്റെ നീക്കം തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്നും വി.മുരളീധരന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























