ഉദ്യോഗാർത്ഥികൾക്ക് കൊടുത്ത വാക്ക് പാഴ് വാക്കാകുമോ ? മന്ത്രി എ.കെ. ബാലൻ ഫയലിൽ എഴുതുന്നത് ഇത് ?
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുമായി മന്ത്രി എ കെ ബാലന്‍ നടത്തിയ ചര്‍ച്ചയില്‍ ആറ് വിഷയങ്ങളില്‍ തീരുമാനമെടുത്തെങ്കിലും തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം പ്രതികൂലമാവാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന്റെ നിയമോപദേശകരില്‍ നിന്നറിയുന്നു.
ഏപ്രില്‍ 6 ന് ഇലക്ഷന്‍ തീര്‍ന്നാലും പെരുമാറ്റ ചട്ടം നിലനില്‍ക്കും. ഇലക്ഷന്‍ കഴിഞ്ഞ് ഒരു സര്‍ക്കാരിന് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നായിരിക്കും ഈ സര്‍ക്കാര്‍ നിശ്ചയിക്കുക.
ആറ് ഉറപ്പുകളാണ് സര്‍ക്കാര്‍ സമരക്കാര്‍ക്ക് നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ ആറ് ഉറപ്പുകള്‍
1. എല്‍ജിഎസില്‍ പ്രതീക്ഷിത ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യും
2. സ്ഥാനക്കയറ്റം നല്‍കി പുതിയ ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കും
3. തടസ്സമുള്ളവയില്‍ താത്കാലിക സ്ഥാനക്കയറ്റം നല്‍കും
4. പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സമിതിയുണ്ടാക്കും
5. നൈറ്റ് വാച്ച്മാന്‍ ഡ്യൂട്ടി 8 മണിക്കൂറാക്കുന്നത് പരിഗണനയില്‍
6. സിപിഒ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അപാകതകള്‍ പരിഹരിക്കും
തുടര്‍നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും സ്വീകരിക്കുകയെന്ന് സര്‍ക്കാര്‍ ഉദ്യോ ഗാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.
അനുകൂല തീരുമാനമുണ്ടായതോടെയാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. അനുകൂല തീരുമാനം എന്ന് വിശേഷിപ്പിക്കാമെങ്കിലും തീരുമാനം ഒട്ടും അനുകൂലമല്ല.
അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സര്‍ക്കാര്‍.
പ്രതീക്ഷിത ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് തീരുമാനം. ഇത്തരമൊരു തീരുമാനം എടുക്കാന്‍ 34 ദിവസം സമരം ചെയ്യണമായിരുന്നോ എന്നാണ് കാതലായ ചോദ്യം. സ്ഥാനക്കയറ്റം നല്‍കി പുതിയ ഒഴിവുകള്‍ പി. എസ് സിയെ അറിയിക്കുമെന്നാണ് മറ്റൊരു തീരുമാനം. നൈറ്റ് വാച്ച് മാന്‍ ഡ്യൂട്ടി 8 മണിക്കൂര്‍ ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.
പകരം അക്കാര്യം പരിഗണിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ പരിഗണിക്കണമെങ്കില്‍ ഇരട്ടിയിലധികം തസ്തികള്‍ സൃഷ്ടിക്കേണ്ടി വരും. അത് സര്‍ക്കാരിന് ഇന്നത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ദുഷ്‌കരമായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ തസ്തികകള്‍ ഉണ്ടാക്കുമെന്ന് തന്നെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നത്. നൈറ്റ് വാച്ച് മാന്‍ മാരുടെ ഡ്യൂട്ടി സമയം 8 മണിക്കൂര്‍ ആക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
യു ഡി എഫ് സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അവര്‍ക്ക് മുകളിലും പി. എസ് സി ഉദ്യോഗാര്‍ത്ഥികള്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങി നില്‍ക്കും. ഇടതുസര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അവര്‍ കൂടുതല്‍ പ്രതിസന്ധിയിലാവും.
സി പി ഒ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടതാണ്. അത് പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാരിനോ പി. എസ്സിക്കോ കഴിയില്ല. ഹൈക്കോടതി ഉത്തരവുണ്ടെങ്കില്‍ സര്‍ക്കാരിന് അക്കാര്യം പരിഗണിക്കാന്‍ കഴിയും. ടി.കെ. ജോസ് നടത്തിയ ചര്‍ച്ചയില്‍ കോടതിയില്‍ പോകാന്‍ സര്‍ക്കാര്‍ ഉപദേശിച്ചത് അതു കൊണ്ടാണ്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അതിന് തയ്യാറായില്ല.
കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റ് പുതസ്ഥാപിക്കാന്‍ ഒരിക്കലും കോടതികള്‍ അനുവാദം നല്‍കില്ല. മുമ്പ് ജുഡീഷ്യല്‍ ഓഫീസര്‍ മാരുടെ ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞതാണ്.അങ്ങനെ പുനരുജ്ജീവിപ്പിച്ചാല്‍ ഇപ്പോഴത്തെ റാങ്ക് ലിസ്റ്റില്‍ ഉള്ള റാങ്ക് ജേതാക്കള്‍ സമരം തുടങ്ങും.
എ. കെ. ബാലന്‍ നിയമമന്ത്രിയാണ്.അദ്ദേഹം നിയമവിരുദ്ധമായി ഒന്നും ചെയ്യുന്ന ഭരണാധികാരിയല്ല.അതുകൊണ്ട് തന്നെ ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ അടുത്ത സര്‍ക്കാര്‍ നടപ്പിലാക്കട്ടെ എന്നായിരിക്കും ഫയലില്‍ എഴുതുക.
https://www.facebook.com/Malayalivartha