വിഴിഞ്ഞം ആഴിമല കടലില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തി, തേജുവിനായി തിരച്ചില്‍ തുടരുന്നു
വിഴിഞ്ഞം ആഴിമല കടലില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയാതായി റിപ്പോർട്ട്. പേയാട് സ്വദേശി പ്രശാന്ത് പി. കുമാറിന്റെ (29) മൃതദേഹമാണ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ബാലരാമപുരം സ്വദേശി തേജുവിനെയാണ് (29) ഇനി കണ്ടെത്താനുള്ളത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കടലില്‍ കുളിക്കാനിറങ്ങവെ തിരയില്‍പ്പെടുകയായിരുന്നു ഇവർ എന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ തേജുവിനായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം പ്രശാന്ത് തിരുവനന്തപുരത്തെ സ്വകാര്യ വിനോദ ചാനലിലെ സാങ്കേതിക വിഭാഗം ജീവനക്കാരനാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തിയത്. കോവളത്ത് നിന്ന് കാറിലാണ് നാലുപേരും രാത്രിയോടെ ആഴിമലയില്‍ എത്തിയത്. രാത്രി മുഴുവന്‍ ബീച്ചില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലര്‍ച്ചെയാണ് കുളിക്കാനിറങ്ങിയത്.
നീന്തലറിയാത്ത യുവാക്കള്‍ കടലില്‍ ഇറങ്ങിയപ്പോള്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഈ സമയം പെണ്‍കുട്ടികള്‍ പാറപ്പുറത്ത് വിശ്രമിക്കുകയായിരുന്നു. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെണ്‍കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് വിഴിഞ്ഞം പൊലീസിനെയും കോസ്റ്റ് ഗാര്‍ഡിനെയും വിവരം അറിയിച്ചത്. ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി എന്നും അവർ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ രാവിലെ ഒമ്പതരയോടെയാണ് പ്രശാന്തിന്റെ മൃതദേഹം കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയത്. കോവളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ഈ യുവതികള്‍ ജോലി ചെയ്യുന്നത് എന്നും പോലീസ് വ്യക്തമാക്കി. ഫേസ് ബുക്ക് വഴി പരിചയപ്പെട്ടാണ് ഇവര്‍ സുഹൃത്തുക്കളായത്. പെണ്‍കുട്ടികളുടെ മൊഴി വിഴിഞ്ഞം സി ഐ രേഖപ്പെടുത്തി വരികയാണ്.
https://www.facebook.com/Malayalivartha