സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ... താമരശ്ശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്... കച്ചവടക്കാർക്കും, സ്കൂൾ വിദ്യാർഥികൾക്കും നൽകാനാണ് ഇവർ പോയിരുന്നത്...
വിൽപ്പന നടത്താനായി സൂക്ഷിച്ച മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുതുപ്പാടി പെരുമ്പള്ളി അടിമാറിക്കൽ വീട്ടിൽ ആബിദ് (35) പെരുമ്പള്ളി കെട്ടിന്റെ അകായിൽ ഷമീർ (40) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് റൂറൽ എസ്.പി. ഡോ.എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് താമരശ്ശേരി ഡിവൈഎസ്പി എൻ.സി. സന്തോഷ് കുമാർ, നാർക്കോട്ടിക് ഡിവൈഎസ്പി സുന്ദരൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
പുതുപ്പാടി എലോക്കര വെച്ച് താമരശ്ശേരി ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ. ശ്രീജേഷ്, ക്രൈം സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, സുരേഷ് വികെ,ബിജു പി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ. മാരായ ബവീഷ്, ജിലു സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
എലോക്കരയിൽ വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെപോയ സ്കൂട്ടർ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സ്കൂട്ടറിന്റെ സീറ്റിനടിയിലും, ഷമീറിന്റെ കൈവശം കവറിലും സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരും.
കാസർഗോഡ്, തമിഴ്നാടിലെ തേനി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് അടിവാരം, താമരശ്ശേരി കൊടുവള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ കച്ചവടക്കാർക്കും, സ്കൂൾ വിദ്യാർഥികൾക്കുമാണ് ഇവർ വിൽപ്പന നടത്തുന്നത്.
ആബിദ് ഒരു വർഷം മുമ്പ് നാല് കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി എക്സൈസ് പിടികൂടിയിട്ടുണ്ട് അതിൽ രണ്ടു മാസം ജയിലിൽ കഴിഞ്ഞതുമാണ്.
വീണ്ടും 2021 ഫെബ്രുവരിയിൽ 100 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയെങ്കിലും, അന്നു തന്നെ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ആറു വർഷം മുമ്പ് ചന്ദന മരം മുറിച്ച് മോഷ്ടിച്ചതിന് കൽപ്പറ്റയിലും, ചാരായം കടത്തിയതിന് വൈത്തിരിയിലും കേസെടുത്തിട്ടുണ്ട്.
സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ആബിദിന്റെ പേരിൽ നാട്ടുകാർ പോലീസിന് മാസ് പെറ്റീഷൻ നൽകിയിരുന്നു. ഷമീർ ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha