കേരളത്തിന്റെ തെക്ക് ഭാഗത്തേക്കും ഉടൻ പ്രകൃതിവാതകം എത്തിക്കും... കെഎസ്ആർടിസിയുടെ സിഎൻജി സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ ഒരുങ്ങുന്നു...

ഗെയിൽ പൈപ്പ് ലൈൻ കൊച്ചി മുതൽ മംഗലൂരു വരെയാണെങ്കിലും തെക്കൻ കേരളത്തിലേക്കും വൈകാതെ പ്രകൃതിവാതകമെത്തിക്കാൻ ശ്രമിക്കും.
ആദ്യഘട്ടത്തിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് കൊച്ചിയിൽ നിന്ന് പ്രകൃതിവാതകം എത്തിച്ച് സംഭരിച്ചാണ് വിതരണം നടത്തുക.
ഈ ജില്ലകളിൽ മുപ്പത് സിഎൻജി സ്റ്റേഷനുകൾ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് ചുമതല നോക്കി നടത്തുന്ന അറ്റ്‍ലാന്റിക് ഗള്‍ഫ് ആന്റ് പസഫിക് ലിമിറ്റഡ് കമ്പനി അറിയിച്ചു.
തെക്കൻ ജില്ലകളിലും പ്രകൃതിവാതകമെത്തുന്നതോടെ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ രീതി തന്നെ മാറും. കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചതോടെ കെഎസ്ആർടിസിയുടെ സിഎൻജി സ്വപ്നങ്ങളും യാഥാർത്ഥ്യമാവുകയാണ്.
എട്ട് വർഷത്തിൽ 2,500 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ നടത്തുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലക്ക് പ്രകൃതിവാതകം എത്തിക്കാൻ ഇതോടെ സാധിക്കും. 2,500 തൊഴിൽ അവസരങ്ങൾക്കും സാധ്യത തെളിയും.
വടക്കൻ കേരളം പ്രകൃതിവാതകത്തിലേക്ക് ചുവട് മാറുമ്പോൾ തെക്കൻ കേരളവും ഒപ്പം തന്നെയുണ്ട്. വൈപ്പിനിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ നിന്ന് ബുള്ളറ്റ് ടാങ്കറിൽ ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
ഇവിടത്തെ വലിയ സംഭരണ ടാങ്കറുകളിൽ നിന്ന് വിതരണത്തിനായി പൈപ്പിടും. ആലപ്പുഴയിൽ ചേർത്തലയിലാണ് സംഭരണ കേന്ദ്രം ഉണ്ടാവുക. തിരുവനന്തപുരത്തും, കൊല്ലത്തെയും പ്രധാന കേന്ദ്രത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടക്കുകയാണ്.
സംഭരണ കേന്ദ്രം തയ്യാറാകുന്നതോടെ ഈ വർഷം തന്നെ ചേർത്തലയിലെ 10,000 വീടുകളിലേക്ക് പ്രകൃതിവാതകമെത്തിക്കാനുള്ള സാധ്യത തുടങ്ങും. കൊല്ലത്തെയും, തിരുവനന്തപുരത്തെയും ഗാർഹിക ഉപഭോക്താക്കൾ ഒരു വർഷം കൂടി കാത്തിരുന്നാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ.
എട്ട് വർഷത്തിനുള്ളിൽ 291 സിഎൻജി പമ്പുകളും ഈ ജില്ലകളിൽ പ്രവർത്തനം തുടങ്ങും. നിലവിൽ കൊല്ലത്തെ കെഎംഎംഎൽ, കെസിൽ, ഇഐസിൽ എന്നീ കമ്പനികൾ പ്രകൃതിവാതകത്തിന്‍റെ ഉപഭോക്താക്കളാണ്.
https://www.facebook.com/Malayalivartha

























