വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി;നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹരജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു

പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്.എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നു കോടതി പറഞ്ഞു. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹരജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു.ഹരജി പരിഗണിക്കവെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസില്‍ ആരോപണ വിധേയനാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു ഹരജി. വിവിധ പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ യാത്രക്ക് അനുവദിക്കണമെന്നായിരുന്നു ആവശ്യം.നേരത്തെ എറണാകുളം ജില്ലയില്‍ നിന്ന് മലപ്പുറത്തെത്തി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ഇബ്രാഹിം കുഞ്ഞ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തി.
കളമശേരി നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചിട്ടുണ്ട്.മണ്ഡലത്തിലെ എല്ലാ പൊതുപരിപാടികളിലും സജീവമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്.അതെ സമയം നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങൾ നടന്നത് . കളമശ്ശേരി സീറ്റിനെ ചൊല്ലി യുഡിഎഫിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞു മത്സരത്തിന് തയ്യാറെടുത്തത് .പക്ഷെ ആ ശ്രമം തുടക്കത്തിലേ പാളി. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ലീഗ് എതിർപ്പ് അറിയിച്ചതോടെ ചർച്ചകൾ വഴിമുട്ടി. മത്സര രംഗത്ത് നിന്ന് വി കെ ഇബ്രാഹിംകുഞ്ഞിനെ മാറ്റി നിർത്താനുള്ള തീരുമാനം അങ്ങനെയാണ് ഉണ്ടായത് .മണ്ഡലത്തിലെ എല്ലാ പൊതുപരിപാടികളിലും മറ്റും സജീവമായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. ഇദ്ദേഹം സ്ഥാനാർത്ഥിയായാൽ പാലാരിവട്ടം പാലം അഴിമതി വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ച വിഷയമാകും. മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ വരെ ഇത് ബാധിക്കുമെന്നാണ് മുന്നണിയിലെ ആശങ്ക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ മുസ്ലീം ലീഗിന്‍റെ മോശം പ്രകടനം കൂടി കണക്കിലെടുത്ത് ഇബ്രാഹിംകുഞ്ഞ് മാറി നിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്..
https://www.facebook.com/Malayalivartha


























