കിഫ്ബി ഉദ്യോഗസ്ഥരോട് ഇഡി മോശമായി പെരുമാറി , പ്രതിപക്ഷം വിവാദങ്ങളുടെ വ്യാപാരികളായി മാറി;ആഞ്ഞടിച്ച് മുഖ്യമന്ത്രി
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിൽ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രധനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തി അടിസ്ഥാന രഹിതമായ ആരോണങ്ങൾ ഉന്നയിച്ചു. പിന്നീട് അവര്‍ കിഫ്ബിക്കെതിരെ പ്രസംഗിച്ചു. അതൊന്നും ജനം മുഖവിലയ്ക്ക് എടുക്കാതിരുന്നപ്പോൾ കിഫ്ബിക്കെതിരെ ഇഡിയെ ഇറക്കി കളിക്കുകയാണ് കേന്ദ്രധനമന്ത്രിയും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ വളരെ മോശം പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായത്. സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.ബിജെപിയെ പിന്തുണച്ച് കൊണ്ടാണ് കേരളത്തിൽ പ്രതിപക്ഷം വിവാദങ്ങൾ ഏറ്റുപിടിക്കുന്നത്. ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയിൽ ചേരുന്ന അവസ്ഥയാണ്. വിവാദങ്ങളുടെ വ്യാപാരികളായി പ്രതിപക്ഷം മാറി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉന്നയിച്ചയാളെന്ന ബഹുമതി ചെന്നിത്തലയ്ക്കാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ ഘട്ടത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇവിടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി ചിലത് സംഭവിക്കുന്നു. കേന്ദ്രഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവായ ധനകാര്യമന്ത്രി പ്രചാരണത്തിനായി വന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നു. വികസനത്തിന് വഴിയൊരുക്കുന്ന കിഫ്ബിക്കെതിരെയാണ് ഫെബ്രുവരി 28-ന് അവര്‍ പ്രസംഗിച്ചത്. ആ ആരോപണം ജനം മുഖവിലയ്ക്ക് എടുത്തില്ല എന്നത് കൊണ്ടാവാം തനിക്ക് കീഴിലുള്ള ഇഡിയെ കൊണ്ട് കിഫ്ബിയെ തകര്‍ക്കാൻ ശ്രമിച്ചത്. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയുകയല്ല ഇഡി ചെയ്തത്.. സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിര് ലംഘിക്കുന്ന പെരുമാറ്റമുണ്ടായി. മാര്‍ച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും സമൻസ് പോയതായി മാധ്യമവാര്‍ത്ത വന്നു. ഇതിനു ശേഷമാണ് അവര്‍ക്ക് സമൻസ് ലഭിച്ചത്. ഇതൊക്കെ അസാധാരണ നടപടിയാണ്. മുൻപും കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നും ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. അതൊക്കെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. അന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയതാണ്. തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികൾ ചാടിയിറങ്ങി പുറപ്പെട്ടത് എന്തിനാണ് എന്നറിയാൻ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ബിജെപിയേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുത്താനല്ല കേന്ദ്ര ഏജൻസികൾ പ്രവര്‍ത്തിക്കേണ്ടത്. മൊഴി നൽകാത്തവരെ ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























