വിട്ടുകൊടുക്കാതെ കോൺഗ്രസ്സും .. പൊട്ടലും ചീറ്റലും തുടങ്ങി പിജെ ജോസഫ് വിഭാഗം പിളര്‍പ്പിലേക്കോ?
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉരുണ്ടുകൂടിയ കാര്‍മേഘം ഇന്നോ നാളെയോ ഇടിവെട്ടും ഉരുള്‍പൊട്ടലുമായി മാറി ഒരു പിളര്‍പ്പിനു സാധ്യതയേറുകയാണ്.
ജോസഫിനെ വിശ്വസിച്ചെത്തിയ ജോണി നെല്ലൂരിലും ഫ്രാന്‍സീസ് ജോര്‍ജിനും സജി മഞ്ഞക്കടമ്പനും മത്സരിക്കാന്‍ സാധ്യത അസ്തമിക്കുകയാണ്. അനൂപ് ജേക്കബുമായി തെറ്റിപ്പിരിഞ്ഞെത്തിയ ജോണി നെല്ലൂരും ജനാധിപത്യ കേരള കോണ്‍ഗ്രസ് പിളര്‍ത്തി വന്ന ഫ്രാന്‍സീസ് ജോര്‍ജും പ്രതീക്ഷകള്‍ നഷ്ടപ്പെടുകയാണ്.
കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന പിജെ ജോസഫ് ആശുപത്രി വിട്ടുവരുന്നതിനു മുന്നേയുണ്ടാകുമോ പൊട്ടിത്തെറി എന്നതേ നോക്കേണ്ടതുള്ളു.
വിട്ടുകിട്ടിയ ചങ്ങനാശേരി സീറ്റിന്റെ പേരില്‍ മൂന്നു പേരാണ് പാര്‍ട്ടിയില്‍ സീറ്റിനായി പോരാടിക്കൊണ്ടിരിക്കുന്നത്. വിജെ ലാലിക്കും സാജന്‍ ഫ്രാന്‍സീസീനും കെഎഫ് വര്‍ഗീസും ഒന്നു പോലെ സീറ്റിനായി ഇടിച്ച് അരമന കയറ്റവും സ്വാധീനനീക്കങ്ങളുമായി നീങ്ങുന്നു. ചങ്ങനാശേരിയില്‍ അന്തരിച്ച സിഎഫ് തോമസിന്റെ മകന്‍ സിനി തോമസ് മത്സരിക്കുമെന്ന് കേള്‍വിയുണ്ടായെങ്കിലും സിനി മത്സരിക്കുന്നില്ലെന്നുവ്യക്തമാക്കിക്കഴിഞ്ഞു.
രണ്ടക്കം സീറ്റില്‍ മാനം രക്ഷിക്കണമെന്ന് പിജെ ജോസഫ്. അങ്ങേയറ്റം ഒന്‍പത് സീറ്റെന്ന് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം നോക്കിയാല്‍ ഒന്‍പത് സീറ്റ് തന്നെ അധികമെന്ന നിലപാലാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മില്‍ സീറ്റ് ധാരണയായിരിക്കുന്നത്.
രണ്ടക്കം തികയ്ക്കാന്‍ ഒരു സീറ്റുകൂടി വൈകാതെ നല്‍കാമെന്ന ധാരണയില്‍ ഇന്നലെ സീറ്റുപാക്കേജ് ചര്‍ച്ച അവസാനിപ്പിച്ചു. കോണ്‍ഗ്രസ് ലതികാ സുഭാഷിനെയും ഫിലിപ്പ് ജോസഫിനെയും മുന്നില്‍ കണ്ട് കാത്തുവെച്ചിരുന്ന ഏറ്റുമാനൂര്‍ സീറ്റും ജോസഫ് വിഭാഗത്തിന് നല്‍ക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകളും പത്തനംതിട്ട ജില്ലയില്‍ തിരുവല്ല സീറ്റും ആലപ്പുഴ ജില്ലയില്‍ കുട്ടനാട്മണ്ഡലവും ഇടുക്കി ജില്ലയില്‍ തൊടുപുഴ, ഇടുക്കി സീറ്റുകളും തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാക്കുടയും എറണാകുളം ജില്ലയില്‍ കോതമംഗലം സീറ്റുമാണ് ജോസഫ് വിഭാഗത്തിന് ലഭിക്കുക.
പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തിരുവാമ്പാടി, പേരാമ്പ്ര എന്നീ സീറ്റുകളിലൊന്നുകൂടി നല്‍കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. ജയസാധ്യതയുള്ള മറ്റൊരു സീറ്റ് കൂടി നല്‍കി 10 സീറ്റ് എന്ന നിലയില്‍ രണ്ടക്കം തികച്ച ധാരണയാക്കാമെന്നാണ് ഇന്നലെ ചര്‍ച്ചയില്‍ തീരുമാനമുണ്ടായത്.
ഫ്രാന്‍സീസ് ജോര്‍ജിനോട് ഇടുക്കി സീറ്റില്‍ വീണ്ടും മത്സരിക്കാനാണ് ജോസഫ് വിഭാഗം താല്‍പര്യപ്പെടുന്നത്. റോഷി അഗസ്റ്റിനോടു മല്ലിടാന്‍ ഇനിയില്ലെന്ന മട്ടിലാണ് ഫ്രാന്‍സീസ് ജോര്‍ജ്.
മൂവാറ്റുപുഴ കൈവിട്ടു പോയ ജോണി നെല്ലൂരിനാണ് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായിരിക്കുന്നത്. കോതമംഗലം സീറ്റിലേക്ക് ജോണി നെല്ലൂര്‍കണ്ണുവെച്ചെങ്കിലും അത് നല്‍കില്ലെന്ന് നിലപാട് ജോസഫ് വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞു.
"
https://www.facebook.com/Malayalivartha