സഖാവല്ല ഖദര്‍ധാരികള്‍... സിപിഎമ്മും സിപിഐയും കടുപ്പിച്ചപ്പോള്‍ രണ്ട് ടേമില്‍ കൂടുതലുള്ള 40ലധികം നേതാക്കള്‍ ഔട്ട്; പത്തോളം മന്ത്രിമാരെ ഔട്ടാക്കി മത്സരിപ്പിക്കാനൊരുങ്ങിയിട്ടും ഒരു ഒച്ചയനക്കം പോലുമില്ല; ഇത് കോണ്‍ഗ്രസിലായിരുന്നെങ്കില്‍ കാണാമായിരുന്നു
മാനദണ്ഡങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസും രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്ക് ഇത്തവണ സീറ്റില്ല എന്ന് തുടങ്ങി സിപിഎമ്മിന്റേയും സിപിഐയുടേയും പാത പിന്തുടര്‍ന്നാലെന്തെന്ന് കോണ്‍ഗ്രസും ആലോചിക്കുകയാണ്. പക്ഷെ ഇത് സഖാക്കളല്ല ഖദര്‍ധാരികളായ ലോല ഹൃദയരായ കോണ്‍ഗ്രസുകാരാണ്.
സീറ്റ് കിട്ടില്ലെന്നറിഞ്ഞ് തലതൊട്ട നേതാവായ കെ.വി. തോമസ് കാണിച്ച പുക്കാറ് നമ്മള്‍ കണ്ടതാണ്. അവസാനം സോണിയ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധിവരെ കാലുപിടിച്ച് കൊണ്ടു വന്ന് വൈസ് പ്രസിഡന്റാക്കി. ഇന്നലെ ശ്രീ എമ്മിന് പിന്തുണയുമായി പഴയ നേതാവ് പിജെ കുര്യനും രംഗത്തെത്തിയതിന് പിന്നിലും വേറൊന്നല്ല.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ പോലും തകര്‍ത്ത അടി നടന്നു. അവസാനം അടിയുടെ ആശാന്‍മാരായ കെ. സുധാകരനും കെ. മുരളീധരനും രംഗത്തെത്തിയാണ് പറഞ്ഞൊതുക്കിയത്. പാലക്കാട്ടും പഴയ ജില്ലാ നേതാവ് പാര്‍ട്ടി മാറേണ്ടെങ്കില്‍ സീറ്റ് ചോദിക്കുകയാണ്.
ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ച് സിപിഎമ്മും സിപിഐയും കൂടി 10 ഓളം മന്ത്രിമാരെ മാറ്റിയത്. ഇതോടെയാണ് കോണ്‍ഗ്രസുകാര്‍ അടി പേടിച്ചെങ്കിലും ചില കിഴവന്‍മാരെയെങ്കിലും ഒതുക്കാന്‍ നോക്കുന്നത്. നടക്കുമോ എന്തോ.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ കോണ്‍ഗ്രസും കടുപ്പിക്കുമെന്നാണ് കരുതുന്നത്. രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും ഇത്തവണ സീറ്റില്ല. പകുതി സീറ്റുകള്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കുമെന്നും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിനുശേഷം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നാണ് എഐസിസി നിര്‍ദ്ദേശമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 50 ശതമാനത്തിലധികം സീറ്റുകള്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും നല്‍കണമെന്ന തീരുമാനം ഇന്നത്തെ യോഗത്തില്‍ എടുത്തിട്ടുണ്ട്. രണ്ട് തവണയിലധികം മത്സരിച്ച് തുടര്‍ച്ചയായി തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന നിര്‍ദ്ദേശം അംഗീകരിച്ചു. തൊട്ടുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെയും പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശൂരനാട് രാജശേഖരന്‍, എം.ലിജു എന്നിവരടക്കമുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ തീരുമാനംമൂലം സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് പുറത്താകും. ഇത് എന്ത് പ്രത്യാഘാതമാകും ഉണ്ടാക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇപ്പോഴും എവിടെയും എത്തിയിട്ടില്ലെന്ന സൂചനകള്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി നല്‍കി. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്, സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥാനാര്‍ഥിപ്പട്ടിക എന്ന് പ്രഖ്യാപിക്കുമെന്ന് കൃത്യമായി പറയാന്‍ ഇനിയും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
ശനിയാഴ്ച ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി പട്ടികയ്ക്ക് അന്തിമ രൂപമുണ്ടാക്കുകയും ആ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോകുകയും ചെയ്യും. ഡല്‍ഹിയില്‍ വീണ്ടും സ്‌ക്രീനിങ് കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും യോഗംചേര്‍ന്നാവും അന്തിമ പട്ടിക തയ്യാറാക്കുക.
സി.പി.എം ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി സാദ്ധ്യതാ പട്ടികയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ വെട്ടലും കൂട്ടിച്ചേര്‍ക്കലും കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് മുപ്പതോളം പുതുമുഖങ്ങള്‍ക്കാണ് അവസരം വന്നത്.
അത്ര തന്നെ എം.എല്‍.എമാര്‍ക്ക് ഇക്കുറി സീറ്റ് പോകും. അഞ്ച് മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയാണിത്. തോമസ് ഐസക്, ഇപി ജയരാജന്‍, ജി സുധാകരന്‍, രവീന്ദ്രനാഥ്, എകെ ബാലന്‍ തുടങ്ങിയ മന്ത്രിമാരാണ് ഔട്ടായത്. സിപിഐയില്‍ ആകെ ഇ ചന്ദ്രശേഖരന് മാത്രമാകും അവസരം. എന്തായാലും കോണ്‍ഗ്രസിലെ വെട്ടിനിരത്തലിന്റെ ഫലം എന്താകുമെന്ന് കാത്തിരുന്ന് കാണാം. കോണ്‍ഗ്രസുകാര്‍ തന്നെ നേതാക്കളെ തോല്‍പ്പിക്കാതിരുന്നാല്‍ നല്ലത്.
https://www.facebook.com/Malayalivartha