തെരഞ്ഞെടുപ്പ് അടുക്കുന്തോറും... മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതികൂട്ടിലാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കാരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് സൂചന
സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ 164 സ്‌റ്റേറ്റ്‌മെന്റ് ഇത്രയും കാലം കസ്റ്റംസ് ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ സ്വപ്ന മൊഴി നല്‍കുമെന്ന് കസ്റ്റംസ് സ്വപ്നത്തില്‍ പോലും കരുതിയില്ല. കോടതിയില്‍ 164 ന്റെ പകര്‍പ്പിനായി കസ്റ്റംസ് അപേക്ഷ നല്‍കിയപ്പോള്‍ അതൊരു ആറ്റം ബോംബാണെന്ന് അവര്‍ കരുതിയതേയില്ല. കോടതി ദിവസങ്ങള്‍ക്കുള്ളിലാണ് 164 സ്‌റ്റേറ്റ്‌മെന്റ് കൈമാറിയത്. അത് വാങ്ങി വായിച്ച കസ്റ്റംസ് പിന്നീട് അനങ്ങിയതേയില്ല.
മുഖ്യമന്ത്രി പിണറായി വിജയന് കസ്റ്റംസില്‍ ഉള്ള സ്വാധീനം മുമ്പേ പ്രശസ്തമാണ്. സ്വര്‍ണ്ണകടത്തിന്റെ ആദ്യ ദിവസങ്ങളില്‍ ബാഗേജ് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്ന് കസ്റ്റംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് മലയാളികള്‍ ഇന്നും മറന്നിട്ടില്ല.
ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ മുഖ്യമന്ത്രിയും സി പി എമ്മും നേരിട്ടാണ് നീങ്ങിയത്. തന്നെ കസ്റ്റംസ് ഒഴിവാക്കിയ കാര്യം ഏറെക്കാലം മുഖ്യമന്ത്രിയും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേര് സ്വപ്ന പറഞ്ഞതായുള്ള രഹസ്യ മൊഴിയും മുഖ്യന് ചോര്‍ന്നു കിട്ടി.
സ്വപ്ന സുരേഷിന്റെ മൊഴി മുക്കാന്‍ കസ്റ്റംസില്‍ ബോധപൂര്‍വമായ ശ്രമം നടന്നു എന്ന കാര്യം ബിജെപി സംസ്ഥാന അധ്യക്ഷനാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. കേസ് ഒതുക്കിയതിന്റെ പേരില്‍ തങ്ങള്‍ പഴി കേള്‍ക്കുകയാണെന്ന കാര്യം സുരേന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു.
ഇത് നിയമസഭാ തെരഞ്ഞടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും അറിയിച്ചു. ഇക്കാര്യം അമിത് ഷാ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ശ്രദ്ധയിലും എത്തിച്ചു. തുടര്‍ന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസില്‍ നിന്ന് റിപ്പോര്‍ട്ട് നേടിയതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടത്. അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പ് സത്യസന്ധമായി കാര്യങ്ങള്‍ നടന്നിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കിട്ടിയതു കൊണ്ടു മാത്രമാണ് പുറത്തായത്.
ഇ.ഡി. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തിലെ കടത്ത് കേസില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സി പി എമ്മും ബി ജെ പിയും തമ്മില്‍ വിട്ടു വീഴ്ചാ നാടകം നടക്കുകയാണെന്നാണ് പൊതു സംസാരമെന്ന വിഷമം സുരേന്ദ്രന്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
നടക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അറിയാതെയുള്ള ഉദ്യോഗസ്ഥരുടെ കളിയാണെന്നാണ് ബിജെപിയുടെ വിശ്വാസം. ഹൈക്കോതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എല്ലാം പറഞ്ഞത് സ്വപനയാണെന്ന വാചകമുണ്ട്. തങ്കള്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ട്. ഇതില്‍ നിന്നും ഒത്തുകളി വ്യക്തമാണ്. ഇതാണ് അമിത് ഷായുടെ വിരട്ടലില്‍ പൊളിഞ്ഞത്.
ബി ജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപനസമ്മേളനം ഉത്ഘാടനം ചെയ്യാനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ഇന്ന് വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏഴിന് രാവിലെ റോഡു മാര്‍ഗം കന്യാകുമാരിയിലേക്ക് പോകും.
കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും. ഉച്ച തിരിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്ന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.
വൈകിട്ട് 5.30ന് ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ആയശേഷം ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
ഏതായാലും കേന്ദ്ര ഏജന്‍സികളുടെ ഒത്തു കളിക്ക് പരിസമാപ്തി കുറിച്ചിരിക്കുകയാണ്. കടത്തുകാര്‍ക്ക് ഇനി കഷ്ടകാലമെന്നേ പറയേണ്ടതുള്ളു.
"
https://www.facebook.com/Malayalivartha