മലയാളികളുടെ മനസ്സില്‍ നിന്നും മായാതെ മണിച്ചേട്ടന്‍.... കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്കു അഞ്ചു വര്‍ഷം, നൊമ്പരത്തോടെ മണിച്ചേട്ടനെയോര്‍ത്ത് ചാലക്കുടിക്കാര്‍

മലയാളികളുടെ മനസ്സില്‍ നിന്നും മായാതെ മണിച്ചേട്ടന്‍.... കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്കു അഞ്ചു വര്‍ഷം, നൊമ്പരത്തോടെ ചാലക്കുടിക്കാര്‍.
സാധാരണക്കാരില്‍ സാധരണക്കാരനായി ജനിച്ച് ഇല്ലായ്മകളോട് പോരാടിയ മണിയുടെ ഓര്‍മയ്ക്ക് 5 വയസ് പിന്നിടുമ്പോള്‍ നൊമ്പരങ്ങളോടെയാണ് ചാലക്കുടിക്കാര്‍ ഇന്ന് മണിയെ ഓര്‍ക്കുന്നത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.
അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍ റൗണ്ടറായിരുന്നു കലാഭവന്‍ മണി. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. തമിഴ് ചിത്രങ്ങളിലും മണി ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തു.
നാടന്‍ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി. സ്റ്റേജ് ഷോകളില്‍ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. ഒരു സ്‌കൂളിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു.
സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായും മണ്ണില്‍ ചവിട്ടി നിന്നു. ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു.
1990 കളുടെ പകുതിയോടെ ഒട്ടു മിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലയറുകള്‍ അവിഭാജ്യ ഘടകമായപ്പോള്‍ അവിടെ മണിയും എത്തി. നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി.അനുകരണ കലയിലൂടെ കലാരംഗത്ത് സ്വന്തമായി ഇടം കണ്ടെത്തി തനതായ ശൈലിയിലൂടെ സിനിമാലോകം കീഴടക്കുകയായിരുന്നു മണിയെന്ന കലാകാരന്‍. നാടന്‍ പാട്ടുകള്‍ പ്രചാരത്തിലാക്കിയതില്‍ മണി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.
നാടന്‍ പാട്ടുകള്‍ പോലെതന്നെ ചാലക്കുടി പുഴയും ചാലക്കുടിക്കാരും മണിക്ക് പ്രിയപ്പെട്ടതായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും സമയം കണ്ടെത്തി ചാലക്കുടിയില്‍ ഓടിയെത്തി പഴയ സൗഹൃദം പുതുക്കാന്‍ മണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. താരജാഡയില്ലാതെ സാധാരണക്കാരോടൊപ്പം ഉണ്ണാനും ഉറങ്ങാനും ഈ കലാകാരന്‍ തയാറായി എന്നതാണ് മണിയെ മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും മണി തന്റെ കഴിവ് തെളിയിച്ചു. തന്റെ സമ്പാദ്യത്തില്‍ നിന്നും ഒരു വിഹിതം നിര്‍ധനര്‍ക്കായി മാറ്റിവയ്ക്കാനും പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു മണിയെന്ന മഹാനായ കലാകാരന്‍ .
മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു.മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല.
കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.
അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി. 2009ലെ നെഹ്രുട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.
കഥാപാത്രങ്ങളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും മണി പ്രേക്ഷകരുമായി അടുപ്പത്തിന്റെ ആഴം കാലം എത്ര കടന്നാലും മാഞ്ഞുപോകുന്നേയില്ല.
" frhttps://www.facebook.com/Malayalivartha

























