12 കോടി രൂപയുടെ എസ് ബി ഐ കവഡിയാർ ബാങ്ക് വായ്പ അഴിമതി കേസിൽ ഹീരാ ഫ്ലാറ്റ് കമ്പനിയുടമ അബ്ദുൾ റഷീദിനെ സിബിഐ അറസ്റ്റ് ചെയ്തു
തലസ്ഥാനത്തെ കവഡിയാർ എസ്ബിഐ ബാങ്കിൽ നിന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 12 കോടി രൂപ വായ്പ തട്ടിപ്പ് അഴിമതി കേസിൽ ഹീരാ ഫ്ലാറ്റ് കമ്പനിയുടമ ഹീര ബാബുവെന്ന അബ്ദുൾ റഷീദിനെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിബിഐ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വച്ച് കൂടുതൽ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനും കേസിലുൾപ്പെട്ട ബാങ്ക് മാനേജർമാരടക്കമുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുമായി സിബിഐ ജഡ്ജി കെ. സനിൽകുമാർ ഈ മാസം 15 വരെ അബ്ദുൾ റഷീദിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ബാങ്ക് വായ്പ അഴിമതി കേസിൽ ബാങ്ക് മാനേജർമാരെ കൂടാതെ അബ്ദുൾ റഷീദിൻ്റെ ഭാര്യ സുനിതാ ബീഗവും മകൾ സുറുമി ബീഗവും മകൻ സുബിൻ റഷീദും കൂട്ടു പ്രതികളാണ്.
അസ്സൽ പ്രമാണവും വ്യാജ പ്രമാണങ്ങളും വ്യാജ ലോൺ രേഖകളും തലസ്ഥാനത്തെ എസ് ബി ഐ യിൽ പണയപ്പെടുത്തി 12 കോടി രൂപ കൈപ്പറ്റിയ വിവരം മറച്ച് വെച്ച് ഫ്ലാറ്റ് വിൽപ്പന നടത്തി കേരളത്തിലങ്ങോളമിങ്ങോളമുള്ള അനവധി പേരെ വിശ്വാസ വഞ്ചന ചെയ്ത ഹീരാ ഫ്ലാറ്റ് വായ്പാ തട്ടിപ്പുകേസിൽ ബാങ്ക് മാനേജർമാരും അബ്ദുൾ റഷീദിൻ്റെ ഭാര്യ സുനിതാ ബീഗം , മകൾ സുറുമി ബീഗം , മകൻ സുബിൻ റഷീദ് എന്നിവരും പ്രതികളാണ്.
അതേ സമയം മ്യൂസിയം പോലീസ് 2019 ൽ ർജിസ്റ്റർ ചെയ്ത ഫ്ലാറ്റ് തട്ടിപ്പുകേസിൽ 7 മുൻ ക്രൈം കേസുകൾ മറച്ചുവെച്ച് മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ രവിചന്ദ്രൻ്റെ ഒത്താശയോടെ അബ്ദുർ റഷീദിന് നേടിക്കൊടുത്ത ജാമ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്രേട്ട് കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. എന്നിട്ടും മ്യൂസിയം പോലീസ് പ്രതിയെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യാതെ ഒളിവിൽ പോകാൻ ഒത്താശ ചെയ്തു
അതേ സമയം 3 കേസുകളിൽ പ്രതിയും കുടുംബവും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.മാർച്ച് 20 ന് നിലപാടറിയിക്കാൻ മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടറോടും സർക്കാരിനോടും ജഡ്ജി കെ.എൻ. അജിത് കുമാറാണ് ഉത്തരവിട്ടത്. വഞ്ചനാ കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ ഹീരാ കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ ഹീര ബാബു എന്ന എ.അബ്ദുൾ റഷീദ്, ഡയറക്ടർമാരായ ഇയാളുടെ ഭാര്യ സുനിത ബീഗം, മകൻ സുബിൻ അബ്ദുൾ റഷീദ് എന്നിവരാണ് അറസ്റ്റ് തടയാനായി മുൻകൂർ ജാമ്യഹർജിയുമായി രംഗത്തെത്തിയത്.
പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി ഹീരാ ബ്ലൂ ബെൽസ് ഫ്ലാറ്റ് സമുച്ചയത്തിലെ പന്ത്രണ്ടും പതിമൂന്നും നിലകളിലുള്ള ഫ്ലാറ്റുകൾ 2009 കാലയളവിൽ ഒന്നാം പ്രതി അപേക്ഷകനും മറ്റു പ്രതികൾ കൂട്ടപേക്ഷകരുമായി നിന്ന് എസ് ബി ഐ കവഡിയാർ ബ്രാഞ്ചിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈപ്പറ്റിയ വിവരം മറച്ച് വെച്ച് അതേ ഫ്ലാറ്റുകൾ വിൽപ്പന നടത്തി അനവധി പേരെ വഞ്ചിച്ച് ലോൺ തുക കൃത്യമായി അടക്കാതെ ഫ്ളാറ്റുകൾ ജപ്തി നടപടികൾക്ക് വിധേയമാകാൻ ഇടയാക്കി പരാതിക്കാർക്ക് ലോൺ തുകയുടെ ബാധ്യത ഉണ്ടാക്കാൻ ഇടയാക്കിയും പ്രതികൾ കുറ്റകരമായ ട്രസ്റ്റ് ലംഘനം നടത്തി വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് മ്യൂസിയം പോലീസ് കേസ്..
"
https://www.facebook.com/Malayalivartha