കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബി.ജെ.പി; ഭാവി തലമുറയുടെ കാര്യം ചിന്തിച്ചാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് ; പ്രതികരണവുമായി കെ. സുരേന്ദ്രന്
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് കെ. സുരേന്ദ്രന് . കേരളത്തില്‍ ഇടതു വലതു മുന്നണികളെ മതഭീകര ശക്തികള്‍ കൈയടക്കി. അതിനാലാണ് കേരളത്തിന്റെ രക്ഷക്കായി എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. സംസ്ഥാനത്ത് തൊഴില്‍, ഭൂമി ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഒരു വിഭാഗം പാശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ. പ്രതാപന് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍നിന്ന് ബി.ജെ.പിയിലെത്തിയവര്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ജയിക്കണമെന്ന് ഇടതും വലതും ചിന്തിക്കുകയാണ്. എന്നാൽ ഭാവി തലമുറയുടെ കാര്യം ചിന്തിച്ചാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി പന്തളം നഗരസഭ സമിതി പ്രസിഡന്റ് ടി. രൂപേഷ് അധ്യക്ഷത വഹിച്ചു. സുമേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
അതേ സമയം നേമത്തുനിന്ന് കുമ്മനം രാജശേഖരനെ മാറ്റിയേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കൂടി നോക്കിയായിരിക്കും ബി ജെ പി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വി ശിവന്‍കുട്ടിയാണ് സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനെപ്പോലെ കരുത്തരായ ആരെങ്കിലും സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍ മത്സരം കൂടുതല്‍ കടുക്കും. അത് മുന്‍കൂട്ടി കണ്ടാണ് കുമ്മനത്തെ മാറ്റാന്‍ ആലോചിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി പാര്‍ട്ടി അക്കൗണ്ട് തുറന്ന നേമം മണ്ഡലം എന്തുവിലകൊടുത്തും നിലനിറുത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. രാജഗോപാലിന് പകരം കുമ്മനത്തെ മത്സരിപ്പിക്കാനായിരുന്നു നേരത്തേ ബി ജെ പിയുടെ തീരുമാനം.മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കുമ്മനത്തിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.സംസ്ഥാനത്ത് ബി ജെ പി ശക്തിവര്‍ദ്ധിപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് നേമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലും വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറികടന്ന് ഒന്നാം സ്ഥാനം നേടിയിരുന്നു.
https://www.facebook.com/Malayalivartha