മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കും... ബി ജെ പി സ്ഥാനാർത്ഥിപ്പട്ടികയിൽ വി. മുരളീധരനും കുമ്മനവും.... എതിരാളികളെ അറിഞ്ഞശേഷം മാത്രം സ്ഥാനാർഥി നിർണയം ...ഇത്തവണ ഉറപ്പിച്ചുതന്നെ
കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെയെന്ന് ഇന്നറിയാം. തൃശ്ശൂരില്‍ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ചില മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികൂടി ആരെന്ന് അറിഞ്ഞശേഷമായിരിക്കും തീരുമാനം.
കഴക്കൂട്ടം മണ്ഡലത്തിന്റെ പട്ടികയില്‍ വി. മുരളീധരനും തിരുവനന്തപുരത്ത സുരേഷ് ഗോപിയും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി പാര്‍ലമെന്ററി ബോര്‍ഡിന് അയച്ച പട്ടികയിലുണ്ട്. ഇരുവരും മല്‍സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം.
ബി.ജെ.പി എ ക്ലാസ് ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ വൈകുന്നതിന് പ്രധാനകാരണം എതിരാളികളുടെ പൂര്‍ണചിത്രം വ്യക്തമാകാത്തതാണ്. മഞ്ചേശ്വരം ഇതിന് ഉദാഹരണം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ വീണ്ടും മല്‍സരിക്കാനാണ് സാധ്യത.
നേമത്ത് കുമ്മനം രാജശേഖരന്‍, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാകില്ല. പാലക്കാട്, പൊന്നാനി, തൃപ്പൂണിത്തുറ എന്നിവയിലേതെങ്കിലുമൊന്നിലാകും ഇ.ശ്രീധരന്‍. സംസ്ഥാനനേതൃത്വം കൈമാറിയ പട്ടികയില്‍ കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ അംഗീകാരം വ്യാഴാഴ്ച ലഭിച്ചേക്കും.
തൃശ്ശൂരില്‍ ചേരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തിനുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വി.മുരളീധരന്‍, സുരേഷ്ഗോപി എന്നിവര്‍ മല്‍സരിക്കുന്ന കാര്യത്തിലുള്ള തീരുമാനത്തിനനുസരിച്ച് സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ മാറ്റമുണ്ടാകും. മുരളീധരന്‍ മല്‍സരിച്ചില്ലെങ്കില്‍ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ഇറങ്ങും സംസ്ഥാന നേതൃത്വവുമായി ഇപ്പോഴും അകലം പാലിക്കുന്ന ശോഭാ സുരേന്ദ്രനും സാധ്യതാപ്പട്ടികയിലുണ്ട്.
കോണ്‍ഗ്രസിന് വീണ്ടും തലവേദന സൃഷ്ടിച്ച് മുതിര്‍ന്ന നേതാക്കള്‍. പിജെ കുര്യനാണ് ഇന്ന് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പിസി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നും എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പിജെ കുര്യന്‍ പ്രതികരിച്ചു. മുതിര്‍ന്ന നേതാവ് പിസി ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി പിജെ കുര്യനും രംഗത്തെത്തിയത്.
പി സി ചാക്കോ പാര്‍ട്ടി വിട്ടത് ദുഃഖകരമാണ്. ചാക്കോ രാജി വയ്ക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. ഇത് പാര്‍ട്ടി പരിഗണിക്കേണ്ടതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ എന്നോടും ചര്‍ച്ച ചെയ്തിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനോടും കെപിസിസി ഭാരവാഹികളോടും ചര്‍ച്ച ചെയ്തിട്ടില്ല
എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്. ഗ്രൂപ്പ് നേതാക്കള്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ രീതി തെറ്റാണ്. യുഡിഎഫ് ഭരണത്തില്‍ വരും. മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തിന് മുന്നിലുണ്ടാവുമെന്നും പിജെ കുര്യന്‍ പറഞ്ഞു.
പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് അംഗമായിരുന്ന സിന്ധുമോള്‍ ജേക്കബ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ സ്ഥാനാര്‍ഥിയായത് എന്നാണ് സിന്ധുമോളുടെ പ്രതികരണം. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്- എമ്മില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു.
യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ ജില്‍സിനെ പിറവം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. രാജിവെച്ച ശേഷം പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്.
സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയാക്കി കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എം പ്രഖ്യാപനം നടത്തിയത്. സാമുദായിക പരിഗണനയാണ് സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha