പൊഴിയൂരിൽ കടൽക്ഷോഭം; ഇരുപതോളം വീടുകൾ തകർന്നു, പ്രതിക്ഷേധവുമായി നാട്ടുകാർ, കൈയിൽ കിട്ടിയ സാധനങ്ങളുമായി മത്സ്യ തൊഴിലാളികള്‍ വീടിന് പുറത്തേക്ക്...
തിരുവനന്തപുരം പൊഴിയൂരിൽ ശക്തമായ കടൽ ക്ഷോഭം. തീരത്തോട് ചേർന്നുള്ള ഇരുപതോളം വീടുകൾ തകർന്നു. ചൊവ്വാഴ്ച്ച രാത്രിയും ബുധനാഴ്ച്ച രാവിലയുമായാണ് കടൽ ക്ഷോഭം അനുഭവപ്പെട്ടത്. പൊഴിയൂര്‍ തെക്കേ കൊല്ലങ്കോട് പ്രദേശത്തായിരുന്നു ചൊവ്വാഴ്ച രാത്രി മുതല്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നത്.
തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന ഇരുപതോളം വീടുകളാണ് പൂര്‍ണ്ണമായും തകരുകയായിരുന്നു. പത്തിലധികം വീടുകള്‍ ഏത് നിമിഷവും കടല്‍ എടുക്കാമെന്ന സ്ഥിതിയിലാണ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോട് കൂടി മത്സ്യ തൊഴിലാളികള്‍ വീടിനുളളില്‍ ഉറങ്ങി കിടക്കവെയാണ് ശക്തമായ തിരയില്‍ വീടുകളുടെ പിന്‍ഭാഗം തകർന്നത്.
അതേസമയം തീരദേശവാസികള്‍ക്കായി പണി കഴിപ്പിച്ച ഫ്‌ളാറ്റുകള്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തീരദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. വീടുകളുടെ പിൻഭാഗം കടൽ ക്ഷോഭത്തെ തുടർന്ന് കടൽ എടുക്കുന്നതിനാൽ കൈയിൽ കിട്ടിയ സാധനങ്ങളുമായി മൽസ്യത്തൊഴിലാളികൾ വീടിനു പുറത്തട്ടേയ്ക്ക് മാറുകയായിരുന്നു.
ശേഷം ബുധനാഴ്ച്ച രാവിലെ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ക്കുളളിലെ സാധനങ്ങള്‍ പുറത്തേക്ക് മാറ്റി കൊണ്ടിരിക്കെയാണ് രാവിലെ വീണ്ടും ശക്തമായ തിര അനുഭവപ്പെട്ടത്. പല വീടുകള്‍ക്ക് ഉളളില്‍ നിന്നും സാധനങ്ങള്‍ മാറ്റവെ ശക്തമായ തിര വീടുകള്‍ക്കുളളിലേക്ക് കയറുകയും ചെയ്തു.
തുടർന്ന് തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റിലേക്ക് അടിയന്തിരമായി ഇവരെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ തെക്കേ കൊല്ലങ്കോട്ടില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകള്‍ക്കുളളിലെ ഉപകരണങ്ങളടക്കം റോഡില്‍ നിരത്തിയാണ് ഗതാഗതം തടഞ്ഞത്.
https://www.facebook.com/Malayalivartha