'തദ്ദേശ തെരഞ്ഞെടുപ്പിൽ പണം വാങ്ങി യുഡിഎഫിനെ തോൽപ്പിച്ച നിയാസിനെ ബേപ്പൂരിന് വേണ്ട', കെപിസിസിക്ക് പ്രവർത്തകരുടെ കത്ത്

കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെ ബേപ്പൂരിൽ സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കെപിസിസിക്ക് കത്തയച്ചു. ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസഡന്‍റും ഏഴ് മണ്ഡലം പ്രസിഡന്‍റുമാരുമാണ് പ്രതിഷേധവുമായി രംഗത്തുളളത്. നിയാസ് സ്ഥാനാർത്ഥിയായാൽ സംഘടനാ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് കത്തിൽ പറയുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബേപ്പൂരിലെ കോൺഗ്രസിൽ രൂപം കൊണ്ട തർക്കമാണ് ഇപ്പോഴും രൂക്ഷമായി തന്നെ തുടരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളുമാണ് പരസ്പരം പോരടിക്കുന്നത്.
പണം വാങ്ങി യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപിച്ചു, റിബൽ സ്ഥാനാർത്ഥികളെ നിർത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് നിയാസിനെതിരേ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഉയർത്തുന്നത്. ഈ സാഹചര്യ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് നിയാസിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ്, ഏഴ് മണ്ഡലം പ്രസിഡന്റുമാർ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്നിവർ കെപിസിസി പ്രസിഡന്റ് അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ചത്.
നിയാസിനെതിരെ മണ്ഡലത്തിലെ പല ഭാഗങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചതില്‍ പങ്കില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ആരോപണങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് പി.എം നിയാസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha






















