അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ഇത് രണ്ടാമത്തേത്, മൂന്നു മാസം പ്രായമുള്ള് കുഞ്ഞ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു

ഈ വർഷം വീണ്ടും അട്ടപ്പാടിയിൽ ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. കുട്ടിക്ക് ജന്മനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നതാണ്. ഇന്ന് രാവിലെ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്താനിരിക്കെയാണ് ശ്വാസം തടസം അനുഭവപ്പെട്ടത്. തുടർന്ന് കുഞ്ഞിനെ അട്ടപ്പാടി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പോസ്റ്റ്മാർട്ടത്തിനുശേഷം കുഞ്ഞിനെ മാതാപിതാക്കൾക്ക് നല്കുമെന്നറിയിച്ചു. ഈ വർഷം അട്ടപ്പാടിയിൽ രണ്ടാമത്തെ കുഞ്ഞാണ് മരിക്കുന്നത്. കഴിഞ്ഞവർഷം അട്ടപ്പാടിയിൽ പത്തുകുഞ്ഞുങ്ങളായിരുന്നു മരണമടഞ്ഞത്.
ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയില്‍ ഏകദേശം മുപ്പതിനായിരത്തോളം ആദിവാസികളാണ് താമസിക്കുന്നത്. ഇരുള, മുഡുക, പ്രാക്തന ആദിവാസി വിഭാഗമായ കുറുമ്പ സമുദായങ്ങളിലുള്ളവരാണിവർ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ കോടികൾ അട്ടപ്പാടിയിലേക്ക് ഒഴുകിയിട്ടും ശുശുമരണങ്ങളില്‍ ഇതുവരെയും കുറവുണ്ടായിട്ടില്ല.
ശിശുമരണങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി കമ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിച്ചത്. കുട്ടികളിലെ പോഷകാഹാര പ്രശ്നം പരിഹരിക്കുകയായിരുന്നു ഈ പദ്ധതിയുടെ ഏക ലക്ഷ്യം. 189 ഊരുകളിലായി 193 സമൂഹ അടുക്കളകളാണ് ഇവർക്കുവേണ്ടി ആരംഭിച്ചത്. ഇപ്പോളത് പ്രവർത്തനമില്ലാതിരിക്കുകയാണ്. പലതും നിർജ്ജീവവുമായി.
നിലവില്‍ ഗര്‍ഭിണികളെ തമിഴ്‌നാട്ടിലേക്കും പെരിന്തല്‍മണ്ണയിലേക്കും തൃശൂരിലേക്കുമാണ് റഫർ ചെയ്ത കൊണ്ടിരിക്കുന്നത്. കൂടുതല്‍ ഗൈനക്കോളജിസ്റ്റുകളുടെയും വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കേണ്ടതും അട്ടപ്പാടിയിലെ ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും അത്യാവശ്യകാര്യമാണ്.
https://www.facebook.com/Malayalivartha


























