ഓഹരി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്; ഇരുപത് കോടിയുമായി മുങ്ങിയ ദമ്പതികൾ ഒടുവിൽ കീഴടങ്ങി

മലപ്പുറത്ത് ഓഹരി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ദമ്പതികൾ പോലീസിന്റെ മുന്നിൽ കീഴടങ്ങി. ഇരുപത് കോടിയുമായി മുങ്ങിയ ഇരുവരുമാണ് വാഴക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. വലിയപറമ്പ് സ്വദേശി നാസര്‍, ഭാര്യ ആക്കോട് സ്വദേശി സാജിത എന്നിവരാണ് കീഴടങ്ങിയത്. ഇവരെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ഇപ്പോൾ റിമാൻഡിലാണ്.
2020 ആഗസ്റ്റിലായിരുന്നു നിക്ഷേപകര്‍ വാഴക്കാട് പോലീസില്‍ പരാതി നൽകിയിരുന്നത്. 2013ല്‍ എടവണ്ണപ്പാറയില്‍ സ്ഥാപിച്ച ഇന്ത്യ ഇന്‍ഫോലൈന്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലാണ് ഇവര്നാട്ടുകാരിൽ നിന്നും തട്ടിപ്പ് നടത്തിയത്. നിക്ഷേപകരില്‍ ചിലര്‍ക്ക് ലാഭവിഹിതം ലഭിക്കാതെ വന്നതോടെ ഇവർ പോലീസില്‍ പരാതി നൽകി.
തുടർന്ന് പ്രതികൾ ഓഫീസിൽ നിന്നും മുങ്ങുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധിയാളുകളില്‍നിന്നായി ഇവര്‍ നിക്ഷേപം സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതികളെ സംബന്ധിച്ച് വാഴക്കാട് എസ്.ഐ സുബീഷ് മോന്റെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടത്തിവരികയായിരുന്നു. നിക്ഷേപകര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കുന്നതിനിടെയാണ് ഇവർ നാടകീയമായി കീഴടങ്ങിയത്.
https://www.facebook.com/Malayalivartha























