കഥകളി രംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീര്‍ത്തു ; കഥകളിക്ക് ജീവിതം സമര്‍പ്പിച്ച കലാകാരന്‍; അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി
കഥകളിരംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീര്‍ത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഥകളിയുടെ പ്രചാരത്തിനും ഇളംതലമുറയെ കഥകളി പരിശീലിപ്പിക്കുന്നതിനും ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു ഗുരു.
1945-ല്‍ തലശ്ശേരിയില്‍ സ്ഥാപിച്ച നാട്യവിദ്യാലയം ഉത്തര കേരളത്തിലെ ആദ്യ നൃത്തവിദ്യാലയമായിരുന്നു. പിന്നീട് ഒരുപാട് കലാസ്ഥാപനങ്ങള്‍ അദ്ദേഹം പടുത്തുയര്‍ത്തി. അനേകം കഥകളി-നൃത്തവിദ്യാലയങ്ങള്‍ക്ക് പിന്തുണ നല്‍കി. കഥകളിയെ ജനങ്ങളിലെത്തിക്കാന്‍ വിദ്യാലയങ്ങള്‍തോറും കഥകളി അവതരിപ്പിച്ചു.
കുട്ടികളില്‍ കഥകളി ആസ്വാദനശേഷി ഉണ്ടാക്കാന്‍ ഇത്രയധികം പ്രയത്നിച്ച മറ്റൊരു കലാകാരനില്ല. ശിഷ്യസമ്പത്തിന്‍റെ കാര്യത്തിലും ഗുരു അദ്വിതീയന്‍ തന്നെ. അദ്ദേഹം പഠിപ്പിച്ച് അനുഗ്രഹിച്ച കലാകാരന്‍മാര്‍ ഇന്ന് കേരളത്തിലെമ്പാടും ഗുരുക്കന്മാരായി പുതുതലമുറയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു.
മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളിലും തലയെടുപ്പുളള ഗുരുവാണ് ചേമഞ്ചേരി. നൂറു വയസ്സ് പിന്നിട്ടശേഷവും അരങ്ങില്‍ ഉറച്ച ചുവടുകള്‍ വെച്ച അദ്ദേഹത്തെ വിസ്മയത്തോടെയാണ് കേരളം കണ്ടത്.
കഥകളി ആചാര്യന്‍ എന്ന നിലയില്‍ മാത്രമല്ല, മഹാനായ മനുഷ്യസ്നേഹി എന്ന നിലയിലും കേരളം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സംഭാവനകള്‍ എന്നും സ്മരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാത്രമല്ല മന്ത്രി കടകം പള്ളി സുരേന്ദ്രനും ദുഃഖം രേഖപ്പെടുത്തി. മുതിർന്ന കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
അരങ്ങില്‍ സൂര്യശോഭയോടെ പകര്‍ന്നാടുന്ന ഗുരു ചേമഞ്ചേരി കഥകളി രംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ പലതവണ കാണാനും, അടുത്ത് ഇടപഴകാനും, ആ സ്നേഹ വാത്സല്യം അനുഭവിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
നാടകം പഠിപ്പിക്കാന്‍ വന്ന ആചാര്യനൊപ്പം കഥകളി പഠിക്കാന്‍ ഒളിച്ചോടിപ്പോയ ബാലന്‍, ഉത്തരകേരളത്തിന്റെ ഉത്തമകലാകാരനായി മാറിയത് ചരിത്രം. മേപ്പയ്യൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിലായിരുന്നു തുടക്കം. ഗുരു കരുണാകരമോനോന്റെ മരണം വരെയുള്ള, തീഷ്ണമായ ജീവിതാനുഭവങ്ങളായിരുന്നു ചേമഞ്ചേരിയുടെ കൗമാരവും യൗവ്വനവും.
കിരാതത്തിലെ പാഞ്ചാലിയായിരുന്നു അരങ്ങത്തെ ആദ്യവേഷം. കുചേലനും ദുര്യോദനനും കീചകനുമായെല്ലാം വേഷങ്ങള്‍ കെട്ടിയാടിയെങ്കിലും കൃഷ്ണവേഷത്തിലാണ് ശോഭിച്ചത്.
ചേലിയ കഥകളി വിദ്യാലയമാണ് ഗുരുവിന്റെ ഏറ്റവും വലിയ സ്വത്ത്. തലമുറകളിലായി പരന്നുകിടക്കുന്ന ശിഷ്യസമ്പത്താണ് ഏറ്റവും വലിയ പുരസ്‌കാരം. രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഗുരുവിന്റെ ബന്ധുമിത്രാദികളുടെയും ശിഷ്യരുടെയും അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവന്‍ കലാസ്വാദകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.
https://www.facebook.com/Malayalivartha