കുറ്റ്യാടിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി തന്നെ; അണികളുടെ പ്രധിഷേധം ഫലം കണ്ടു, പ്രഖ്യാപനം ഉടൻ
അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുത്ത കുറ്റ്യാടി സീറ്റിൽ സിപിഎമ്മിനായി കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രഖ്യാപനം ഉടൻ ഉണ്ടാകും. പാര്‍ട്ടി മത്സരിക്കുന്നുവെന്നതിൽ മണ്ഡലം അത്യാഹ്ലാദത്തിലാണെന്നാണ് കുഞ്ഞമ്മദ് കുട്ടിയുടെ പ്രതികരണം.
ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും പ്രാദേശികവികാരവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് വിവരം. പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദവുമുണ്ടായിരുന്നു.
കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം നടന്നിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന ബാനറുമായാണ് പ്രകടനം. കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്ന മുദ്രാവാക്യവും പ്രവർത്തകർ വിളിച്ചിരുന്നു.
എന്നാൽ സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തെ വിമർശിച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പ്രതിഷേധം നടത്തരുതെന്നും മുന്നണി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ ആണ് അംഗീകരിക്കേണ്ടതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെപി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
ഇത്തരം പ്രചരണങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നില്‍ക്കണമെന്നും കുഞ്ഞമ്മദ് കുട്ടി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെ തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുതെന്നും സിപിഎം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും കുഞ്ഞമ്മദ് കുട്ടി ഓര്‍മ്മിപ്പിച്ചു.
ഇപ്പോൾ പ്രവർത്തകരുടെ പ്രതിഷേധത്തിന് ഫലം കണ്ടിരിക്കുകയാണ്. നേരത്തെ കേരള കോണ്‍ഗ്രസിന് നല്‍കിയ കുറ്റ്യാടി സീറ്റ് പാര്‍ട്ടി അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ തിരിച്ചെടുക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.
പ്രാദേശികമായി അണികൾക്കിടയിൽ നിന്നുണ്ടായ എതിർപ്പുകളും പ്രധിഷേധ പ്രകടനങ്ങളും അവഗണിച്ചാല്‍ സമീപ മണ്ഡലങ്ങളിലെ ഇടതുമുന്നണിയുടെ പ്രകടനത്തെയും ഇത് ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായി. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ഒടുവിൽ കുഞ്ഞമ്മദ് കുട്ടിയ്ക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha