സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോട്ടയത്തെ യു ഡി എഫ് നേതാക്കൾ ;ലതിക സുഭാഷിന്റെ കാല്‍ തൊട്ട് നമസ്കരിച്ച് പ്രിന്‍സ് ലൂക്കോസ്
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോട്ടയത്തെ യു.ഡി.എഫ് നേതാക്കളും ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസും ലതിക സുഭാഷിന്റെ വീട്ടിലെത്തി.വീട്ടിലെത്തിയ പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷിന്റെ കാല്‍ തൊട്ട് നമസ്‌കരിച്ചാണ് വീടിനകത്തേക്ക് കയറിയത്. തുടര്‍ന്ന് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ ഏറെ വൈകിപ്പോയെന്നായിരുന്നു ലതികയുടെ മറുപടി.‘പ്രിന്‍സിനോട് എനിക്ക് എതിര്‍പ്പൊന്നുമില്ല. എന്റെ സഹോദരനായാണ് കാണുന്നത്. പക്ഷെ യു.ഡി.എഫില്‍ നിന്നും നേരിട്ട അവഗണനയുടെ പരിണിത ഫലമായാണ് ഇപ്പോള്‍ ഞാന്‍ മുന്നോട് പോകുന്നത്. എന്നോട് ക്ഷമിക്കണം’, എന്നായിരുന്നു ലതിക സുഭാഷ് പറഞ്ഞത്.പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാര്യങ്ങള്‍ വൈകിട്ട് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സീറ്റ് തന്നാലും ഇനി മത്സരിക്കില്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെക്കുമെന്നും ലതിക സുഭാഷ് അറിയിച്ചിട്ടുണ്ട്.തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് അറിയില്ല. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെ.പി.സി.സി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ലെന്നും ലതിക സുഭാഷ് അറിയിച്ചു.ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കില്‍ വൈപ്പിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നടന്നില്ല. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ ജയിക്കാനാകും എന്നാണ് വിശ്വാസം. ഏറ്റുമാനൂരില്‍ മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ടെന്നും ലതിക സുഭാഷ് പ്രതികരിച്ചു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് രാജിവെച്ചത്.
https://www.facebook.com/Malayalivartha