ഒരു ഇടവേളയ്ക്ക് ശേഷം മരമടി ആരവമുയര്‍ത്തി പാലക്കാടന്‍ കാര്‍ഷിക ഗ്രാമങ്ങള്‍; ഉഴുതുമറിച്ചിട്ട വയലുകളാണ് പ്രധാനവേദി, കാളപ്പൂട്ട് നടക്കുന്ന വയലുകള്‍ക്ക് ചുറ്റും ഫ്ലൈഡ്‍ലൈറ്റുകള്‍ സ്ഥാപിച്ചു

കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് മരമടിയുടെ ആരവമുയര്‍ന്നു. നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി. പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലറിയപ്പെടുന്ന മരമടി മത്സരം കാര്‍ഷിക ജീവിതവൃത്തിയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ന് കേരളത്തില്‍ കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും പാലക്കാട് - മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലുമാണ് മരമടി മത്സരം പ്രധാനമായും സംഘടിപ്പിക്കുന്നത്.
കോഴിക്കോട്, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളിലും മരമടി മത്സരം നടക്കാറുണ്ട്. അതിവിദഗ്ദ്ധരായ കാളക്കാരാണ് കാളകളെ നിയന്ത്രിക്കുന്നത്. മത്സരത്തിന് പ്രധാനമായും കാളയെയും പോത്തിനെയുമാണ് ഉപയോഗിക്കുന്നത്. കർണാടകയിൽ കംബള എന്ന പേരിൽ മരമടിക്ക് സമാനമായ മത്സരം നടക്കാറുണ്ട്.
പ്രധാനമായും കൊയ്ത്ത് കഴിഞ്ഞ പാടത്താണ് മരമടി മത്സരങ്ങള്‍ നടക്കുന്നത്. ഉഴുതുമറിച്ചിട്ട വയലുകളാണ് പ്രധാനവേദി. നുകം വച്ചു കെട്ടിയ കാളകളും അവയെ നിയന്ത്രിക്കാന്‍ മൂന്നാളുകളും ഉണ്ടാകും. ഒരു മത്സരത്തിൽ 50 ഓളം സംഘങ്ങൾ പങ്കെടുക്കും. കൂടുതല്‍ കാളകളുണ്ടെങ്കില്‍ അതിരാവിലെ തന്നെ മത്സരം തുടങ്ങും. ചിലപ്പോള്‍ പാതിരാത്രിവരെ മത്സരം നീണ്ടുപോകും. അതിനായി ഇപ്പോള്‍ കാളപ്പൂട്ട് നടക്കുന്ന വയലുകള്‍ക്ക് ചുറ്റും ഫ്ലൈഡ്‍ലൈറ്റുകള്‍ വരെ സ്ഥാപിക്കാറുണ്ട്.
കാളകളെ നിയന്ത്രിക്കുന്നയാള്‍ നുകവുമായി ബന്ധിപ്പിച്ച് നിര്‍ത്തിയ ഒരു പലകയില്‍ നിന്നാണ് കാളകളെ കാളകളെ നിയന്ത്രിക്കുന്നത്. മറ്റ് രണ്ട് പേര്‍ കാളകളെ കൃത്യമായ വഴികളിലൂടെ ഓടാന്‍ സഹായിക്കുന്നു. മണ്ണാര്‍ക്കാട്ട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ അമ്പായക്കോടാണ് പുതുതായി കേരളത്തില്‍ മരമടിക്കായി വേദിയൊരുങ്ങിയിരിക്കുന്നത്. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ വാട്സാപ്പ് കൂട്ടായ്മയില്‍ നിന്നാണ് ഇത്തരമൊരു മത്സരത്തിന് അരങ്ങോരുങ്ങിയതെന്ന് പ്രദേശവാസിയും മരമടി മത്സരത്തിന്‍റെ സംഘാടകനുമായ മെയ്തീന്‍കുട്ടി ഹാജി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഏട്ട് ലക്ഷത്തോളം രൂപ മുടക്കി അമ്പായക്കോട് മുഹമ്മദ് റിയാസ് മാഷിന്‍റെ വയലിലാണ് ഇത്തവണത്തെ കാളപ്പൂട്ട് മത്സരത്തിനുള്ള വേദിയൊരുക്കിയിരിക്കുന്നത്. ഈ വേദിയിലെ ആദ്യ കാളപൂട്ട് മത്സരമായിരുന്നു ഇന്നലെ നടന്നത്. തൊട്ടടുത്ത പ്രദേശമായ കുമരംപൂത്തൂര്‍ ഗ്രാമത്തില്‍ 50 വര്‍ഷമായി കാളപ്പൂട്ട് മത്സരം നടക്കുന്ന വേദിയുണ്ട്. എന്നാല്‍ അമ്പായക്കോട്ടെ മത്സരം ആദ്യത്തെതാണെന്നും മെയ്തീന്‍കുട്ടി ഹാജി പറഞ്ഞു. അവിടെ അവിടെ മത്സരപ്പൂട്ടും എടപ്പൂട്ടും നടക്കാറുണ്ട്.
2008 മുതല്‍ ജല്ലിക്കെട്ട് മത്സരം തടയപ്പെട്ടതിനൊടോപ്പം കാളപ്പൂട്ട് മത്സരങ്ങള്‍ക്കും വിലക്ക് വീണു. സുപ്രീംകോടതി വിധിയോടെ ഇത്തരത്തില്‍ മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങളെല്ലാം തന്നെ നിരോധിക്കപ്പെട്ടു. തുടര്‍ന്ന് അനുമതിക്കായി നിരവധി സമരങ്ങള്‍ നടത്തി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇത്തരം കാര്‍ഷികോത്സവങ്ങള്‍ നടത്തുന്നതിനായി കാബിനറ്റില്‍ ഓര്‍ഡിനന്‍സ് ഇറക്കി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മത്സരപ്പൂുട്ടുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് റൗണ്ട് മത്സരങ്ങളാണ് നടക്കുക. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്തയാള്‍ക്കാണ് സമ്മാനം. ഏതാണ്ട് 50 ജോഡി കാളകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഓരോ മത്സരവും കുറഞ്ഞത് ഒരു മിനിറ്റിനുള്ളില്‍ തീരുന്നതാണ്. വയലുകളുടെ നീളത്തിനനുസരിച്ച് 14 മുതല്‍ 15 സെക്കന്‍റിനുള്ളില്‍ ഒരു മത്സരം തീരും. മത്സരത്തില്‍ പങ്കെടുക്കുന്ന കാളകള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിനായിപ്രത്യേകം ഭക്ഷണം തന്നെ കാളകള്‍ക്കുണ്ട്. പ്രത്യേകം പണിക്കാര്‍, ആയുര്‍വേദ മരുന്നുകളടങ്ങിയ അരിഷ്ട്രം, മുതിര, മുട്ട ഇങ്ങനെ പോഷക സമൃദ്ധമായ ഭക്ഷണമാണ് കാളകള്‍ക്കായി നല്‍കുന്നത്. ഇത് ഒരു സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ അമ്പായക്കോട് നടന്ന കാളപൂട്ട് മത്സരത്തില്‍ പോത്തുകളാണ് മത്സരിച്ചത്. ഇതില്‍ ഒന്നാം സ്ഥാനം സുധീര്‍ കൊപ്പം മുല്ലാശ്ശേരി, രണ്ടാം സ്ഥാനം സി പി മുഹമ്മദ് കെല്ലാ കൊട്ടച്ചിറ, മൂന്നാം സ്ഥാനം പി കെ കുഞ്ഞുട്ടി മൂര്‍ഖനാട് എന്നിവരുടെ ഉടമസ്ഥതയിലുള്ള കാളകള്‍ക്കാണ്. അടുത്ത ഞായറാഴ്ച ഇതേ വേദിയില്‍ കാളപൂട്ട് മത്സരം നടക്കും. അതിന്റെ ആവേശത്തിലാണ് ഏവരും.
https://www.facebook.com/Malayalivartha


























