തൃശൂർ പൂരം മുൻ കാലങ്ങളിലേത് പോലെ നടത്താൻ തീരുമാനിച്ചു... കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും പൂരത്തിന് പ്രവേശനം അനുവദിക്കുക...

മലയാളികളുടെ വികാരമായ തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ തീരുമാനമായി. ചീഫ് സെക്രട്ടറി വി. പി. ജോയിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.
പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകുമെന്നും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തൃശൂർ പൂരത്തിന് പ്രവേശനം നൽകുക. പൂരം എക്‌സിബിഷൻ ഉടൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ ചേമ്പറിൽ ഡി. 0എം. ഒ., സിറ്റി പൊലീസ് കമ്മീഷ്ണർ, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്തു.
തൃശൂർ പൂരം മുൻ വർഷങ്ങളിലേതിന് സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതായിരുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടേയും ഘടകപൂര ക്ഷേത്രങ്ങളുടേയും നിലപാട്.
ആൾക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദർശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോർട്ട് ദേവസ്വങ്ങൾ നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























