മഹാരാജാസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിക്ക് നേരേ റാഗിങ്... പതിനാറ് പേർ ചേർന്ന് പിവിസി പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു... റാഗ് ചെയ്തത് എസ്എഫ്ഐക്കാരെന്ന് പരാതിക്കാരൻ...

കേരളം പലവിധത്തിലുള്ള റാഗിംഗ് ക്രൂരതകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. എന്നാൽ അതിനു തക്ക ശിക്ഷ ലഭിക്കുന്ന നിയമ സംവിധാനം നിലനിൽക്കുമ്പോഴും റാഗിംങ് തുടർ കഥയാവുകയാണ്. അത്തരരത്തിൽ ഒരു വാർത്തയാണ് എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് കേൾക്കാനിടയാവുന്നത്.
അവിടുത്തെ ഒന്നാം വർഷ ബിരുദ വിദ്യാർഥിക്കു നേരെ മുതിർന്ന എസ്എഫ്ഐ നേതാക്കളുടെ ക്രൂര റാഗിങാണ് പുറത്ത് വരുന്നത്. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാം വർഷ വിദ്യാർഥിയുമായ റോബിൻസനാണു റാഗിങിന് ഇരയായത്.
ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. ഒരു രാത്രി മുഴുവൻ റൂമിൽ പൂട്ടിയിട്ട് തല്ലിച്ചതയ്ക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തെന്നാണു പരാതിയിൽ പറയുന്നത്.
പൊലീസിൽ പരാതി കൊടുത്തതറിഞ്ഞ എതിർഭാഗം വിദ്യാർഥികൾ റോബിൻസനെതിരെ, സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പേരിൽ മറ്റൊരു പരാതിയും നൽകി. കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം നടക്കുന്നത്.
വൈകിട്ട് ആറോടെ സഹപാഠികളിൽ ഒരാളാണു ഹോസ്റ്റൽ അപേക്ഷയുടെ കാര്യത്തിൽ എന്തോ തടസ്സമുണ്ടെന്നും ശരിയാക്കാമെന്നും പറഞ്ഞ് ഹോസ്റ്റൽ മുറിയിലേയ്ക്കു വിളിച്ചു കൊണ്ടു പോകുന്നത്.
മുറിയിൽ എത്തിയ ഉടനെ തന്റെ മുഖത്ത് ശക്തമായി അടിച്ചെന്നും അടിയുടെ ആഘാതത്തിൽ താഴെ വീണെന്നും റോബിൻ വ്യക്തമാക്കുന്നു. എന്തിനാണ് അടിക്കുന്നതെന്നു ചോദിച്ചപ്പോൾ നിനക്ക് അറിയില്ല അല്ലേ എന്നു ചോദിച്ചു തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു.
കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ആദ്യം അടിച്ചത്. പിന്നീട് കൂടെയുണ്ടായിരുന്ന പതിനാറോളം പേരും മർദിച്ചു. അടിക്കാനായി ഉപയോഗിച്ച പിവിസി പൈപ്പ് പൊട്ടുന്നതു വരെ കാലിൽ തല്ലുകയും ചെയ്തു.
തുടർന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും അവശനായി വീഴുന്നതു വരെ നിർത്താതെ അടിക്കുകയായിരുന്നു. തളർന്നു വീണപ്പോൾ എഴുന്നേറ്റു ചാടാൻ ആയിരുന്നു അവർ റോബിൻസണോട് ആവശ്യപ്പെട്ടു. വെള്ളംകോരി തലയിലൂടെ ഒഴിച്ചു.
രാത്രി മുറിയിൽ പൂട്ടിയിട്ടു പോയി രാവിലെ വന്നാണു പുറത്തു പോകാൻ അനുവാദം നൽകുന്നത്. ഇടയ്ക്കു മൂത്രം ഒഴിക്കാൻ പോകണം എന്നു പറഞ്ഞപ്പോൾ ഇവിടെ തന്നെ കാര്യം സാധിച്ചോ എന്നും പറഞ്ഞ് ഉപദ്രവിച്ചു. രാത്രി കൂട്ടുകാരും വീട്ടുകാരും വിളിച്ചപ്പോൾ ഫോൺ എടുക്കാനും സമ്മതിച്ചില്ല.
ഉപദ്രവിച്ച കാര്യം പുറത്തു പറഞ്ഞാൽ വീണ്ടും മർദിക്കുമെന്നും പീഡനക്കേസ് കൊടുപ്പിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. പരാതി കൊടുത്തു എന്നറിഞ്ഞപ്പോൾ ഒരു പെൺകുട്ടിയെ ഉപയോഗിച്ച് രാവിലെ പീഡനത്തിനു പരാതി നൽകി കേസെടുപ്പിച്ചു.
രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പലപ്രാവശ്യം റാഗിങ്ങാണെന്നു പറഞ്ഞിട്ടും അതിനു കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. പ്രിൻസിപ്പലിനും യുജിസിക്കും പരാതി നൽകി. കോളജ് പ്രിൻസിപ്പലിനെ വിളിച്ചു പറയുകയും പരാതി നൽകുകയും ചെയ്തിട്ടും അന്വേഷണം ഉണ്ടായില്ല.
എന്തു വന്നാലും പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മഹാരാജാസിൽ എത്തിയപ്പോൾ മുതൽ പണം പിരിക്കാൻ ചെല്ലണമെന്ന് എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതു നിരസിച്ചപ്പോൾ മുതൽ ഭീഷണി പെടുത്തുകയായിരുന്നു.
അതേസമയം, തന്റെ കയ്യിൽ നിന്ന് ചിലർ നിർബന്ധിച്ച് പരാതി എഴുതി വാങ്ങിയതായി വിദ്യാർഥിനി മർദനമേറ്റ യുവാവിനോടു വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























