കൊലക്കേസ് സാക്ഷികൾക്ക് ജഡ്ജി സ്വന്തം പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ യാത്രപ്പടി ദിന ബത്തനൽകി... സംസ്ഥാന ചരിത്രത്തിൽ ആദ്യ സംഭവം
കൊലക്കേസിൽ സാക്ഷിമൊഴി നൽകാനെത്തിയ നാലു സാക്ഷികൾക്ക് തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സി. ജെ. ഡെന്നിസ് സ്വന്തം പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ സാക്ഷിപ്പടി ദിന ബത്ത നൽകി.
വിചാരണക്ക് ഷെഡ്വൂൾ ചെയ്ത് കൂലിപ്പണിക്കാരായ നാലു സാക്ഷികൾ രണ്ടു തവണ ഹാജരായിട്ടും പ്രതിഭാഗം സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാത്തതിന് പ്രതി നാലു സാക്ഷികൾക്ക് 500 രൂപ വീതം യാത്രപ്പടി ദിന ബത്ത കോടതി ചെലവായി നൽകാൻ കോടതി മാർച്ച് 10 ന് ഉത്തരവിട്ടിരുന്നു.15 ന് സാക്ഷികൾ ഹാജരാകുമ്പോൾ പ്രതി രണ്ടായിരം രൂപ നൽകണമെന്ന വ്യവസ്ഥയിലാണ് ക്രോസ് വിസ്താരം 15 ന് മാറ്റി വച്ചത്.
എന്നാൽ 15 ന് സാക്ഷികൾ ഹാജരായിട്ടും കോടതി ഉത്തരവ് പാലിക്കാൻ പ്രതി തയ്യാറായില്ല.
തുടർന്ന് പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതി കൂലിപ്പണിക്കാരായ 4 സാക്ഷികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും തുക നൽകുകയായിരുന്നു. കേസ് വിസ്തരിക്കാൻ കോടതിയും പ്രോസിക്യൂട്ടർ ഗീനകുമാരിയും തയ്യാറായെങ്കിലും പ്രതിഭാഗത്തിൻ്റെ അലംഭാവത്താൽ വിചാരണ തടസ്സപ്പെടുത്തുകയായിരുന്നു.
സാക്ഷികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും വിചാരണ കോടതി ജഡ്ജി കോടതി ചെലവ് നൽകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യ സംഭവമാണ്.
മാർച്ച് 2 മുതൽ പ്രതിഭാഗം ബാലിശമായ കാരണങ്ങൾ പറഞ്ഞ് വിചാരണ നീട്ടാൻ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
2013 ൽ നടന്ന അഭിലാഷ് കൊലക്കേസ് വിചാരണയാണ് പ്രതിയുടെ ദാർഷ്ട്യത്താൽ മാർച്ച് 2 , 8 , 10 ,15 എന്നീ തീയതികളിലായി തടസപ്പെട്ടത്. പാക്കരൻ എന്ന പ്രസാദാണ് കേസിലെ പ്രതി. വായനശാല ക്ലബ്ബിൽ ഡൽഹി - രാജസ്ഥാൻ ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ടിരിക്കേ ആദ്യ ബാറ്റിംഗ് കഴിഞ്ഞയുടൻ പ്രതി ടി വി ചാനൽ മാറ്റി സിനിമ ഇട്ടു.
അഭിലാഷ് ഇത് ചോദ്യം ചെയ്തപ്പോൾ '' ഇന്നിനി എല്ലാവരും സിനിമ കണ്ടാൽ മതി '' എന്ന് ആക്രോശിച്ച് കൊണ്ട് പ്രതി ക്രിക്കറ്റ് ബാറ്റെടുത്ത് അഭിലാഷിനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha