'ഞങ്ങടെ 'പാതിരാ കുറക്കനെ' കോവിഡിന്റെ പേരിൽ ഇല്ലാതാക്കരുതേ... പെങ്ങാമുക്ക്-തിരുവനന്തപുരം ആന വണ്ടി ഓടാതായിട്ട് മാസങ്ങളായി...' വൈറലായി കുറിപ്പ്

കോവിഡിന്റെ പേരിൽ ‘സ്റ്റോപ്പിട്ട’ ആനവണ്ടിയെ തിരികെയെത്തിക്കാനുള്ള ഒരു നാടിന്റെ അപേക്ഷയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാതിരാക്കുറുക്കൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പെങ്ങാമുക്ക് - തിരുവനന്തപുരം ആനവണ്ടിക്കു വേണ്ടിയാണ് ഒരു ജനത ഇപ്പോൾ ശബ്ദമുയർത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. അവധി ദിനങ്ങളിൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിക്കുന്ന, കച്ചവടക്കാർക്കും കുട്ടികൾക്കും വരെ ആശ്രയമായ ഈ ആനവണ്ടിക്കായി തങ്ങൾ കാത്തിരിപ്പാണെന്നുള്ള വിവരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പെങ്ങാമുക്കുകാർ അധികാരികളെ അറിയിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഞങ്ങടെ 'പാതിരാ കുറക്കനെ' കോവിഡിന്റെ പേരിൽ ഇല്ലാതാക്കരുതേ ....
പെങ്ങാമുക്ക് കെ എസ് ആർ ടി സി ഉടൻ പുനരാരംഭിക്കണം
പെങ്ങാമുക്ക് - തിരുവനന്തപുരം ആന വണ്ടി ഓടാതായിട്ട് മാസങ്ങളായി ......
കോവിഡ് കാലത്ത് എല്ലാ കെ.എസ്.ആർ.ടി സി ബസുകളും നിലച്ചപ്പോൾ ഈ ബസിന്റെ വരവും നിന്നു .
കോവിഡ് കാലമല്ലേ , എല്ലാം ബസും നിന്ന കാലമല്ലേ , അത് കൊണ്ട് കൊഴപ്പമില്ലെന്ന് കരുതി .
എന്നാൽ കോവിഡ് പ്രശ്നങ്ങൾ മറന്ന് എല്ലാ കെ എസ് ആർ ടി.സി യും ഓടാൻ തുടങ്ങിയപ്പോൾ ഞങ്ങടെ 'പാതിരാ കുറുക്കനായ ' തിരുവനന്തപുരം ബസ് മാത്രം ഓടുന്നില്ല. ഇന്നോടും നാളെയോടും എന്ന് കരുതി കാത്തിരുന്നു. പക്ഷെ ഞങ്ങടെ പെങ്ങാമുക്ക് ബസ് മാത്രം ഇതുവരെ വന്നില്ല.
മൂന്ന് പതിറ്റാണ്ടായി മുടക്കമില്ലാതെ ഓടുന്ന ഈ ബസ് തിരുവനന്തപുരം ഡിപ്പോയിലെ ലാഭകരമായ റൂട്ടിൽ ഒന്നാണ്. ഞങ്ങൾ കാട്ടകാമ്പാക്കാർക്ക് ഇതു വെറുമൊരു ബസ് സർവ്വീസല്ല . ഞങ്ങളുടെ ജീവിതത്തിന്റ ഒരു ഭാഗമായ ഒന്നാണ്. അധികൃതരേ എത്രയും വേഗം പെങ്ങാമുക്ക് തിരുവനന്തപുരം കെ.എസ്. ആർ ടി സി ബസ് പുസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ മിക്കവരുടെയും ദിവസം ആരംഭിക്കുന്നത് വെളുപ്പിനുള്ള ഈ ആന വണ്ടിയെ കണികണ്ടോ അതിന്റെ ശബ്ദം കേട്ടിട്ടോ ആണ് .
അത്രമേൽ ആ 'ആന വണ്ടി' യുടെ ശബ്ദം ഈ നാട്ടുകാരുടെ ഹൃദയതാളത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകളായി മുടങ്ങാത്തെ പോകുന്ന പെങ്ങാമുക്ക് കെ.എസ്.ആർ.ടി.സി ബസ്സ് പഴഞ്ഞിക്കാർക്ക് അവരുടെ ഹൃദയത്തോളം പ്രിയപ്പെട്ടതാണ്.എറണാംകുളത്തുള്ള കുന്നംകുളം കച്ചവടക്കാരുടെ പ്രിയപ്പെട്ട വണ്ടി . പത്താം ക്ലാസ് കഴിഞ്ഞയുടൻ ഈ ബസ്സിലാണ് മിക്ക കച്ചവടക്കാരും ആദ്യമായി എറണാകുളത്തേക്ക് പോയത്. കളിപ്രായം വിട്ടുമാറിയിട്ടിലെങ്കിലും പിള്ളേരെ വീട്ടുകാർ കച്ചവടം പഠിപ്പിക്കാൻ കുന്നംകുളത്ത് നിന്ന് ഈ ബസ്സിലാണ് എറണാകുളത്തേക്ക് കയറ്റി വിട്ടത്.
എറണാകുളത്തെ സ്റ്റേഷനറി കടയിൽ പാതിരാവരെ കെട്ട് കെട്ടി മടുക്കുമ്പോൾ ശനിയാഴ്ച്ചയാവാൻ ആ പിള്ളേർ കാത്തിരിക്കും . ശനിയാഴ്ച്ച രാത്രി. എറണാകുളത്ത് കാത്ത് നിന്ന് 'പെങ്ങാമുക്ക് ' ബസ്സിൽ കുത്തി പിടിച്ച് കയറി നാട്ടിലേക്ക് കുതിക്കുമവർ. നാട്ടിൽ കാത്തിരിക്കുന്ന പ്രിയമുള്ളവരുടെ അടുത്തേക്ക് വേഗത്തിൽ എത്താൻ കൊതിക്കുന്നവരുടെ കൂട്ടമായിരിക്കും ശനിയാഴ്ച്ചകളിലെ ഈ കെ.എസ് ആർ ടി സി ബസ്സിൽ .
പി.എസ്.സി പരീക്ഷ, ജോലിക്കുള്ള ഇൻ്റർവ്യൂ, ദൂരേയുള്ള ആസ്പത്രി കേസ്, തീർത്ഥയാത്രകൾ ഏതുമാകട്ടെ പഴഞ്ഞിക്കാർക്ക് വിശ്വാസത്തോടെ ആശ്രയിക്കാൻ പറ്റിയ ഒരു വണ്ടിയാണ് പെങ്ങാമുക്ക് കെ.എസ്.ആർ.ടി.സി ബസ്സ് . ജീവിതത്തിൽ ഒരിക്കലും ഈ വണ്ടിയിൽ കയറാത്ത കാട്ടകാമ്പാൽക്കാരൻ ഉണ്ടാവില്ല. പകൽ വെളിച്ചത്തിൽ ആർക്കും ഈ ആനവണ്ടിയെ കാണാനാവില്ല. നേരം വെളുക്കുമ്പോഴേക്കും ഇവൻ നാടു വിട്ടിരിക്കും. പിന്നേ വരുന്നത് പാതിരാത്രിക്കാണ്. അതു കൊണ്ട് തന്നെ പഴഞ്ഞിക്കാരുടെ പ്രിയപ്പെട്ട പാതിരാ കുറുക്കനാണ് ഈ 'ആന ' വണ്ടി.
നാട്ടാരെല്ലാം ഉറങ്ങിയതിന് ശേഷം വരികയാൽ ഒരു കാലത്ത് കള്ളൻമാർക്കും ഈ വണ്ടി പ്രിയപ്പെട്ടതായിരുന്നു. കളവ് കഴിഞ്ഞ് , വെളുപ്പിന് ആളുകൾ എഴുന്നേൽക്കും മുന്നേ ഈ വണ്ടിയിൽ കള്ളൻമാർ രക്ഷപ്പെടുന്നത് പതിവായതിനാൽ കള്ളൻ മാരുടെ വണ്ടിയെന്നും ഈ ആന വണ്ടി അറിയപ്പെട്ടു.
പെരുന്നാളിൻ്റെയും പൂരത്തിൻ്റേയും നേർച്ചയുടേയും രാത്രിയിലെ ആഘോഷ വരവുകൾക്കിടയിലൂടെ ഈ 'ആന വണ്ടി' യുടെ വരവ് രസകരമായ കാഴ്ച്ചയാണ്.
നെറ്റി പട്ടം കെട്ടിയ കൊമ്പൻമാരേക്കാൾ വമ്പോടെ ഹെഡ് ലൈറ്റിട്ട് ഈ 'ആന വണ്ടി' വരുമ്പോൾ എല്ലാ ആഘോഷ കൂട്ടങ്ങളും താനേ രണ്ട് വശത്തേക്ക് മാറി വഴികൊടുക്കും. കാരണം അവർക്കറിയാം അതിനുള്ളിൽ ഇരിക്കുന്ന ഓരോ യാത്രക്കാരനും നാട്ടിലെ ഉത്സവം കൂടാനായി കൊതിച്ച് ഓടി എത്തുന്നവരാണെന്ന്. പണ്ട് എറണാകുളത്തേക്ക് കെട്ട് കെട്ടാൻ ഈ വണ്ടിയിൽ പോയ പലരും വലിയ മുതലാളിമാരായി 'ജാഗ്വറിലും ' 'ബെൻസി' ലുമൊക്കെയാണ് ഇന്ന് പറ പറക്കുന്നത്. ആ പറ പറക്കലിനിടയിലും എവിടെയെങ്കിലും വെച്ച് ഈ ആനവണ്ടിയെ കണ്ടാൽ 'ആ പോകുന്നെടാ നമ്മുടെ പെങ്ങാമുക്ക് ' എന്ന് പറഞ്ഞ് സ്നേഹത്തോടെ ആ ആനവണ്ടിയെ നോക്കാതിരിക്കാൻ അവർക്കാവില്ല.
മുപ്പതോളം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രിയങ്കരനായ കെ.എസ്. നാരായണൻ നമ്പൂതിരിക്കായി അനുവദിച്ച എം.എൽ.എ വണ്ടിയാണ് പെങ്ങാമുക്ക് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ്സ് . അന്ന് എല്ലാ എം എൽ എ മാർക്കും അവരുടെ നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവാൻ വണ്ടി അനുവദിച്ചു.
എല്ലാ എം.എൽ എ വണ്ടികളുടെയും ഓട്ടം നിലച്ചപ്പോഴും നമ്മുടെ പെങ്ങാമുക്ക് വണ്ടി ഇന്നും കിതയ്ക്കാതെ കുതിക്കുന്നു. അതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ല. തിരുവനന്തപുരം ഡിപ്പോയിൽ കളക്ഷൻ കൂടുതലുള്ള വണ്ടികളിൽ ഒന്നാണ് നമ്മുടെ സ്വന്തം 'പാതിരാ കുറുക്കൻ' . അങ്ങിനെ മുടങ്ങാതെ കുതിക്കുന്ന പഴഞ്ഞിയുടെ അത്ഭുത വണ്ടി ഇനിയും പതിറ്റാണ്ടുകൾ പിന്നിടണം. കൊറോണയുടെ പേരിൽ നിലച്ച പെങ്ങാമുക്ക് കെ.എസ് ആർ ടി സി ബസ്സ് ഉടൻ പുനരാംരഭിക്കണം.
https://www.facebook.com/Malayalivartha

























