മുഖ്യമന്ത്രി ഒരു ഭീരുവാണ്; സ്വന്തം നിഴലിനെ പേടിക്കുന്ന ഭീരുവാണ് പിണറായി വിജയനെന്ന് മുല്ലപ്പളളി രാമചന്ദ്രൻ

ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. പിണറായി വിജയന്റെ പിറകില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ചൊരു മനുഷ്യനാണ് ഇ.പി.ജയരാജന്‍. അദ്ദഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണെന്ന് മുല്ലപ്പളളി പറഞ്ഞു.
സ്വന്തം നിഴലിനെ പേടിക്കുന്ന ഭീരുവാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയെ വര്‍ഷങ്ങളായി അറിയാം. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിനുളളില്‍ തന്നെയായിരിക്കുമെന്നും മുല്ലപ്പളളി പറയുകയുണ്ടായി.
പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്‌ഫോടനമാണ് സംഭവിക്കുകയെന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. ഏറ്റവും വലിയ ബോംബ് ഇപ്പോള്‍ പൊട്ടാന്‍ പോകുന്നത് പാര്‍ട്ടിയിലാണെന്ന് മുല്ലപ്പളളി പറഞ്ഞു.
മുഖം രക്ഷിക്കാനെങ്കിലും ഇഡി പിണറായിയെ ചോദ്യം ചെയ്യണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. പിണറായിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന തരത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വലിയ ബോംബ് വരുമെന്ന് പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് പെരിയയില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.
"വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ല.
അത് മനസില്‍ കരുതിയാല്‍ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണ്. അവസാനം ചിലത് പറഞ്ഞാല്‍, പിന്നെ അതിന് മറുപടി പറയാന്‍ പറ്റില്ലല്ലോയെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്,"എന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























