'വിവാഹത്തിന് മുന്‍പായാലും ശേഷമായാലും അമ്മയാകണോ വേണ്ടേ എന്ന് സ്ത്രീക്ക് തീരുമാനിക്കാം' 'അമ്മയാകാന്‍ നേരമായോ എന്ന് നീ ആദ്യം തീരുമാനിക്ക് പെണ്ണേ' ; ഗര്‍ഭഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാക്കിയ വനിതാ ശിശുവികസന വകുപ്പിന്റെ ഉത്തരവിന് അഭിനന്ദനങ്ങൾ

സ്ത്രീകൾക്ക് ഇഷ്ടമുള്ളപ്പോൾ അമ്മയാകുവാനും, ഗര്‍ഭഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാക്കിയ വനിതാ ശിശുവികസന വകുപ്പിന്റെ ഉത്തരവ് സമൂഹത്തിൽ ചർച്ചകയാകുന്നു. ഈ ഉത്തരവിനെ അഭിനന്ദിച്ച് കൊണ്ട് ആരോഗ്യ വകുപ്പിൽ നിന്ന് നിരവധിപേർ അഭിനന്ദനങ്ങളുമായി എത്തി.
അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്ച വേണ്ട എന്നാണ് വനിതാ ശിശുവികസന വകുപ്പ് വ്യക്തമാക്കുന്നത്.
'ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്.
നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്', വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
ഈ ഉത്തരവിനെ അനുകൂലിച്ചുകൊണ്ട് നിരവധിപേർ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഇതിൽ ഏറെ ചർച്ച ആകുന്നതാണ് ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ്.
സ്വന്തം ശരീരത്തിലെ ഗര്‍ഭപാത്രത്തിന് പോലും പവര്‍ ഓഫ് അറ്റോണി ഭര്‍തൃവീട്ടുകാര്‍ക്ക് എഴുതിക്കൊടുത്ത് ജീവിക്കേണ്ടി വരുന്നവള്‍ക്ക്, യാതൊരു താല്‍പര്യവുമില്ലാതെ ഒരു കുഞ്ഞിനെ പേറേണ്ടി വന്നവള്‍ക്ക്, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് തുടങ്ങി ഏറെ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണിത്. എന്നായിരുന്നു കുറിയ്പ്പിലെ ഉള്ളടക്കം.
ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
"വിവാഹത്തിന് മുൻപായാലും ശേഷമായാലും അമ്മയാകണോ വേണ്ടേ എന്ന് സ്ത്രീക്ക് തീരുമാനിക്കാം എന്ന് തീരുമാനിക്കുന്ന സംസ്‌ഥാനമായി കേരളം മാറിയിരിക്കുന്നു.
അഭിമാനകരം തന്നെ. ഒരു പക്ഷേ, സ്വന്തം ശരീരത്തിലെ ഗർഭപാത്രത്തിന് പോലും പവർ ഓഫ് അറ്റോണി ഭർതൃവീട്ടുകാർക്ക് എഴുതിക്കൊടുത്ത് ജീവിക്കേണ്ടി വരുന്നവൾക്ക്, യാതൊരു താൽപര്യവുമില്ലാതെ ഒരു കുഞ്ഞിനെ പേറേണ്ടി വന്നവൾക്ക്, ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് തുടങ്ങി ഏറെ സ്‌ത്രീകൾക്ക് വലിയ ആശ്വാസമാണിത്.
അപ്പോഴും, ''കല്യാണം കഴിക്കാത്തതെന്തേ? വിശേഷം ആയില്ലേ? ഒരു കുട്ടി മാത്രമായാൽ എങ്ങനെ ശരിയാകും? പ്രസവം നിർത്തേണ്ട, ഒരാൺകുട്ടി വേണ്ടേ? പെൺകുട്ടി ഇല്ലെങ്കിൽ വയസ്സുകാലത്ത് ആര് വെള്ളമെടുത്ത് തരും? ജോലി കൂലീന്ന് പറഞ്ഞ് നടന്നാൽ മക്കളെ ആര് നോക്കും? തള്ളയെ പിരിഞ്ഞിരിക്കുന്ന കുട്ടിയുടെ ഒരു കഷ്‌ടകാലം..."
തുടങ്ങി കാക്കത്തൊള്ളായിരം ചോദ്യങ്ങളും തീരുമാനങ്ങളും എന്റെയും നിങ്ങളുടേയും ഗർഭപാത്രത്തെ ചുറ്റിപ്പറ്റി സകലജനവും ഉന്നയിക്കുന്നുണ്ട്.
ആഗ്രഹമില്ലാഞ്ഞിട്ടും വിവാഹത്തിന് തല വെക്കേണ്ടി വരുന്ന, മാനസികമായും ശാരീരികമായും തയ്യാറല്ലാത്തപ്പോഴും
"അവന്റെ ഇഷ്‌ടം നടത്തിക്കൊടുക്കണം" എന്ന് നേരിട്ടും അല്ലാതെയും സൂചിപ്പിക്കുന്ന, സഹിക്ക വയ്യാതെ ഇറങ്ങിപ്പോന്നാൽ ഒറ്റപ്പെടുത്തുന്ന സമൂഹത്തെ ഭേദിച്ചാണവൾ ഗർഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
തീരുമാനമെടുക്കാനറിയാവുന്ന പെണ്ണുങ്ങളുടെ പ്രിവിലെജിന് ഈ നിയമം നൂറ് തവണ അനുയോജ്യമാണ്, അവരത് നേടിയെടുക്കുകയും ചെയ്യും. തീരുമാനമെടുക്കാനുള്ള കഴിവ് തല്ലിക്കെടുത്തി പൂട്ടി വെച്ച് മൂലക്കിട്ടിരിക്കുന്ന, വീടിന് പുറത്തിറങ്ങാൻ അനുവാദങ്ങളുടെ വേലിക്കെട്ടുകൾ ചാടിക്കടക്കേണ്ടവൾ അമ്മയാവണമെന്ന് സ്വയം തീരുമാനിക്കുന്നിടമെത്താൻ കാതമിനിയുമേറെ നടക്കണം.
ചിന്തിക്കാൻ തുടങ്ങുന്നിടത്ത്, വിവേകത്തോടെ ലോകത്തെ കാണാൻ തുടങ്ങുന്നിടത്ത്, പിടി വിട്ട് ഉയരങ്ങളിലേക്ക് പറന്ന് തുടങ്ങുന്നിടത്ത് ലോകം അവളോട് ശത്രുത കാണിച്ച് തുടങ്ങും.
അർഹതപ്പെട്ട മാറ്റങ്ങളും നിയമങ്ങളും ഇനിയുമിനിയും ഉണ്ടാകട്ടെ...
ഇതൊരു തുടക്കവുമാകട്ടെ... അമ്മയാകാൻ നേരമായോ എന്ന് നീ തീരുമാനിക്ക് പെണ്ണേ... ഫീറ്റസ് ഫാക്‌ടറിയല്ല, നീയൊരു വ്യക്‌തിയാണ്. അതാദ്യമറിയേണ്ടതും നീ തന്നെയാണ്".
https://www.facebook.com/Malayalivartha