കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വിസസ് മേധാവിയെ അന്യായമായി തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു....ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന സർക്കാർ ഹരജി കോടതി തള്ളി....പ്രതികള്‍ ജൂണ്‍ 14ന് ഹാജരാകാൻ കോടതി നിര്‍ദേശം
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേസിലെ പരാതിക്കാരിയും കേരള യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സര്‍വിസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ അപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. എ.എ. റഹീം അടക്കം പ്രതികള്‍ ജൂണ്‍ 14ന് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
പരാതിക്കാരി പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നേരത്തേ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് മുന്‍ എം.എല്‍.എമാര്‍ ഉള്‍പ്പെട്ട നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിയതിന് സമാനമായ നടപടിയാണ് ഈ കേസിലുമുണ്ടായത്.
യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയൂനിയന്‍ നേതാവായിരുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, മുന്‍ എസ്.എഫ് ഐ പ്രവര്‍ത്തകരായ എസ്. അഷിദ, ആര്‍. അമല്‍, പ്രദിന്‍സാജ് കൃഷ്ണ, എസ്.ആര്‍. അബു, ആദര്‍ശ് ഖാന്‍, ജെറിന്‍, എം. അന്‍സാര്‍, മിഥുന്‍ മധു, വി.എ. വിനേഷ്, ദത്തന്‍, ബി.എസ്. ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികള്‍.
2017 മാര്‍ച്ച് 30നാണ് സംഭവം. കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വിസസ് മേധാവിയായിരുന്ന ഡോ. വിജയലക്ഷ്മിയെ എ.എ. റഹീമിന്റെ നേതൃത്വത്തിലുള്ള സര്‍വകലാശാല യൂനിയന്‍ ഭാരവാഹികള്‍ അന്യായമായി തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നാണ് കേസ്. പരാതിക്കാരി അറിയാതെ രഹസ്യമായി കേസ് പിന്‍വലിക്കുന്നത് നീതിയുടെ നിഷേധമാകുമെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാനായി വിജയലക്ഷ്‌മിക്ക് നോട്ടീസ് നല്‍കിയിരുന്നു.
തുടര്‍ന്നാണ് പ്രഫസര്‍ സര്‍ക്കാറിന്റെ പിന്‍വലിക്കല്‍ ഹരജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സഹരജി സമര്‍പ്പിച്ചത്. ഈ ഹരജി പരിഗണിച്ചാണ് കോടതി പിന്‍വലിക്കല്‍ അപേക്ഷ തള്ളിയത്.
https://www.facebook.com/Malayalivartha