സിനിമ ചിത്രീകരണങ്ങൾ അടിയന്തരമായി നിര്‍ത്തിവയ്ക്കണം; ജില്ലയിലെ തിയേറ്ററുകള്‍ മേയ് 2 വരെ അടച്ചിടും; വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; എറണാകുളം ജില്ല കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന എറണാകുളം ജില്ല കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്. ജില്ലയിലെ കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഞായറാഴ്ച വരെയാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക.
ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതല്‍ രാത്രി 9 വരെ പാഴ്‌സല്‍, ടേക്ക് എവേ സൗകര്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തണം. ഇന്‍ ഡൈനിംഗ് അനുവദനീയമല്ല. ടോഡി ഷോപ്പുകള്‍ക്കും ബാറുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. വിവാഹങ്ങളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.
കുടുംബയോഗങ്ങള്‍ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല. അമ്യൂസ്‌മെന്‍റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം. ജിംനേഷ്യം, സമ്ബര്‍ക്കം ഉണ്ടാക്കുന്ന കായിക വിനോദങ്ങള്‍, ടീം സ്‌പോര്‍ട്‌സ്, ടൂര്‍ണമെന്‍റുകള്‍ എന്നിവയ്ക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനം ഏര്‍പ്പെടുത്തി. ജില്ലയിലെ തിയേറ്ററുകള്‍ മേയ് 2 വരെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കൂടാതെ സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കണം. ട്യൂഷന്‍ സെന്ററുകള്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓണ്‍ലൈനായി മാത്രം നടത്തണം. മെഡിക്കല്‍ സ്‌റ്റോറുകള്‍, പെട്രോള്‍ പമ്ബുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പൊതു ഗതാഗതത്തിന് തടസമില്ലെന്നും കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























