മണി എക്സേഞ്ച് ഉടമയിൽ നിന്നും 4.35 ലക്ഷം രൂപ കവർച്ച ചെയ്ത കേസ്... മഹാരാഷ്ട്രക്കാരായ മൂന്നംഗ സംഘത്തെ ഹാജരാക്കാൻ കോടതി ഉത്തരവ്

തലസ്ഥാനത്തെ തമ്പാനൂർ മണി എക്സേഞ്ച് സ്ഥാപന ഉടമയെ മർദ്ദിച്ച് 4.35 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ പ്രതികളായ 3 മഹാരാഷ്ട്രക്കാരെ ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
പ്രതികളെ ജൂൺ 9 ന് ഹാജരാക്കാൻ തമ്പാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടത്. ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മഹാരാഷ്ട്ര നാസിക് ജില്ലയിൽ വീര സവർക്കർ നഗറിൽ ശശാങ്ക് ശ്യാം പവാർ (29) , താനെ ജില്ലയിൽ റീജൻസി സർവ്വത്തിൽ സാഗർ ഗിരീഷ് ചിറ്റ്നിസ് (44) , നാസിക് ജില്ലയിൽ വീര സവർക്കർ നഗറിൽ അശ്വിൻ' ഷറാദ് കാലെയ് (25) എന്നിവരെയാണ് ഹാജരാക്കേണ്ടത്.
2020 ഡിസംബർ 30 വൈകിട്ട് തമ്പാനൂർ മാഞ്ഞാലിക്കുളം റോഡിലുള്ള ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികൾ ഹോട്ടലിലെ അഞ്ചാം നിലയിലുള്ള സ്യൂട്ട് റൂം വാടകക്കെടുത്ത് മാഞ്ഞാലിക്കുളം റോഡിലെ മണി എക്സേഞ്ച് സ്ഥാപനം നടത്തുന്ന ഫൈസലിനെ അവിടേക്ക് വിളിച്ചു വരുത്തി. ഒന്നാം പ്രതി ശശാങ്ക് ഈ ഹോട്ടലിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 6,000 ഡോളർ എക്സേഞ്ച് ചെയ്യാൻ ഇന്ത്യൻ കറൻസി കൊണ്ടുവരാൻ ഫോണിൽ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ഫൈസൽ 4.35 ലക്ഷം രൂപയുമായി ഹോട്ടൽ റൂമിൽ എത്തി.
റൂമിൽ കാത്തിരുന്ന ശശാങ്ക് ഡോളർ റിസപ്ഷനിൽ ഇരിപ്പുണ്ടെന്നും അവിടെ പോയി എടുത്തു കൊണ്ടുവരാമെന്നും പണം മുൻകൂറായി തരണമെന്നും ആവശ്യപ്പെട്ടു.
സംശയം തോന്നിയ ഫൈസൽ ഡോളർ കൊണ്ടു വന്നാലേ പണം തരികയുള്ളുവെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ഫൈസലിനെ മർദ്ദിച്ച് പണം പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു.
നേരത്തേ വിളിച്ചു വരുത്തി നിർത്തിയിരുന്ന ടാക്സി കാറിലാണ് പ്രതികൾ കടന്നത്. ഫൈസൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തമ്പാനൂർ പോലീസ് ഹോട്ടലിലെ സിസി റ്റിവിയിൽ നിന്ന് ടാക്സി കാർ നമ്പർ മനസിലാക്കി കാർ ഡ്രൈവറുടെ ഫോൺ നമ്പർ കണ്ടു പിടിച്ച് പ്രതികൾ അറിയാതെ ഡ്രൈവറെ ഫോണിൽ വിളിച്ച് സംഭവം ബോധ്യപ്പെടുത്തി.
പോലീസ് നിർദ്ദേശിച്ച പ്രകാരം ഡ്രൈവർ കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നിൽ കാർ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടിയ പ്രതികളെ കല്ലമ്പലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. കവർച്ചാ മുതലും വീണ്ടെടുത്തു.
"
"
https://www.facebook.com/Malayalivartha