കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കും... ഇടപെട്ട് കേന്ദ്രം...

ബിജെപി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ. കേന്ദ്ര നേതാക്കളെ സുരേന്ദ്രൻ തന്റെ നിലപാട് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നീക്കം. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്തം തനിക്കാണെന്ന് സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണെന്നും വോട്ടുകൾ കുറഞ്ഞത് സിപിഎമ്മിനാണെന്നും മാധ്യമങ്ങളോട് സുരേന്ദ്രൻ പറഞ്ഞിരുന്നു.
ശക്തമായ വർഗ്ഗീയ ധ്രുവീകരണമാണ് തെരഞ്ഞെടുപ്പിൽ നടന്നത്. കൽപ്പറ്റയിലെ മുസ്ലിം വിഭാഗക്കാരായ പാർട്ടിക്കാർ സിദ്ദീഖിന് വോട്ട് ചെയ്തു: 2016 നെ അപേക്ഷിച്ച് ഇക്കുറി എൻഡിഎയ്ക്ക് വോട്ട് കുറഞ്ഞു. ഘടകകക്ഷികൾ ശക്തമായി ഉണ്ടായിരുന്നില്ല എന്നതും തിരിച്ചടിയായി. 40 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് നഷ്ടപ്പെട്ടു.
പരാജയത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണ് രണ്ടിടത്ത് മൽസരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്. അതു ഒരോരുത്തരുടെ അഭിപ്രായമാണ്. താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്ര നേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. 'പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7,000 വോട്ടുകള്‍ സിപിഎമ്മിന് കുറഞ്ഞു. ഇതൊന്നും യാദൃശ്ചികമായി നടന്നതല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു. വോട്ടുക്കച്ചവടം നടന്നെന്ന് ഇതില്‍ നിന്ന് പകല്‍ പൊലെ വ്യക്തമാണ്' അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ 47,000 വോട്ടുകള്‍ കിട്ടിയ സിപിഎമ്മിന് 40,000 വോട്ടാണ് കിട്ടിയത്. നോമത്ത് സിപിഎമ്മിന് വോട്ടുകുറഞ്ഞു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 20,000 വോട്ടാണ് ലോക്‌സഭയെ അപേക്ഷിച്ച് കുറഞ്ഞത്. വോട്ടുക്കച്ചവടത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുരേന്ദ്രന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകത്തതും നേമം മണ്ഡലത്തെ പരാജയവും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
അതേസമയം എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ബിഡിജെഎസ് യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ബിഡിജെഎസിന് ഉണ്ടായത്. മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും 2016ല്‍ ലഭിച്ച വോട്ടിനേക്കാള്‍ പകുതിയായി കുറഞ്ഞിരുന്നു.
അതേസമയം ബിജെപി വോട്ടുകള്‍ സിപിഎം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ട്വിറ്ററില്‍ ആയിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. മിക്ക യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയം നഷ്ടമായത് സിപിഎമ്മും ബിജെപിയും തമ്മില്‍ നടന്ന വോട്ട് കച്ചവടം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു യുഡിഎഫ് - ബിജെപി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയന്‍ ആരോപിച്ചത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കില്‍ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും പിണറായി വിജയന്‍ ആരോപിച്ചിരുന്നു.
ബി ജെ പിക്ക് 90 മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞെന്നും പാലാ ഉള്‍പ്പെടെ പത്തോളം മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് കൊണ്ടാണ് യുഡിഎഫ് ജയിച്ചതെന്ന് ആയിരുന്നു പിണറായി വിജയന്‍ ആരോപിച്ചത്. എന്നാല്‍, പിണറായി വിജയന്റെ ഈ ആരോപണം തള്ളിക്കളഞ്ഞാണ് തെരഞ്ഞെടുപ്പില്‍ ബിജെപി - സിപിഎം വോട്ട് കച്ചവടം നടന്നെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha























