മറക്കില്ല തിരുമേനി ഒരിക്കലും... മലങ്കര മാര്‍ത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി കാലം ചെയ്തു; വിശ്വാസികള്‍ക്കപ്പുറം മലയാളികളെ ഒന്നാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വലിയ മനുഷ്യനെ കേരളം എക്കാലവും ഓര്‍ക്കും; നിറഞ്ഞ കണ്ണുകളോടെ തിരുമേനിക്ക് വിട

വിശ്വാസികളെ ജാതിമതത്തിനപ്പുറം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വലിയ മെത്രോപ്പോലിത്തയാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ആശുപത്രി കിടക്കയിലും അദ്ദേഹത്തിന്റെ ജന്മദിനം വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ആ വിയോഗ വാര്‍ത്തയെത്തി.
മലങ്കര മാര്‍ത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാലം ചെയ്തു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നാണ് മെത്രാപ്പൊലീത്തയുടെ അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് വര്‍ഷമായി കുമ്പനാട്ടെ ആശുപത്രിയില്‍ വിശ്രമത്തിലായിരുന്നു. ഇരിവിപേരൂര്‍ കലകമണ്ണില്‍ കെ.ഇ ഉമ്മന്‍ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.
മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. ബെംഗളൂരു , കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു.
1944ല്‍ ശെമ്മാശപ്പട്ടം സ്വീകരിച്ചു, 1944 ജൂണ്‍ 30ന് കാശീശാപ്പട്ടം നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായി. 2007 ഒക്ടോബര്‍ ഒന്നിന് ശാരീരിക ബുദ്ധിമുട്ട് കാരണം സ്ഥാനത്യാഗം ചെയ്തു. 2007 ഒക്ടോബര്‍ 2ന് വലിയ മെത്രോപോലീത്തയായി.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു ക്രിസോസ്റ്റം തിരുമേനി. 'സ്വര്‍ണനാവിന്റെ ഉടമ' എന്ന് ക്രിസോസ്റ്റം തിരുമേനിയെ വിശേഷിപ്പിക്കാറുണ്ട്
പമ്പയുടെ മാരാമണ്‍ കരയില്‍ കരുണയുടെ ചിരിമായാത്ത ഒരാളായിരുന്നു തിരുമേനി. തണലായും ആശ്വാസത്തിന്റെ തുരുത്തായും വലിയ ഇടയന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത.
തപിക്കുന്ന മനസ്സുമായി അരമന കയറിവരുന്നവര്‍ ചിരിച്ചാകും മടക്കം. കൈയില്‍ മിഠായിയുടെ മധുരവും കഴുത്തില്‍ നിറമുള്ള മുത്തുമാലയിലെ മരക്കുരിശും നാവില്‍ നര്‍മവും. ഈ സാന്നിധ്യം മലയാളത്തിന്റെ പൂമുഖത്തെ ആശ്വാസമാണ്. മതഭേദമില്ലാതെ മനുഷ്യനെ സ്‌നേഹിക്കുന്നയാള്‍.
പൗരോഹിത്യത്തിന് മാനവികതയുടെ മുഖം നല്‍കിയ വലിയതിരുമേനിക്ക് നൂറാം വയസ്സിലും വിശ്രമമില്ല. അരമനയില്‍ കയറിവരുന്നവരോട് 'എന്തുവാ... വന്നേ...' എന്നുചോദിച്ച് തുടങ്ങും. പിന്നെ അകത്തേക്കുനോക്കി വിളിക്കും, 'ഇവര്‍ക്കുള്ളത് കൊടുക്കണം'. കേയ്ക്കും മുന്തിരിയും സംഭാരവും മിഠായിയും പിന്നെ ഒന്നൊന്നായി വരും. ഗംഭീരമായി തണുപ്പിച്ച സംഭാരം രണ്ടിറക്ക് കുടിച്ചിട്ടുപറയും... 'എനിക്കിതാ ശീലം. തമ്പുരാന്റെ കാരുണ്യംകൊണ്ട് ഇതിനൊന്നും കുഴപ്പമില്ല'.
'കാരുണ്യം കാട്ടിയവരോടും സഹായിച്ചവരോടും അതേപോലെ തിരിച്ചൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല... അതാണെന്റെ വിഷമം'. നൂറാം വയസ്സ് തികയുന്നവേളയില്‍ തിരുമേനി വലിയസങ്കടം പറഞ്ഞു. 'എന്നെ പഠിപ്പിക്കാനുള്ള ചെലവ് കണ്ടെത്തിയത് അപ്പന്‍ വീട്ടിലെ നാളികേരം വിറ്റിട്ടാണ്. ഞാന്‍ മെത്രാനായത് തെങ്ങുകയറാന്‍ വന്ന തൊഴിലാളി കാരണമാണ്. അവന് എനിക്കൊന്നും ചെയ്തുകൊടുക്കാനായില്ല... ഇതെന്റെ വിഷമമാ...'
'പറ്റുമെങ്കില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും ഒരു സഹായം ചെയ്യണം. കാരണം, നിങ്ങള്‍ ഇന്നിരിക്കുന്നിടം മറ്റൊരുത്തന്റെ വിയര്‍പ്പില്‍ പണിതതാണ്...'
അള്‍ത്താരകളില്‍നിന്നും അരമനകളില്‍നിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്രയായിരുന്നു മാര്‍ ക്രിസോസ്റ്റത്തിന്റേത്. അതില്‍ മതവും ജാതിയും സഭയും തടസ്സമായില്ല. അതാണ് തിരുമേനിയെ ഇത്രയും സ്വീകാര്യനാക്കുന്നത്. അതുതന്നെയാണ് തിരുമേനിയുടെ വിട വിശ്വാസികള്‍ക്കപ്പുറം മലയാളികളെ ഒന്നാകെ വേദനിപ്പിക്കുന്നതും.
https://www.facebook.com/Malayalivartha
























