വിട പറഞ്ഞത് വാക്കില്‍ ചിരി നിറച്ച വലിയ ഇടയന്‍...... ദൈവമേതായാലും ദര്‍ശനം ഒന്നാണെന്ന കാഴ്ചപ്പാടിലേക്ക് ചിരിയിലൂടെ വഴിതുറന്ന ഇടയന്‍

വിട പറഞ്ഞത് വാക്കില്‍ ചിരി നിറച്ച വലിയ ഇടയന്‍. ആറു പതിറ്റാണ്ട് ബിഷപ്പായി സേവനമനുഷ്ഠിച്ച മാര്‍ ക്രിസോസ്റ്റം ആത്മീയതയുടെ പ്രസന്നഭാവത്താല്‍ ജാതിമതങ്ങള്‍ക്കതീതമായി ഒരുനാടിന്റെ പ്രിയപ്പെട്ടവനായി.
അള്‍ത്താരകളിലും പള്ളിമേടകളിലുംനിന്ന് ക്ഷേത്രങ്ങളിലേക്കും ഇതരസമുദായ മനസ്സുകളിലേക്കും ഇറങ്ങി നടന്ന അസാധാരണ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ദൈവമേതായാലും ദര്‍ശനം ഒന്നാണെന്ന കാഴ്ചപ്പാടിലേക്ക് ചിരിയിലൂടെ അദ്ദേഹം വഴിതുറന്നു. അറുപതു പിന്നിട്ട കേരളത്തെ നോക്കി 'ഇനിയും വളരാനുണ്ട് കേരളമേ' എന്ന് അദ്ദേഹം പരിഹസിച്ചു. നിയമസഭയുടെ ചടങ്ങില്‍ നിന്ന് ഇറങ്ങി വന്ന് മാരാമണ്ണിലെ പമ്പയെ നോക്കി അദ്ദേഹം ചോദിച്ചു. വെള്ളം പൊങ്ങുമ്പോള്‍ മടക്കിയുടുക്കാന്‍ മലയാളിക്കു മുണ്ടെങ്കിലും ബാക്കി കാണുമോ എന്ന്.
1918 ഏപ്രില്‍ 27ന് തിരുവല്ല ഇരവിപേരൂരില്‍ ജനിച്ച ഫിലിപ്പ് ഉമ്മന്‍ 1944ലാണ് പൗരോഹിത്യത്തിന്റെ വിശുദ്ധപാതയിലേക്ക് കടക്കുന്നത്. പിതാവ് റവ.കെ. ഇ.ഉമ്മന്‍ വികാരി ജനറാള്‍ ആയിരുന്നു. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ സ്‌കൂളുകളിലായിരുന്നു പഠനം.
ദേശീയ പ്രസ്ഥാനത്തിന്റെ ഇടമുറിയാത്ത തീച്ചൂടേറ്റുവാങ്ങിയ കാലം അദ്ദേഹത്തെയും സ്വാധീനിച്ചു. സാമൂഹിക പ്രവര്‍ത്തനത്തിന്റെ വഴികളിലേക്കു വന്നെത്തിയത് മഹാത്മാവിന്റെ വാക്കുകളുടെ സ്വാധീനത്തിലും. യേശുദേവന്റെ പ്രകാശം ഏറ്റുവാങ്ങി അദ്ദേഹം പൗരോഹിത്യത്തിന്റെ വിശുദ്ധിയും കണ്ടെത്തി. പിന്നില്‍ നില്‍ക്കുന്നവരുടെ കണ്ണീരും അവരോടുള്ള കടമയും നിരന്തരം ഓര്‍മിപ്പിച്ച മാര്‍ ക്രിസോസ്റ്റം അതാണ് യഥാര്‍ഥ ആരാധനയെന്ന് വിളിച്ചുപറഞ്ഞു.
അദ്ദേഹത്തിന്റെ ജീവിതത്തിലും അതിന്റെ വെളിച്ചമുണ്ടായിരുന്നു. അള്‍ത്താരയ്ക്കു പകരം ആള്‍ക്കൂട്ടത്തിലേക്ക് മിഴിയയച്ച സംന്യാസ ജീവിതം എന്ന് അദ്ദേഹത്തിന്റെ ജീവിതയാത്രയെ വിശേഷിപ്പിക്കാം. മെത്രാന്‍ പദവിയിലെത്തുന്നവര്‍ നടന്നുപോയ വഴികളില്‍നിന്ന് തനിക്കുമാത്രം കഴിയുന്ന അനായാസത്തോടെ അദ്ദേഹം മാറിനടന്നു.
ശുശ്രൂഷകള്‍ അര്‍പ്പിക്കുകയും ചടങ്ങുകളില്‍ മുന്‍നിരക്കാരനായി നില്‍ക്കുകയും ചെയ്യുമ്പോഴും ചടങ്ങുപോലെ തീരുന്ന ആത്മീയതയെ പരിഹസിച്ചു. മറ്റൊന്നാണ് ദൈവം പറഞ്ഞിട്ടുള്ളതെന്ന് ഓര്‍മിപ്പിച്ചു. അടയ്ക്കാ പറിച്ചെടുത്ത കുഞ്ഞൂട്ടിയാണ് തന്നെ ബിഷപ്പാക്കിയതെന്ന് പലവട്ടം വിളിച്ചുപറഞ്ഞു.
എല്ലാ ജീവിതങ്ങളിലും അന്യന്റെ വിയര്‍പ്പും തഴമ്പും ഇഴപാകിയിട്ടുണ്ടെന്നു തന്നെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞുകൊടുത്തു. മുമ്പേ പോകുന്നവര്‍ വഴി വെട്ടിയവന്റെ ഇന്നലകളെ ഓര്‍ക്കുന്നതിനൊപ്പം അവന്റെ ഇന്നത്തെയും നാളത്തെയും വിശപ്പും മനസ്സില്‍ കരുതണമെന്ന് എഴുതിവെച്ചു. തനിക്ക് അച്ഛന്‍ തന്ന പുരയിടവും വീടും വയോജനങ്ങളുടെ ഭവനമാക്കി അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലും പാലിച്ചു.
സ്റ്റാര്‍ഡ് അഥവാ സൗത്ത് ട്രാവന്‍കൂര്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡവലപ്മെന്റ് എന്ന പ്രസ്ഥാനം സമൂഹത്തിലെ പിന്നാക്കക്കാരുടെ വേദനകള്‍ കണ്ടറിഞ്ഞു. അതിനുമുന്നില്‍ മാര്‍ ക്രിസോസ്റ്റം മുടന്തനായ ആട്ടിന്‍കുട്ടിക്കൊപ്പമുള്ള ഇടയനെപ്പോലെയായി.
90-ാം പിറന്നാള്‍ ആഘോഷത്തിലും ഈയൊരു ദര്‍ശനം കണ്ടു. നവതി വീടുനിര്‍മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകള്‍ ഭേദിച്ച കാരുണ്യമായിരുന്നു. ഭാരതത്തിലെ 1500 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടിയത്. ഈ പരിപാടി ഇന്ത്യയും കടന്ന് മെക്‌സിക്കോയിലേക്കും വളര്‍ന്നിരിക്കുന്നു. വേദനിക്കുവന് മതവും ജാതിയും കെട്ടിയ വേലി പൊളിച്ചുതന്നെ കൈത്താങ്ങ് നല്‍കാന്‍ നിരന്തരം ഓര്‍മിപ്പിച്ച തിരുമേനി അതിന് മുതിരാത്തവരെ പരിഹസിച്ചു.
അതിന്റെ ചൂടേല്‍ക്കുന്നത് വേണ്ടപ്പെട്ടവരോ സ്വന്തക്കാരോയെന്ന് നോട്ടമുണ്ടായില്ല. പുല്ലുമേട് ദുരന്തത്തില്‍ സഹായ ഹസ്തവുമായി ക്രൈസ്തവസഭകള്‍ വരാഞ്ഞതിന് കണക്കറ്റ് അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങളില്‍ സഭകള്‍ മിണ്ടാതിരുന്നാല്‍ എന്തു സാക്ഷ്യമാണ് നല്‍കാന്‍ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അന്ന് സഹായവുമായി ക്രൈസ്തവസഭകള്‍ രംഗത്തുവന്നിരുന്നുവെങ്കില്‍ അത് 100 പ്രസംഗത്തേക്കാള്‍ ശക്തിയുള്ളതായേനെയെന്ന് തിരുമേനി വിമര്‍ശിച്ചു.
ആവശ്യത്തിലുള്ളവരെ സഹായിക്കലാണ് ക്രൈസ്തവസാക്ഷ്യമെന്നും ഇങ്ങനെ ചെയ്യാത്തതുകൊണ്ട് കേരളത്തില്‍ നല്ല ശമര്യാക്കാരനോ നല്ല ക്രിസ്ത്യാനിയോ ഇല്ലെന്ന് ലോകത്തിനു വെളിപ്പെട്ടതായി അദ്ദേഹം നിരീക്ഷിച്ചു. ക്ഷേത്രത്തിലെ ചടങ്ങിലെത്തിയ തനിക്ക് അവിടുത്തെ പ്രസാദം തരാന്‍ മേല്‍ശാന്തി മടിച്ചപ്പോള്‍ മാര്‍ക്രിസോസ്റ്റം ചോദിച്ചുവാങ്ങി കഴിച്ചു.
ക്രൈസ്തവ വിശ്വാസത്തിലുള്ള തിരുമേനി ക്ഷേത്രപ്രസാദം കഴിക്കുമോയെന്ന് സംശയിച്ചതായി സമീപത്തുള്ളവര്‍ പറഞ്ഞു. അമ്പലത്തില്‍ പോകുന്നവര്‍ ദേവനുനേദിച്ച അന്നം പ്രസാദമായി കഴിക്കുമ്പോള്‍ എന്താണ് അവര്‍ക്ക് കിട്ടുന്നതെന്ന് അദ്ദേഹം മറുചോദ്യം എയ്തു. ഈശ്വരീയമായ അനുഗ്രഹം എന്നായിരുന്നു മറുപടി. എങ്കില്‍ എന്തിന് തനിക്കുമാത്രം അത് നിഷേധിക്കുന്നതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചപ്പോള്‍ ക്ഷേത്രവളപ്പില്‍ ചിരിയുടെ ഉത്സവം കൊടിയേറി.
"
https://www.facebook.com/Malayalivartha

























